ഏറെ അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണ് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മീഷന്റെ അധ്യക്ഷ പദവിയില്‍ കുടിയിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. അണികള്‍ സിപിഎം വിട്ട് മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറുന്നതിനു കാരണം വി എസിനെ ഒതുക്കി മൂലയ്‌ക്കിരുത്തിയതാണെന്ന നേതാക്കളുടെ തിരിച്ചറിവാണ് ഇപ്പോള്‍ ധൃതി പിടിച്ച് കമ്മീഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
വിഎസിനെ അവഗണിക്കുന്നതില്‍ പാര്‍ട്ടിയുടെ ഏറ്റവും വലിയ വോട്ടുബാങ്കായ ഈഴവസമുദായത്തില്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ഇതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളില്‍ ഈഴവ സമുദായാംഗങ്ങളായ നിരവധിപേര്‍ തെക്കന്‍ ജില്ലകളില്‍ നിന്ന് പാര്‍ട്ടി വിട്ടിരുന്നു. നല്ലൊരു ശതമാനവും ബിജെപിയിലും സിപിഐയിലുമാണ് ചേരുന്നത്. അണികള്‍ സിപിഐയില്‍ ചേര്‍ന്നാലും ബിജെപിയില്‍ ചേരുന്നത് സിപിഎമ്മിന്റെ അടിത്തറ തകര്‍ക്കുമെന്ന തിരിച്ചറിവ് മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്.
ഈ തിരിച്ചറിവാണ് വി എസിന്റെ കാര്യത്തില്‍ വീണ്ടുവിചാരത്തിനായി ഔദ്യോഗികപക്ഷത്തെ പ്രേരിപ്പിച്ചത്.
ഒരുവേള പദവി സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വൈകിയതോടെ വിഎസും ഇടഞ്ഞിരുന്നു. എന്തായാലും സംസ്ഥാന സര്‍ക്കാരിന്റെ ഭരണം പരിശോധിക്കാനും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ നടത്താനും ശുപാര്‍ശകള്‍ നല്‍കാനും ഒക്കെ അധികാരപ്പെടുന്ന പദവിയിലേക്ക് അച്യുതാനന്ദനെന്ന ഒറ്റയാള്‍ പട്ടാളത്തെ കുടിയിരുത്തുന്നത് നല്ലതല്ലെന്ന് പാര്‍ട്ടി ഔദ്യോഗികപക്ഷത്തിന് നന്നായറിയാം.
ഗത്യന്തരമില്ലാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളേണ്ടി വന്നത്.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വിഎസ് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാമെന്ന് ഒടുവില്‍ സമ്മതിച്ചത്. പ്രകാശ് കാരാട്ടിന്റെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിഎസുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടത്തി.
നേരത്തെ കമ്മീഷന്‍ അധ്യക്ഷ പദവി ഏറ്റെടുക്കുന്നതില്‍ വിഎസ് വിമുഖത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മടങ്ങിവരണമെന്ന വിഎസിന്റെ ആവശ്യത്തിന്മേല്‍ പാര്‍ട്ടി അനുകൂല നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതിന്മേല്‍ വ്യക്തമായ ഉത്തരം നല്‍കണമെന്നാവശ്യപ്പെട്ടാണ് വിഎസ് ഭരണപരിഷ്‌കാര കമ്മീഷന്റെ അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ വിമുഖത പ്രകടിപ്പിച്ചിരുന്നത്.
കാരാട്ടിന്റെ നിര്‍ദ്ദേശം കോടിയേരി ഔദ്യോഗികമായി വിഎസിനെ അറിയിക്കുകയും പാര്‍ട്ടി നിര്‍ദ്ദേശം അനുസരിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാമെന്ന ഉറപ്പാണ് ഇപ്പോള്‍ വിഎസിന് നല്‍കിയിരിക്കുന്നത്.
പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ വിസിന്റെ പദവി നിശ്ചയിക്കണമെന്ന ആവശ്യം പാര്‍ട്ടിയുടെ വിവിധ തട്ടുകളില്‍ നിന്നുയര്‍ന്നിരുന്നു. എന്നാല്‍ പിണറായി പക്ഷത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കു മുന്നില്‍ ഈ ആവശ്യം മാറ്റിവയ്‌ക്കപ്പെടുകയായിരുന്നു. വിഎസിനെ അവഗണിച്ചാല്‍ ജനവികാരം എതിരാകുമെന്ന ഭയം സിപിഎം പൊളിറ്റ് ബ്യൂറോക്കും കേന്ദ്രകമ്മറ്റിക്കും ഉണ്ട്.
പിബിയുടെ സമ്മര്‍ദ്ദഫലമായാണ് ക്യാബിനറ്റ് റാങ്കോടെ ഉന്നതപദവി എസിനു വേണ്ടി സൃഷ്ടിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നിര്‍ബന്ധിതമായത്. എംഎല്‍എ കൂടിയായ വിഎസ് കമ്മീഷന്റെ അധ്യക്ഷപദത്തിലെത്തുമ്പോള്‍ നിയമസഭാംഗമെന്ന നിലയില്‍ ഇരട്ടപ്പദവി പ്രശ്‌നം ഉയര്‍ന്നുവരും. അങ്ങനെ അയോഗ്യത കല്‍പ്പിക്കപ്പെടാതിരിക്കാന്‍ നിയമഭേദഗതി ബില്‍ അവതരിപ്പിച്ച് സര്‍ക്കാര്‍ പാസ്സാക്കിയിരുന്നു. ഇത്രയൊക്കെയായിട്ടും കമ്മീഷന്‍ രൂപീകരണം സംബന്ധിച്ച തീരുമാനം മന്ത്രിസഭാ യോഗങ്ങളില്‍ ഉണ്ടായില്ല.
ക്യാബിനറ്റ് റാങ്കോടെ ഉചിതമായ സ്ഥാനം ലഭ്യമാകുന്നത് വൈകിയതോടെ വിഎസ് പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞു. അധികാരമേറ്റ് രണ്ടുമാസം പൂര്‍ത്തിയാകുമ്പോഴേക്കും ഒന്നിനു പുറകെ ഒന്നായി വിവാദങ്ങളിലകപ്പെട്ട പിണറായി മന്ത്രിസഭയ്‌ക്ക് വിഎസ് ഇടഞ്ഞാലുള്ള അപകടത്തെക്കുറിച്ച് ബോധ്യമുണ്ട്. അതിനാലാണ് അല്‍പ്പം വൈകിയിട്ടാണെങ്കിലും ഇന്നലത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായത്.
















