ന്യൂദൽഹി: ഉത്തേജകമരുന്നു വിവാദത്തിൽ നിന്ന് കഷ്ടിച്ച് തലയൂരിയ ഗുസ്തി താരം നർസിങ് യാദവിന്റെ റിയൊ ഒളിമ്പിക്‌സ് ഭാവി ഇനി അന്താരാഷ്‌ട്ര ഉത്തേജക വിരുദ്ധ സമിതിയുടെ (വാഡ) കൈയിൽ. നാഡയുടെ നടപടിയെക്കുറിച്ചുള്ള ഫയലുകൾ വാഡ ആവശ്യപ്പെട്ടു. ഫയലുകൾ നൽകിയതായി നാഡ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ഗുസ്തിയിലെ ആഗോള സംഘടന യുണറ്റൈഡ് വേൾഡ് റസലിങ് (യുഡബ്ല്യുഡബ്ല്യു) ഒളിമ്പിക്‌സിൽ മത്സരിക്കാൻ നർസിങ്ങിന് അനുമതി നൽകി.
നാഡയിൽ നിന്നു ലഭിച്ച ഫയലുകൾ പഠിച്ച ശേഷമാകും വാഡയുടെ തീരുമാനം. വിവിധ രാജ്യങ്ങളുടെ ഉത്തേക വിരുദ്ധ ഏജൻസികളും അവരുടെ അച്ചടക്ക സമിതികളും എടുക്കുന്ന തീരുമാനങ്ങൾ ചോദ്യം ചെയ്യാനുള്ള അധികാരം വാഡയ്‌ക്കുണ്ട്. 21 ദിവസത്തിനകം അന്താരാഷ്‌ട്ര കായിക തർക്ക പരിഹാര കോടതിയെ സമീപിക്കണമെന്നാണ് ചട്ടം.
ഒളിമ്പിക്‌സിനോടനുബന്ധിച്ച് നടപടികൾ വേഗത്തിലാക്കാൻ കോടതിയുടെ അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ഇനി അഡ്‌ഹോക്ക് കമ്മറ്റിയെ സമീപിച്ചാൽ മതി. വിശദമായ പരിശോധനയ്‌ക്കു ശേഷമാകും വാഡയുടെ തീരുമാനം. അതിനു ശേഷമേ നർസിങ് റിയൊയിലേക്ക് പോകു.
റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ) ആവശ്യം അംഗീകരിച്ചാണ് യുഡബ്ല്യുഡബ്ല്യുവിന്റെ തീരുമാനം.
നാഡയുടെ വിധി വന്നയുടൻ 74 കിലോ വിഭാഗത്തിൽ നർസിങ്ങിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡബ്ല്യുഡബ്ല്യുവിന് കത്തയച്ചുവെന്നും അവർ ആവശ്യപ്പെട്ട രേഖകൾ നൽകിയെന്നും ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ് അറിയിച്ചു. ഇനി ആശങ്കകളില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: