കേരളത്തില്‍ ഭീകരപ്രവര്‍ത്തനം ഉണ്ട് എന്ന് ഇന്ന് പലരും സമ്മതിച്ചുതുടങ്ങി. ആര്‍എസ്എസ് വര്‍ഷങ്ങളായി ഇതുപറയുന്നു. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന പല ഭീകരവാദ സംഘടനകളുടെയും റിക്രൂട്ടിങ് കേന്ദ്രവും പരിശീലനകേന്ദ്രവുമാണ് കേരളമെന്ന് മുന്നേ പറഞ്ഞിരുന്നതാണ്.
വിവിധ സംഘടനകള്‍ അവരുടെ സ്ലീപ്പിംഗ് സെല്ലുകളായാണ് കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്. കാരണം കേരളത്തിലെ ഇടതുവലത് മതേതര മുന്നണികള്‍ തങ്ങളുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തിനിടയില്‍ കാര്യമായ നടപടി എടുക്കില്ലെന്ന് അത്തരം സംഘടനകള്‍ക്ക് അറിയാമായിരുന്നു. കാര്യമായ ആക്രമണങ്ങള്‍ തുടര്‍ച്ചയായി നടത്തിയാല്‍ കേന്ദ്ര ഏജന്‍സികളും മറ്റും വേട്ടയാടുകയും ചെയ്യും. അതിലും സുരക്ഷിതം ഭീകരവാദികള്‍ക്ക് സംരക്ഷിത കേന്ദ്രങ്ങളുണ്ടാക്കുക എന്നതാണ്.
മുമ്പ് ആര്‍എസ്എസും ബിജെപിയും ഇതുപറഞ്ഞപ്പോള്‍ വര്‍ഗ്ഗീയവിദ്വേഷം വളര്‍ത്തി മുതലെടുക്കാന്‍ ശ്രമിക്കുകയാണ്, മുസ്ലിം വിരോധം പ്രചരിപ്പിക്കുകയാണ് എന്നൊക്കെയായിരുന്നു ആരോപണങ്ങള്‍. ഇപ്പോഴും ഈ വൃത്തികെട്ട രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നാണ് പിണറായി വിജയന്റെയും എ.കെ.ആന്റണിയുടെയും പ്രസ്താവനകള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്. അവര്‍ രണ്ടുപേരും പറഞ്ഞത് ആരോ ചില കൂട്ടര് ഒരു സമുദായത്തെ ഒന്നാകെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാണ്.
ആരാണ് ഇപ്പോള്‍ അങ്ങനെ ചെയ്തിട്ടുള്ളത്? അങ്ങനെയൊരു പ്രസ്താവനയോ പ്രതികരണമോ ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നിരിക്കെ ആരാണ് വര്‍ഗീയ മുതലെടുപ്പു നടത്തുന്നത്? പിണറായിയും ആന്റണിയും വെറും തറ രാഷ്ട്രീയക്കാരായി അധഃപതിക്കുകയായിരുന്നു ഈ പ്രസ്താവനകളിലൂടെ. പ്രശ്നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള കുത്സിതശ്രമമാണ് ഈ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്.
മുഖ്യമന്ത്രി പിണറായിയും മുന്‍മുഖ്യമന്ത്രി ആന്റണിയും ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ഇപ്പോള്‍ ഐഎസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവര്‍ ഏറെയും ഇതുവരെ സൈ്വരവിഹാരം നടത്തിയിരുന്നത് കമ്മ്യൂണിസ്റ്റ് കോട്ടകളിലായിരുന്നു. തൃക്കരിപ്പൂരും കാസര്‍ഗോഡും പാലക്കാട്ടും ഒക്കെ എങ്ങനെയാണ് അവര്‍ തഴച്ചുവളര്‍ന്നത്? ആരാണ് അവര്‍ക്കു മറ തീര്‍ത്തത്?
പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ അരാജകവാദവും ഭീകരവാദവും ഉണ്ടാവില്ലെന്നായിരുന്നല്ലോ ഇതുവരെയുള്ള അവകാശവാദം. ഇപ്പോള്‍ പാര്‍ട്ടി കേന്ദ്രങ്ങളാണല്ലോ ഭീകരവാദികളുടെ താവളങ്ങളായി മാറിയത്. കണ്ണൂരിലെ നാറാത്ത് ഭീകരവാദപരിശീലന കേന്ദ്രം നടത്തിയിരുന്നത് ആരും മറന്നുകാണില്ലല്ലോ.
ന്യൂനപക്ഷസംരക്ഷണത്തിന്റെ പേരില്‍ വര്‍ഗീയത വളര്‍ത്തി മാത്രം വോട്ടുനേടിയിട്ടുള്ള ആന്റണിയുടെ കാലത്താണ് കേരളത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയായ മാറാട് നടന്നത്. എന്നിട്ട് ഇപ്പോഴും പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ മറച്ചുവെച്ച് വ്യാജപ്രചാരണം നടത്തുന്നത് ആര്‍ക്കു വേണ്ടിയാണ്? നാടിന്റെയും ജനങ്ങളുടെയും താല്പ്പര്യസംരക്ഷണത്തിനല്ലെന്ന് ഉറപ്പ്.
മറ്റു ചിലര്‍ ഇതിനെ നിസ്സാരവല്ക്കരിക്കാന് ശ്രമിക്കുന്നു. ഏതാനും പേരല്ലെ പോയിട്ടുള്ളൂ എന്നൊക്കെയാണ് വാദം. ഐഎസ് മാത്രമാണോ പ്രശ്നം? താലിബാന്, അല്‍ഖ്വൊയ്ദ, ലഷ്ക്കറെ തൊയ്ബ, സിമി എന്നുവേണ്ട ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഭീകരസംഘടനകളുടെ വേരുള്ള സ്ഥലമാണ് കേരളം. അവര്‍ക്കൊക്കെ അണികളെ സൃഷ്ടിക്കാന്‍ കഴിയുന്ന മാനസികാവസ്ഥ ആരാണ് ഉണ്ടാക്കുന്നത്? കേവലം മദ്രസാ വിദ്യാഭ്യാസം കിട്ടിയവരല്ലല്ലോ ഇവര്‍. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ടെക്നോക്രാറ്റുകളുമൊക്കെയാണ്.
ഇവരുടെയുള്ളില്‍, കൊല്ലാനും ചാവാനുമുള്ള മനോഭാവം എവിടുന്നു കിട്ടി? കേരളത്തില്‍ മതപ്രചാരണത്തിനെന്ന പേരിലും മതസംവാദമെന്ന പേരിലും മതപ്രബോധനമെന്ന പേരിലും നിരവധി സംഘടനകള്‍ പരമത വിദ്വേഷം പ്രചരിപ്പിക്കുന്നു. ഒരു പഴയകാല മൗലവി എഴുതിവച്ചിരിക്കുന്നത് ഇത്തരുണത്തില്‍ ഓര്‍ത്തുപോവുകയാണ്. ”ശിര്‍ക്കിനോട് അല്ലെങ്കില്‍ ശിര്‍ക്കിന്റെ കലര്‍പ്പുള്ള സംഗതിയോട് മുസ്ലിമിനു പ്രകൃത്യായുള്ള ബന്ധം ഇണക്കമല്ല, പിണക്കമാണ്; മൈത്രിയല്ല, ശത്രുതയാണ്; മമതയല്ല, വിരോധമാണ്; അനുകൂലമല്ല, പ്രതികൂലമാണ്. ഭൂമുഖത്തുനിന്നും ശിര്‍ക്കിനെ തുടച്ചുമായ്ക്കുവാന്‍ മുസ്ലിം ബാധ്യസ്ഥനാണ്. ബലപ്രയോഗം സാധ്യമല്ലെങ്കില്‍ നാവുകൊണ്ട് ശിര്‍ക്കിനെതിരില്‍ ശബ്ദമുയര്‍ത്തണം. അതിനും കഴിവില്ലെങ്കില്‍ ഹൃദയത്തില്‍ അതിനോട് വെറുപ്പും വിദ്വേഷവും ജ്വലിപ്പിച്ചുകൊണ്ടിരിക്കണം. ഈ പറഞ്ഞ മൂന്നാമത്തേത് ഈമാനിന്റെ അവസാനത്തെ പടിയാണ്. ഇതിനപ്പുറം ഈമാനില്ല.” (ശിര്‍ക്ക് അഥവാ ബഹുദൈവത്വം- മൗലവി അമീന് അഹ്സന് ഇസ്ലാഹി. IPH No.- 37 കോഴിക്കോട്, 1963 പുറം 9)
ഈ പഠിപ്പിക്കല്‍ എവിടെയൊക്കെ എത്രപേരില്‍ നടക്കുന്നുണ്ട്? ഇതല്ലെ യഥാര്‍ത്ഥ പ്രശ്നം? എല്ലാ മൗലവിമാരും ഇങ്ങനെ പഠിപ്പിക്കുന്നുണ്ടോ എന്നറിയില്ല. പക്ഷേ ഈ പഠനവും വ്യാപകമാണ്. ഹൃദയത്തില്‍ വിദ്വേഷവും വെറുപ്പും വച്ചുപുലര്‍ത്തലാണ് ഏറ്റവും കുറഞ്ഞ കാര്യം. അതില്‍ കൂടുതല്‍ കഴിയുന്നവര്‍ വെറുപ്പു പ്രചരിപ്പിക്കണം; ആകുന്നവരൊക്കെ ആയുധമെടുക്കണം!
ഇതാണ് യഥാര്‍ത്ഥ വസ്തുത. ഇതില്‍നിന്ന് ഒളിച്ചോടിയിട്ട് കാര്യമില്ല. മറ്റുമതം തെറ്റെന്നും നശിപ്പിക്കേണ്ടതെന്നും പഠിപ്പിക്കുന്നത് ഇസ്ലാം വിരുദ്ധമാണെങ്കില്‍ അത് ഉറക്കെപ്പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് പറയേണ്ടവര്തന്നെ പറയണം. മുസ്ലിം വ്യക്തിനിയമബോര്‍ഡ്, കേരളത്തിലെ പ്രമുഖരായ മുസ്ലിം മതനേതാക്കന്മാര്, വിവിധ മുസ്ലിം സംഘടനകള്‍ ഒക്കെ ഈ ഗുരുതരാവസ്ഥയെ മറികടക്കാന്‍ ശബ്ദമുയര്ത്തേണ്ടവരാണ്.
ഭീകരവാദത്തിനു മതമില്ല എന്ന് പ്രഖ്യാപിക്കുകയും (ആ പ്രഖ്യാപനം മുന്നേയുണ്ട്), ഒപ്പം മതത്തെ ദുരുപയോഗിക്കുന്ന ഭീകരവാദികള്‍ക്കെതിരെ ഫത്വ പുറപ്പെടുവിക്കുകയും വേണം.
ഇപ്പോഴെങ്കിലും ബോധ്യമായിരിക്കുന്ന ഈ പ്രശ്നത്തെ സാമാന്യവല്ക്കരിക്കാനായിരിക്കും കമ്മ്യൂണിസ്റ്റിനും കോണ്‍ഗ്രസ്സിനും താല്‍പ്പര്യം. തങ്ങള്‍ എല്ലാവരോടും തുല്യ അകലമാണെന്നു നടിക്കാന്‍ ഭീകരവാദത്തെക്കുറിച്ചു പറയുമ്പോള്‍ സംഘപരിവാറിനെയും കുറച്ചു ചീത്ത പറയണം. എല്ലായിടത്തും എല്ലാ പ്രസ്ഥാനത്തിലും ഭീകരവാദം ഉണ്ടെന്നു സ്ഥാപിക്കണം. ഇസ്ലാം മതപണ്ഡിതന്മാരും നേതാക്കന്മാരുമെങ്കിലും ഈ കാപട്യത്തില്‍ വീഴാതെ നോക്കണം.
പ്രശ്നത്തെ അതിന്റെ വേരില്‍ കണ്ടെത്തുക. പുകമറ സൃഷ്ടിക്കുകയല്ല ഇപ്പോള്‍ ആവശ്യം. നമ്മുടെ മക്കള്‍ കുടുംബത്തിന്റെ തന്നെ അന്തകരാകാതെ നോക്കുക. അവരുടെ പെരുമാറ്റത്തിലും വേഷങ്ങളിലും വരുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുക. അവരെ മനുഷ്യരായി വളരാന്‍ ശൈശവത്തിലും ബാല്യത്തിലും ശീലിപ്പിക്കുക. എല്ലാം നഷ്ടപ്പെട്ടിട്ട് വിലപിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ട് കാര്യമില്ല. ധാരണകള്‍ മനോരോഗമായാല് പ്രോഗ്രാം ചെയ്യപ്പെട്ട യന്ത്രംപോലെ മറ്റൊരു പ്രതികരണവുമില്ലാതെ ചലിക്കും. അപ്പോള്‍ അവര്‍ മനുഷ്യരായിരിക്കില്ല.
ഇതു മനസിലാക്കുന്നത് എല്ലാവര്ക്കും നല്ലതാണ്. ഭീകരവാദികള്‍ മനുഷ്യരല്ല. അവര്‍ക്ക് മനുഷ്യാവകാശത്തിന്റെ ആനുകൂല്യവും പാടില്ല. അവര്‍മൂലം ദുരിതമനുഭവിക്കുന്നത് ഏതെങ്കിലും ഒരു കൂട്ടരായിരിക്കില്ല. പൊതുസമൂഹം ഒട്ടാകെയായിരിക്കും. അവിടെ സംഘപരിവാര്‍ എന്ന ഉമ്മാക്കി കാണിച്ച് രക്ഷപെടാന്‍ ആര്‍ക്കുമാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: