ഇറാഖിലും യമനിലും കഴിഞ്ഞ വര്‍ഷമുണ്ടായ പ്രതിസന്ധികളില്‍ പ്രശംസനീയമായ പ്രവര്‍ത്തനം നടത്തി ലോകശ്രദ്ധ നേടിയതാണ് കേന്ദ്രസര്‍ക്കാര്‍. ഭാരതീയരായ തൊഴിലാളികളെ മാത്രമല്ല 48 ഓളം രാജ്യങ്ങളില്‍നിന്നുള്ളവരെ രക്ഷപ്പെടുത്താന്‍ അന്ന് നമ്മുടെ സര്‍ക്കാര്‍ വേണ്ടിവന്നു. യുദ്ധവിമാനങ്ങളും കപ്പലുകളും ഉപയോഗപ്പെടുത്തിയുള്ള രക്ഷാപ്രവര്‍ത്തനത്തിന് ദല്‍ഹിയിലിരുന്ന് വിദേശവകുപ്പുമന്ത്രി സുഷമാസ്വരാജ് പ്രയത്നിച്ചപ്പോള്‍ സംഘര്‍ഷഭൂമിയില്‍ സഹമന്ത്രി വി.കെ.സിംഗ് നേരിട്ടെത്തി. അന്ന് 4000 പേരുടെ പ്രശ്നങ്ങള്‍ക്കാണ് പരിഹാരം കാണാനായതെങ്കില്‍ പരിതനായിരത്തോളം പേരുടെ കാര്യമാണ് സൗദിയിലുള്ളത്. സൗദി അറേബ്യയില്‍ നമ്മുടെ രാജ്യത്തെ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന വിവരമറിഞ്ഞ ഉടന്‍തന്നെ വിദേശകാര്യവകുപ്പ് ചടുലമായ നീക്കം തുടങ്ങിക്കഴിഞ്ഞു.
വിദേശകാര്യവകുപ്പ് മന്ത്രിയും സഹമന്ത്രിമാരും സൗദി പ്രശ്നപരിഹാരത്തിന് ബഹുവിധപ്രവര്ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപിപ്പിച്ചുള്ള നീക്കം വഴി രക്ഷാപ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുകയാണ്. ഭക്ഷണം പോലുമില്ലാതെ ക്യാമ്പുകളില്‍ തൊഴിലാളികള്‍ കഷ്ടപ്പെടുകയാണെന്നറിഞ്ഞ ഉടന്‍ 10 ദിവസത്തേക്കുള്ള ഭക്ഷണത്തിനുള്ള സംവിധാനങ്ങള്‍ എമ്പസിവഴി ചെയ്തുകൊടുക്കാന്‍ സാധിച്ചു എന്നത് നിസ്സാരകാര്യമല്ല. സന്നദ്ധസംഘടനകളും വ്യവസായ പ്രമുഖരുമെല്ലാം ഇതിനായി യോജിച്ച നീക്കം നടത്തി. തൊഴില്‍മേഖലയിലെ സ്തംഭനാവസ്ഥയാണ് പെട്ടെന്ന് പ്രതിസന്ധി ഉണ്ടാക്കിയതെന്ന് പറയുന്നു. അത് എമ്പസിയിലും സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നത് പോരായ്മയായി കാണേണ്ടതാണ്. സൗദിയില്‍ ഏറെ സ്വാധീനമുള്ള മലയാളി സംഘടനകള്‍ മുസ്ലിംലീഗും സിപിഎമ്മും നേതൃത്വം നല്‍കുന്നതാണ്.
സൗദി അറേബ്യയില്‍ ജോലി നഷ്ടപ്പെട്ട് 300 മലയാളികളേ ഉള്ളൂ എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ജോലി നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ ഭാരതീയരില്‍ മടങ്ങാന്‍ താല്പര്യമുള്ളവര്ക്ക് എക്സിറ്റ് വിസ നല്‍കാമെന്നും ശമ്പള കുടിശിക പ്രശ്നം പരിഗണിക്കാമെന്നും സൗദി അറേബ്യ ഉറപ്പ് നല്‍കിയിട്ടുണ്ട് എന്ന വാര്‍ത്ത ആശ്വാസം നല്‍കുന്നതാണ്. ദുരിതത്തിലായ തൊഴിലാളികളുടെ വിവരശേഖരണം എംബസിയും ജിദ്ദ കോണ്‍സുലേറ്റും ആരംഭിച്ചു. ഇഖാമ (താമസാനുമതി), പാസ്പോര്‍ട്ട് വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍, ശമ്പള കുടിശികയുടെ വിശദാംശങ്ങള്‍ എന്നിവയാണ് ശേഖരിക്കുന്നത്. ഒട്ടേറെപ്പേരുടെ ഇഖാമ കാലാവധി അവസാനിച്ചുകഴിഞ്ഞു. പലരുടെയും പാസ്പോര്‍ട്ട് കമ്പനിയുടെ കൈവശമാണ്. പാസ്പോര്‍ട്ട് കൈവശമുള്ളവരെയാകും ആദ്യഘട്ടത്തില്‍ നാട്ടിലെത്തിക്കുക.
റിയാദില്‍ 3172 പേര്‍ക്കു മാസങ്ങളായി ശമ്പളമില്ല. സൗദി ഓജര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന 2450 പേരാണ് ജിദ്ദ, മക്ക, തായിഫ് എന്നിവിടങ്ങളിലെ അഞ്ചു ക്യാമ്പുകളിലുള്ളത്. ഇവര്‍ക്ക് കമ്പനി കഴിഞ്ഞ 25 മുതല്‍ ഭക്ഷണം നല്‍കിയിട്ടില്ല. ആരും പട്ടിണികിടക്കുന്ന സാഹചര്യമുണ്ടാവില്ലെന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും സുഷമ ഉറപ്പ് നല്‍കിയത് ഏറെ ആശ്വാസകരമായി. കമ്പനികള്‍ എന്‍ഒസി നല്കിയാല് മാത്രമേ എക്സിറ്റ് വിസ നല്കു എന്നാണ് സൗദിയിലെ വ്യവസ്ഥ. എന്നാല്‍, കമ്പനികള്‍ പൂട്ടി ഉടമകള്‍ രാജ്യം വിട്ടതിനാല്‍ ഇത് ലഭിക്കാന്‍ തടസ്സമുണ്ടായി. എക്സിറ്റ് വിസ നല്‍കാമെന്നും ശമ്പള കുടിശിക പ്രശ്നം പരിഗണിക്കാമെന്നും സൗദിയുടെ ഉറപ്പ് ലഭിച്ചെന്ന് വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിന്റെ ഇടപെടല്‍കൊണ്ടാണ്.
ലോകത്ത് ഉന്നത സാമ്പത്തിക നിലവാരം പുലര്‍ത്തുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. പെട്രോളിയമാണ് മുഖ്യവ്യവസായം. കൂടാതെ ഉരുക്ക്, ഇരുമ്പ്, വളം എന്നിവയും വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. 1938 ല്‍ ആണ് സൗദി അറേബ്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. പിന്നീട് ലോകയുദ്ധത്തിന് ശേഷം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിപ്പിച്ചതോടെ സൗദി അറേബ്യയുടെ പ്രധാന വരുമാനമാര്‍ഗ്ഗമായി മാറി. അതുവരെ മക്കാ, മദീന തീര്‍ത്ഥാടകരും ഈന്തപ്പഴ കൃഷിയും മത്സ്യബന്ധനവും ചുങ്കവും കരവുമൊക്കെ മാത്രമായിരുന്നു വരുമാനമാര്‍ഗ്ഗങ്ങള്‍. ഇന്ന് വന്‍കിട പദ്ധതികളിലൂടെ ലോകത്തെങ്ങുമുള്ള നിക്ഷേപകരുടെ പറുദീസയുമാണ് സൗദി അറേബ്യ. വികസനങ്ങളുടെ അവര്‍ണനീയമായ ഗാഥകള്‍ രചിച്ചുകൊണ്ടാണ് രാജ്യം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. പെട്രോളിയം, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, ഈന്തപ്പഴം എന്നിവയാണ് മുഖ്യ കയറ്റുമതി. കാര്‍ഷികരംഗത്ത് ഗോതമ്പ്, ഈത്തപ്പഴം, ധാന്യങ്ങള്‍ എന്നിവ സമ്പദ്ഘടനയെ കാര്യമായി സ്വാധീനിക്കുന്ന വിളകളാണ്.
ലോകത്ത് ഏറ്റവുമധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായ സൗദി അറേബ്യയുടെ സാമ്പത്തിക അടിത്തറ എണ്ണ സമ്പത്താണ്. സൗദിയില്‍നിന്ന് പ്രതിദിനം 11.1 ദശലക്ഷം ബാരല്‍ എണ്ണയാണ് കയറ്റുമതി ചെയ്യുന്നത്. ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയുടെ 25 ശതമാനം രാജ്യത്തുതന്നെയാണ് ഉപയോഗിക്കുന്നത്. വൈദ്യുതി ഉല്‍പ്പാദനത്തിനും വ്യവസായങ്ങള്‍ക്കും കൂടുതലായി പെട്രോളിയം ഉല്‍പ്പന്നങ്ങളെയാണ് ആശ്രയിക്കുന്നത്. ഏറ്റവും കൂടുതല്‍ അസംസ്കൃത എണ്ണശേഖരവും ഉല്പാദനവുമുള്ള ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകൊയാണ്. എണ്ണയുടെ വിലയിടിവും ഇറാന് എണ്ണ ഉല്പാദനം പുനഃരാരംഭിച്ചതുമെല്ലാമാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്ന് പറയുന്നു. ഏതായാലും പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ കഴിയട്ടെയെന്ന് ആശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: