പിതൃകല്പ്പനയെത്തുടര്ന്ന് നടത്തിയ വനവാസാനന്തരം നാട്ടിലേയ്ക്ക് മടങ്ങിയെത്തിയ രാമനെ കോസലവാസികള്‍ പൂമാലകള്‍ അണിയിച്ച് ആനന്ദനൃത്തംചെയ്തു. തുടന്ന് എല്ലാവരും ചേര്‍ന്ന അയോദ്ധ്യയിലേയ്ക്ക് നീങ്ങി. ശ്രീരാമന്റെ പാദുകങ്ങള്‍ ഭരതന് ശിരസിലേറ്റി മുന്നില്‍ നടന്നു. വിഭീഷണനും സുഗ്രീവും ഓരോവെണ്ചാമരവും എടുത്ത് വീശുന്നുണ്ട്. ഹനുമാന് വെണ്കൊറ്റക്കുടപിടിച്ചു. ശത്രുഘ്നനാണ് വില്ലുകളും ശരങ്ങളും ഏന്തിയത്. തീര്‍ത്ഥജലം നിറച്ച കമണ്ഡലു സീതാദേവിയും എടുത്തിരുന്നു.
അംഗദന് വാളും, ജാംബവാന് പരിചയും ഏന്തിക്കൊണ്ട് അകമ്പടിസേവിച്ചു. സ്ത്രീജനങ്ങളാല്‍ സ്തുതിക്കപ്പെട്ട് ശ്രീരാമചന്ദ്രന് പുഷ്പകവിമാനത്തില്‍ ശോഭിച്ചു. സഹോദരന്മാരാല് വന്ദിക്കപ്പെട്ടരാമന് തന്റെ ആഗമനമഹോത്സവത്തെ വേണ്ടപോലെ കൊണ്ടാടി. തുടര്‍ന്ന് ആഘോഷത്തോടെ എല്ലാവരും അയോദ്ധ്യയില്‍ പ്രവേശിക്കുന്നു.
രാജധാനിയില്ചെന്ന് അമ്മമാരേയും ഗുരുപത്നിയേയും നമിച്ചു. സ്നേഹിതന്മാരേയും അനുജന്മാരേയും വാരിപ്പുണര്‍ന്നു. ലക്ഷ്മണനും സീതയും ഗുരുജനങ്ങളെ ആദരിച്ചു. അവര്‍ ഇവരെയെല്ലാം അനുഗ്രഹിച്ചു. രാമഭരതലക്ഷ്മണശത്രുഘ്നാദികളെ ആ അമ്മമാര്‍ മടിയില്‍വച്ചു. ആലിംഗനത്താല്‍ അവരെ കണ്ണീരില്‍ കഴുകി. അങ്ങനെ ആ മാതാക്കള്‍ നീണ്ട പതിനാലുവര്ഷത്തെ ദുഃഖഭാരത്തെതീര്ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: