കൊച്ചി: നന്നേ ചെറിയ പ്രായത്തില്‍ മുംബൈയില്‍ എത്തി അവിടെ മോഡലിംഗ് രംഗത്ത് ഏറെ മുന്നേറിയ ശ്വേതാമേനോന്‍ വര്‍ഗ്ഗീയത എന്തെന്ന് അറിയാത്ത വ്യക്തിയാണ്. അവരുടെ മേല്‍ വര്‍ഗ്ഗീയത ചാര്‍ത്തിയത് അമ്മയില്‍ നിന്നും അവരെ പുറത്താക്കാന്‍ തന്നെയാണെന്ന സംശയം ബലപ്പെടുന്നു.
ഇതിനായി ശ്വേതാമേനോനെതിരായ വിഭാഗം മോഹന്‍ലാലിനെയും ഫലപ്രദമായി ഉപയോഗിച്ചു എന്ന് കരുതുന്നു. എല്ലാ തീരൂമാനവും മോഹന്‍ലാല്‍ ആണ് എടുത്തത് എന്ന ഭാഷ്യമാണ് പുറത്തേക്ക് പറയുന്നത്. പക്ഷെ യഥാര്‍ത്ഥത്തില്‍ മോഹന്‍ലാലിനെ കരുവാക്കി പിന്നില്‍ നിന്നും പണിഞ്ഞത് മറ്റ് ചില ലോബികള്‍ ആണെന്ന് പറയുന്നു.
അന്ന് അന്‍സിബ പരാതിപ്പെട്ടപ്പോള്‍ അന്ന് സംഘടനയ്‌ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് ശ്വേത മറുപടി കൊടുത്തുവെന്നും അങ്ങനെ പ്രതികരിക്കുന്ന ശ്വേതാമേനോനെപ്പോലെയുള്ള പ്രസിഡന്‍റിനെക്കൊണ്ട് എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യം മോഹന്‍ലാല്‍ ഗൗരവത്തില്‍ എടുത്തുവെന്നുമാണ് പൊതുവേ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. പക്ഷെ മോഹന്‍ലാലിന്റെ മൗനം ശത്രുക്കള്‍ക്ക് ശ്വേതാമേനോനെ തകര്‍ക്കാന്‍ ഉപകാരപ്രദമായി.
ഉഷയുടെയും അന്‍സിബയുടെയും മാലാ പര്‍വ്വതിയുടെയും ബാബുരാജിന്റെയും പ്രസ്താവനകള്‍ മാത്രമാണ് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അന്‍സിബ തലയില്‍ ആള്‍ത്താമസമുള്ള കുട്ടിയാണെന്നും ഭാവിയില്‍ മന്ത്രിയാകുമെന്നുമാണ് മാലാ പാര്‍വ്വതി പറയുന്നത്. “സ്വജനപക്ഷപാതം, പണം ധൂര്‍ത്തടിക്കല്‍ അടക്കം അന്‍സിബ ചോദിച്ച ഒറ്റ ചോദ്യത്തിന് മറുപടി ഉണ്ടായില്ല. ഒടുക്കം ഞാനും എന്റെ ഭരണസമിതിയും രാജിവെയ്‌ക്കുന്നുവെന്ന് മാത്രമാണ് ശ്വേതയ്‌ക്ക് പറയാന്‍ ഉണ്ടായിരുന്നത്. ശക്തമായ സ്ത്രീപക്ഷത്തെയാണ് ഇന്നലെ അന്‍സിബയില്‍ കണ്ടത്. അനൂപ് ചന്ദ്രനും കൊല്ലം തുളസിയും വേറെ രണ്ടുപേരും ഒഴികെ അന്‍സിബ പറഞ്ഞതില്‍ കണ്‍വിന്‍സ് ആയെന്ന് കരുതുന്നു”, മാല പാര്‍വതി വിശദീകരിച്ചു.
ലക്ഷ്മിപ്രിയയ്‌ക്കെതിരെ ആഞ്ഞടിച്ചത് നടി ഉഷയാണ്. “‘ഇന്റര്‍വ്യൂകളില്‍ ജനിപ്പിച്ച മാതാപിതാക്കളെയും, ജനിച്ച മതത്തെയും, ഖുര്‍ആനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ സ്റ്റേറ്റ്മെന്റുകള്‍ ശരിയായില്ല എന്ന് ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതിനാണ് സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് എന്നെ ‘ജിഹാദി’ എന്ന് വിളിച്ച് നിങ്ങള്‍ അധിക്ഷേപിച്ചത്,” ഉഷ സമൂഹ്യമാധ്യമ പോസ്റ്റില്‍ പറയുന്നു.
‘അമ്മ’ സംഘടനയില്‍ വര്‍ഗീയത കൊണ്ടുവരാന്‍ ലക്ഷ്മിപ്രിയ ശ്രമിക്കുന്നുണ്ടെന്നും, അത് തങ്ങള്‍ പൊളിച്ചടുക്കിയെന്നും ഉഷ ആരോപിക്കുന്നു. ചാനലുകള്‍ തോറും കയറിയിരുന്ന് വര്‍ഗീയവിഷം തുപ്പുന്നവരെ സംഘടനയില്‍ പ്രോത്സാഹിപ്പിക്കാനോ അംഗീകരിക്കാനോ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. ‘അമ്മ സംഘടനയില്‍ വര്‍ഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം ഞങ്ങള്‍ പൊളിച്ചടുക്കി. ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ ഇതിനെ കണക്കാക്കുന്നുള്ളൂ. വായ തുറന്നാല്‍ വര്‍ഗീയത വിളമ്പുന്ന നിങ്ങളുടെ മുഖം കാണാന്‍ പോലും എനിക്ക് താല്പര്യമില്ല,’ ഉഷ തുറന്നടിച്ചു.
ശ്വേതമേനോന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിനെ നടന്‍ സിദ്ദിഖും ഇടവേള ബാബുവും ബാബുരാജും ചേര്‍ന്നാണ് എതിര്‍ത്തത്. ശ്വേതയ്‌ക്ക് അല്‍പം കൂടി സമയം അനുവദിക്കണമെന്ന ഗണേഷ് കുമാറിന്റെ വാദം പലരും എതിര്‍ത്തു. രണ്‍ജി പണിക്കരും ശ്വേതയ്‌ക്കെതിരെ പ്രതികരിച്ചു. അതോടെയാണ് ശ്വേത രാജിവെച്ചത്.
















