സഊദി അറേബ്യയില്‍ നടപ്പാക്കിയ നിതാഖാത്തും പെട്രോള്‍ വിലയിടിവും സ്വദേശിവല്‍ക്കരണവും ഏറ്റവും അധികം ബാധിച്ചുകൊണ്ടിരിക്കുന്നത് പ്രത്യേകിച്ച് ഭാരതീയരെയാണ്. സഊദി അറേബ്യയിലെ സാമ്പത്തിക പ്രതിസന്ധി കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കയാണ്.
വേതനം ലഭ്യമാക്കാതെ ആയിരക്കണക്കില്‍ ഭാരത തൊഴിലാളികള്‍ മുഴുപ്പട്ടിണിയില്‍! ഗള്‍ഫിലെ ഈ പ്രതിസന്ധിയും മലയാളികളുടെ തിരിച്ചുവരവും ഏറ്റവും തീഷ്ണമായി ബാധിക്കുക ഗള്‍ഫ് പണം ആശ്രയിച്ചുനില്ക്കുന്ന കേരളത്തെയാണ്. ഗള്‍ഫില്‍ നിന്നുള്ള തിരിച്ചുവരവ് രൂക്ഷമാവുന്നതോടെ കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ തകരുമെന്നും, കേരളത്തില്‍ വറുതിയും കെടുതിയും സൃഷ്ടിക്കുമെന്നും സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
സഊദി അറേബ്യയില്‍ നടപ്പാക്കിയ നിതാഖാത് കേരളത്തില്‍ ഭീഷണമായ സാഹചര്യം സൃഷ്ടിക്കുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. ഇതുളവാക്കുന്ന പ്രതിസന്ധിയും പ്രത്യാഘാതവും സാമ്പത്തിക വിദഗ്ധര്‍ വിഭാവനം ചെയ്യുന്നതിലേറെ വലുതായിരിക്കുമെന്നു നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
വിദേശികള്‍ക്കു രാജ്യത്തു താമസിക്കാവുന്ന കാലയളവ് എട്ടുവര്‍ഷമായി പരിമിതപ്പെടുത്താനും അമ്പതോളം തൊഴില്‍ വിഭാഗങ്ങളില്‍ സ്വദേശിവത്കരണത്തോത് ഉയര്‍ത്താനും സഊദി സര്‍ക്കാര്‍ എടുത്ത തീരുമാനം സഊദിയിലെ പ്രവാസികളുടെ ഭാവി ഇരുളടഞ്ഞതാക്കുകയാണ്. പ്രവാസ ജീവിതത്തിന്റെ അനിശ്ചിതത്വത്തെക്കുറിച്ചുള്ള വീണ്ടുവിചാരത്തിന്റെ ചൂണ്ടുപലകയാണു നിതാഖാത്.
നിതാഖാത് കേരളത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ടെങ്കിലും മുന്‍കാലങ്ങളില്‍ ആഫ്രിക്ക, ബര്‍മ, സിലോണ്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നു മലയാളികള്‍ കുടിയിറങ്ങേണ്ടിവന്നതു ചൂണ്ടിക്കാട്ടി ലാഘവത്തോടെ കണ്ടുകൂടാ.
ഗള്‍ഫ് നാടുകളില്‍നിന്നു തൊഴില്‍ നഷ്ടപ്പെട്ടവരുടെ തിരിച്ചുവരവ് കുറേ വര്‍ഷങ്ങളായി കേരളത്തില്‍ സ്ഥിരം സംഭവമായി മാറിയിട്ടുണ്ടെങ്കിലും നിതാഖാതിലൂടെ തിരിച്ചുവരുന്നവര്‍ തീവ്രമായ ആശങ്കയിലാണ്.
ഇതുസംബന്ധിച്ചു നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്: ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ അതിസാഹസികമായ രീതിയില്‍ എത്തിപ്പെട്ടു കിട്ടിയ വിസയ്ക്ക്, കിട്ടിയ ജോലികളില്‍ കയറിപ്പറ്റി ജീവിതം നട്ടുവളര്ത്തിയവരാണവര്. അറബ്മേഖലയിലെ രാജ്യങ്ങളില്‍ ഏറ്റവും സാമ്പത്തിക സുരക്ഷിതത്വമുള്ള അറേബ്യയില്‍ ആശയോടെയും പ്രതീക്ഷയോടെയും ജീവിച്ചുപോന്ന ഇവരുടെ മുമ്പിലുള്ള സൗഭാഗ്യം പെട്ടെന്നു തട്ടിമാറ്റപ്പെട്ടിരിക്കുകയാണ്.
ജീവിക്കാനുള്ള ബദ്ധപ്പാടില്‍ ഭാവിയെക്കുറിച്ച് അവര്‍ ഗൗരവമായി ചിന്തിച്ചില്ല. സമ്പത്ത് കൈകാര്യം ചെയ്യുന്നതില്‍ ദീര്‍ഘവീക്ഷണം പുലര്‍ത്താനും ശ്രദ്ധിച്ചില്ല. ഇപ്പോഴത്തെ പ്രതിസന്ധി എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചു വ്യക്തവും പ്രായോഗികവുമായ ഒരു രൂപരേഖ അവര്‍ക്കെന്നല്ല, ഭരണകൂടത്തിനുപോലും ഇല്ലെന്നുള്ളത് അവരെ അങ്കലാപ്പിലാക്കുന്നു.
നിതാഖാത് ഇത്രയും കര്‍ശനമായി നടപ്പില്‍ വരുത്താന്‍ കാരണമെന്താണെന്നു സഊദി തൊഴില്‍ മന്ത്രി എന്‍ജിനിയര്‍ ആദില്‍ ഫഖീഖിനോട് പത്രപ്രതിനിധികള്‍ ചോദിച്ചതിനു മറുപടി ഇങ്ങനെയായിരുന്നു: തൊഴില്‍രഹിതരായ സ്വദേശികള്‍ക്കു ജോലിനല്‍കുക എന്നതു ഞങ്ങളുടെ പ്രധാന ആവശ്യമാണ്.
രാജ്യത്തിന്റെ വികസനത്തോടൊപ്പം സ്വന്തം ജനതയ്ക്കു സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയും രാജ്യത്തു നിയമപരമായ അച്ചടക്കം നടപ്പാക്കുകയും ചെയ്യുക, വിദേശ തൊഴിലാളികളുടെ കൃത്യമായ കണക്കെടുപ്പു നടത്തി അവരുടെ സുഗമമായ നിയന്ത്രണത്തിനു വേണ്ടിയുള്ള സംവിധാനങ്ങളുമുണ്ടാക്കുക, തദ്ദേശീയരെ അധ്വാനശീലത്തിലേക്കും തൊഴിലിലേക്കും സ്വാശ്രയത്വത്തിലേക്കും കൊണ്ടുവരിക, സാമൂഹ്യവ്യവസ്ഥയ്ക്കും ആഭ്യന്തര സുരക്ഷിതത്വത്തിനും ഭീഷണിയാകുംവിധം വളര്‍ന്നുകൊണ്ടിരിക്കുന്ന അനധികൃത കുടിയേറ്റം നിയന്ത്രിച്ച് ആ മേഖലയെ ശുദ്ധീകരിക്കുക: ഇതെല്ലാം നിതാഖാത് നടപ്പാക്കുന്നതിലൂടെ സഊദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങളാണ്.
”നിതാഖാത് നടപ്പിലാക്കിയശേഷമുള്ള സ്വദേശീവത്കരണത്തിലൂടെ 2.54 ലക്ഷം സഊദി പൗരന്മാര്ക്കു ജോലി ലഭിച്ചു. അനധികൃതമായി ജോലിചെയ്തിരുന്ന പത്തുലക്ഷം വിദേശികളെ നാടുകടത്തി സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തോത് 15 ശതമാനം വര്‍ധിച്ചു. ഇതോടൊപ്പംതന്നെ സാങ്കേതിക വിദഗ്ധരായ യുവാക്കളെ, അവര്‍ വിദേശികളാണെങ്കിലും നാട്ടിനാവശ്യമുണ്ടെന്നതു ഞങ്ങള്‍ വിസ്മരിക്കുന്നില്ല. എന്നാല്‍, അനധികൃതമായും നിയമവിരുദ്ധമായും നാട്ടില്‍ തങ്ങാന്‍ ആരെയും അനുവദിക്കില്ല.” മന്ത്രി ആദില്‍ ഫഖീഖ് വിശദീകരിച്ചു.
അറബ് നാടുകളിലേക്കു ജോലിക്കു പോയ കുറേപ്പേര് തിരിച്ചുവരുന്നു എന്ന അര്‍ഥത്തില്‍ മാത്രം നിതാഖാതിനെ വ്യാഖ്യാനിക്കരുതെന്നാണു പശ്ചിമേഷ്യന്‍ മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നത്. ‘കേരളത്തില്‍ സംഭവിക്കുന്ന ഒരു മാറ്റത്തിന്റെ തുടക്കമാണിത്. നിതാഖാതിന്റെ ചുവടുപിടിച്ച് മറ്റ് അറബ് നാടുകളും ഈ ശുദ്ധീകരണം ആരംഭിച്ചാല്‍ കേരളത്തില്‍ ഒരു പ്രളയത്തിന്റെ ഭീകരത സൃഷ്ടിക്കും:’ മിഡില്‍ ഈസ്റ്റ് ഡൈജസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
നിതാഖാതിലൂടെ തിരിച്ചുവരുന്നവരുടെ നെഞ്ചിടിപ്പും അവരുടെ ഉള്ളുപൊള്ളിക്കുന്ന അഭ്യര്‍ഥനയും നമ്മുടെ ഭരണാധികാരികള്‍ കേള്ക്കാതെപോകുന്നുണ്ടോ? കേരളത്തിലെ പതിനായിരക്കണക്കിനു കുടുംബങ്ങള്‍ തികഞ്ഞ അരക്ഷിതത്വത്തിലേക്കും ഭാവിയെക്കുറിച്ചു ഭീതിയിലേക്കും എടുത്തെറിയപ്പെട്ടിരിക്കുന്നത് അവര്‍ കാണാതെപോകുന്നു.
കേരളത്തിന്റെ കിനാവും പുഞ്ചിരിയും പകിട്ടും പ്രൗഢിയുമെല്ലാം ഇന്നത്തെ രീതിയില്‍ രൂപപ്പെടുത്താന്‍ സഹായിച്ച ഗള്‍ഫ് സഹോദരന്മാര് സമ്പത്തും ജോലിയും നഷ്ടപ്പെട്ടു തിരിച്ചുവരുമ്പോള്‍ അവരുടെ വേദനയുടെ നേരെ മുഖംതിരിഞ്ഞു നില്‍ക്കാതെ അവര്‍ക്കു സാന്ത്വനം നല്‍കുകയും തുടര്‍ജീവിതത്തിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: