വിശാഖപട്ടണം: താംബരത്തു നിന്ന് പോര്‍ട്ട്ബ്ലെയറിലേക്കുള്ള യാത്രാമധ്യേ കാണാതായ എഎന്‍ 32 വ്യോമസേനാ വിമാനത്തിനായുള്ള തെരച്ചില്‍ കടലില്‍ നിന്ന് മാറി ആന്ധ്രയിലെ വനപ്രദേശങ്ങളില്‍ ഊര്‍ജിതമായി. വിശാഖപട്ടണം ജില്ലയിലെ നാത്തവാരം വനമേഖലയിലെ ഗോത്രവര്‍ഗക്കാര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍.
കഴിഞ്ഞ ജൂലൈ 22 ന് വനത്തിനുള്ളില്‍ അതിഭീകരമായ ശബ്ദം കേട്ടതായി ഗുണ്ടൂര്‍ ജില്ലയിലെ സൂര്യലങ്ക എയര്‍ഫോഴ്സ് സ്റ്റേഷനില്‍ ജൂലൈ 30 ന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. ഇതേ ദിവസമാണ് വ്യോമസേനാ വിമാനം കാണാതായത്. ആറ് വിമാന ജീവനക്കാരുള്‍പ്പെടെ 29 ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
കൊടുംവനമായ സാരുഗുഡ്ഡുവിലെ ദുഡ്ഡുഗുള പ്രദേശത്താണ് കഴിഞ്ഞ ശനിയാഴ്ച ആദ്യഘട്ടത്തില്‍ തെരച്ചില്‍ നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ശേഖര്‍ ബാബു പറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലിലെ പ്രതികൂല കാലാവസ്ഥ കാരണം പൈലറ്റ് വിശാഖപട്ടണം തീരത്തേക്ക് വിമാനം തിരിച്ചു വിട്ടതാകാമെന്നാണ് സംശയിക്കുന്നത്. ഛത്തീസ്ഗഢിന്റെയും ഒഡിഷയുടെയും അതിര്‍ത്തിയിലുള്ള വിശാഖപട്ടണത്തിന്റെ കൊടുംവനങ്ങളിലെ മാവോയിസ്റ്റ് സാന്നിധ്യവും അധികൃതരില്‍ ആശങ്കയുണര്‍ത്തുന്നു.
അതേസമയം, വിമാനത്തിനായുള്ള തെരച്ചില്‍ ഇപ്പോഴും ബംഗാള്‍ ഉള്‍ക്കടലില്‍ തുടരുന്നു. കാലാവസ്ഥാ മാറ്റങ്ങളാണ് ഇതിന് വിഘാതമാകുന്നത്. അപകടമുണ്ടായാല്‍, പ്രത്യേകിച്ചും വിമാനം തകര്‍ന്നു വീണാല്‍ രക്ഷാപ്രവര്‍ത്തനത്തിന് സന്ദേശമയക്കുന്നതിനുള്ള സംവിധാനങ്ങള്‍ എഎന്‍ 32 വിമാനത്തിലുണ്ടായിരുന്നില്ലെന്ന് തെരച്ചില്‍ സംഘങ്ങള്‍ സംശയിക്കുന്നു. കടലില്‍ നിന്ന് പ്രതിധ്വനി ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്ന സാഗര്‍ നിധി കപ്പല്‍ മൗറീഷ്യസില്‍ നിന്ന് യാത്രതിരിച്ചിട്ടുണ്ട്. വിമാനം കണ്ടെത്താന്‍ ഐഎസ്ആര്‍ഒയുടെ സഹായവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: