ന്യൂദല്‍ഹി: ഉത്തേജക മരുന്ന് വിവാദത്തില്‍പ്പെട്ട ഗുസ്തി താരം നര്‍സിംഗ് യാദവിന് റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ ദേശീയ ഉത്തേജക വിരുദ്ധ സിമിതി (നാഡ) അനുമതി നല്കി.
74 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ മത്സരിക്കാനിരിക്കെയായിരുന്നു യാദവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. എന്നാല്‍, താന്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും തനിക്ക് നല്കിയ ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് ആരോ കലര്‍ത്തിയതാണെന്നും യാദവ് നാഡയ്ക്ക് മുമ്പാകെ അറിയിച്ചു.
ഈ വിശദീകരണത്തെ തുടര്‍ന്നാണ് നാഡ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. അട്ടിമറിയുടെ ഇരയാണ് യാദവെന്ന് നാഡ വിലയിരുത്തി. തന്റേതല്ലാത്ത കുറ്റത്തിന്റെ പേരില്‍ ഒരു കായിക താരത്തിന്റെ ഒളിമ്പിക്സ് സ്വപ്നങ്ങള്‍ ഇല്ലാതാക്കുന്നത് ശരിയായ നടപടിയല്ലെന്നും നാഡ വ്യക്തമാക്കി.
നിരോധിത മരുന്നായ മെത്താന്റിനോണിന്റെ അംശം ശരീരത്തില്‍ കണ്ടെത്തി. ഉത്തേജക വിരുദ്ധ സമിതി നടത്തിയ പരിശോധയില്‍ യാദവിന്റെ എ, ബി സാംപിളുകള്‍ പോസിറ്റീവാകുകയും ചെയ്തു.
ദേശീയ ഗുസ്തി താരത്തിന്റെ ഇളയ സഹോദരനാണ് യാദവിന്റെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സോനാപതിലെ സായി കേന്ദ്രത്തില്‍ കടന്നു കയറിയാണ് ഇയാള്‍, യാദവിന്റെ ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് കലര്‍ത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നര്‍സിംഗ് യാദവ് പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
യാദവിനെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ പ്രവീണ്‍ റാണയെ റിയോയിലേക്ക് അയയ്ക്കാനും തീരുമാനമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: