സാക്ഷരതയിലും സംസ്‌കാരത്തിലും ഏറെ മുന്നിലെന്നവകാശപ്പെടുന്നവരാണ് മലയാളികള്‍. ഭക്ഷണം കഴിച്ചില്ലെങ്കിലും രണ്ടുനേരം കുളിക്കുകയും ഒന്നിലധികം പത്രം വായിക്കുകയും ചെയ്യും. എന്നിട്ടുമെന്തേ ഇങ്ങനെ എന്ന ചോദ്യമാണ് ഇപ്പോള്‍ പരക്കെ ഉയരുന്നത്. ഒരു പ്രശ്‌നവും ശരിയാക്കാന്‍ ഭരണത്തിലേറിയവര്‍ക്ക് സാധിക്കുന്നില്ല. മാത്രമല്ല അവര്‍തന്നെയാണ് പുതിയ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത്.
പഠിപ്പിന്റെയും വായനയുടെയും ഗുണങ്ങള്‍ സമൂഹത്തില്‍ പ്രകടമാകുന്നില്ല എന്നുതന്നെ പറയേണ്ടിവരുന്നു. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും പോലീസുകാരും രാഷ്‌ട്രീയ നേതൃത്വവുമൊക്കെ നല്ല അക്ഷരാഭ്യാസമുള്ളവരാണ്. എന്നിട്ടും ഗുണപരമായ പരിവര്‍ത്തനത്തിന് ഉതകുന്നില്ലെന്ന് സാഹചര്യങ്ങള്‍ പറയിക്കുകയാണ്. എല്ലാം ശരിയാക്കാമെന്ന് ഉറപ്പുനല്‍കി അധികാരത്തിലെത്തി രണ്ടുമാസം തികയുംമുമ്പുതന്നെ ജനങ്ങള്‍ക്ക് ഭരണം മടുക്കുന്ന അവസ്ഥയാണുണ്ടാക്കിയത്.
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ അടവാണോ ഇടതുപക്ഷം പ്രയോഗിക്കുന്നത് എന്ന സംശയമാണ് ബലപ്പെട്ടത്. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും രണ്ടുതട്ടിലായെങ്കില്‍ അതിന്റെ പിന്നില്‍ സര്‍ക്കാരിന്റെ അജണ്ട നിഴലിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ തിരിഞ്ഞത് അഭിഭാഷകരല്ല. ഒരു കാരണവുമില്ലാതെ പോലീസാണ് അവിടെ പ്രകോപനം സൃഷ്ടിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയത്. അത് ഒരു സബ് ഇന്‍സ്‌പെക്ടറുടെ മാത്രം ഉച്ചക്കിറുക്കായി തള്ളിക്കളയാനാവില്ല.
കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തും കൈയേറ്റം ചെയ്തും അസഭ്യവര്‍ഷം നടത്തിയും പോലീസ് ഉറഞ്ഞാടി. പിന്നീട് സസ്‌പെന്റ് ചെയ്യപ്പെട്ട എസ്‌ഐ പണ്ടേ കുഴപ്പക്കാരനെന്നാണ് പുതിയ ഭാഷ്യം. അങ്ങനെയുള്ള ഒരാളെ എന്തിന് മാധ്യമങ്ങളെ കൈകാര്യം ചെയ്യാന്‍ നിയോഗിച്ചുവെന്ന ചോദ്യം പ്രസക്തമാണ്. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി കോഴിക്കോട്ട് ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നതുകൊണ്ടാണ് കോടതിയിലേക്ക് മാധ്യമങ്ങള്‍ തിരിച്ചത്.
മാധ്യമപ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ജില്ലാ ജഡ്ജിന്റെ ഉത്തരവുണ്ടെന്ന് ആക്രോശിച്ചായിരുന്നു കൈയേറ്റം. മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. പോലീസ് സംഘം ക്യാമറയും തത്സമയ സംപ്രേഷണ വാഹനവും ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വിവരമറിഞ്ഞെത്തിയ മറ്റു മാധ്യമപ്രവര്‍ത്തകരോടും എസ്‌ഐയും പോലീസുകാരും അസഭ്യവര്‍ഷം ചൊരിഞ്ഞതായാണ് വാര്‍ത്ത. കസ്റ്റഡിയിലുള്ളവരെ പുറത്തുവിടണമെന്നാവശ്യപ്പെട്ട് എത്തിയ മറ്റ് മാധ്യമപ്രവര്‍ത്തകരെ എസ്‌ഐയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം പോലീസുകാര്‍ കൈയേറ്റം ചെയ്തു.
കേട്ടാല്‍ അറയ്‌ക്കുന്ന ഭാഷയാണ് പോലീസ് ഉപയോഗിച്ചത്. ആറ് മാസം ജാമ്യമില്ലാതെ ജയിലില്‍ കിടക്കാനുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്ന ഭീഷണിയും ഉയര്‍ത്തി.
കേരളത്തിലെ ഏതെങ്കിലും കുഗ്രാമത്തില്‍ കുറ്റവാളികളോടല്ല പോലീസ് ഇമ്മാതിരി കോപ്രായങ്ങള്‍ കാട്ടിയതെന്നോര്‍ക്കണം. ഭരണത്തിന്റെ തണലും സംരക്ഷണവും ഉണ്ടെന്ന ഉറപ്പിലല്ലെങ്കില്‍ ഇതൊന്നും ചെയ്യാന്‍ ഒരു ഉദ്യോഗസ്ഥനും തയ്യാറാവുകയില്ല. ആരോ ഇതിനൊക്കെ പച്ചക്കൊടി കാണിക്കുന്നു എന്നുതന്നെ വേണം കരുതേണ്ടത്. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പിന്നിലും ഇത്തരത്തിലുള്ള കളികള്‍ പ്രകടമാണ്.
ആട്ടിന്‍ കുട്ടികളെ തമ്മിലിടിച്ച് ചോരനുണയാന്‍ ശ്രമിച്ചവരാരാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തില്‍ നിസ്സംഗത പ്രകടിപ്പിച്ച മുഖ്യമന്ത്രിയുടെ നിലപാടും ദുരൂഹമാണ്. പീഡനക്കേസില്‍ ഒരു അഭിഭാഷകന്‍ പ്രതിയായതിന്റെ പേരില്‍ അഭിഭാഷകര്‍ ഇളകി എന്നത് നേരാകാനിടയില്ല. പീഡന കേസ്സുകളിലും അതിലും വലിയ കുറ്റകൃത്യങ്ങളിലും അഭിഭാഷകര്‍ പ്രതികളായിട്ടുണ്ട്. അന്നൊന്നും അഭിഭാഷകര്‍ സംഘടിതരായി ചെറുത്തുനില്‍പ്പിനു തുനിഞ്ഞിട്ടില്ല.
അഭിഭാഷകരായാലും മാധ്യമ പ്രവര്‍ത്തകരായാലും തെരുവില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെങ്കില്‍ കയ്യുംകെട്ടിനിന്ന് ആസ്വദിക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. പോലീസിനെ നോക്കുകുത്തിയാക്കി കയ്യാങ്കളിക്ക് സാഹചര്യം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ എറണാകുളത്തും തിരുവനന്തപുരത്തും ചെയ്തത്. എന്നാല്‍ കോഴിക്കോട്ടാകട്ടെ പോലീസിനെ വില്ലനുമാക്കി. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ഠാവ് പടിയിറങ്ങിയപ്പോയഴാണ് ഇതൊക്കെ സംഭവിക്കുന്നതെന്നത് യാദൃശ്ചികമാവാനിടയില്ല.
മാധ്യമങ്ങളെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഭരണകക്ഷിയുടെയും മുഖ്യമന്ത്രിയുടെയും സമീപനവും ഇതിനൊക്കെ വളംവച്ചുകൊടുത്തു എന്നു പറയുന്നതിലും തെറ്റില്ല. ഏതായാലും കേരളത്തിന് വലിയ നാണക്കേടും ജനാധിപത്യത്തിന് ഏറെ ക്ഷീണവുമാണ് സമീപകാല സംഭവങ്ങള്‍ ഏല്‍പ്പിച്ചിട്ടുള്ളത്. പ്രതിയോഗികളെ ആക്രമിക്കാന്‍ സന്നദ്ധമാകണമെന്നും ആയുധപരിശീലനത്തിനുള്ള നിര്‍ദ്ദേശവും ഭരണകക്ഷിയുടെ നേതൃത്വം തന്നെ നല്‍കുന്നു. ഇതെല്ലാം കേരളത്തെ പരിഷ്‌ക്കാരത്തിലേക്കല്ല, ശിലായുഗത്തിലേക്കാണ് നയിക്കുക.
















