‘നിഷ്’ സംഘടിപ്പിച്ച ഒളിമ്പിക് പോസ്റ്റര്‍ പ്രദര്‍ശനം
ഉദ്ഘാടനം ചെയ്തശേഷം നോക്കിക്കാണുന്ന ഒളിമ്പ്യന്‍ കെ.എം. ബീനാമോള്‍
തിരുവനന്തപുരം: പാഠ്യസംബന്ധിയായ വിഷയങ്ങൾക്കൊപ്പം കായിക ഇനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രാമുഖ്യം നൽകണമെന്ന് അന്താരാഷ്‌ട്ര കായികതാരം കെ.എം. ബീനാമോൾ പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) സംഘടിപ്പിച്ച ഒളിമ്പിക് പോസ്റ്റർ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനുൈണ്ടാവുകയുള്ളു. ശാരീരിക അദ്ധ്വാനം രക്തചംക്രമണം വർദ്ധിപ്പിക്കുകയും ഉത്തേജനം നൽകുകയും ചെയ്യുമെന്നും ബീനാമോൾ കൂട്ടിച്ചേർത്തു.
റോഡ് ടു റിയോ 2016 എന്നു പേരിട്ടിരിക്കുന്ന പ്രദർശനം ഫിസിക്കൽ എജ്യുക്കേഷൻ ഇൻസ്ട്രക്ടർ സി.കെ. വിക്രാന്തിന്റെ നേതൃത്വത്തിൽ നിഷിലെ വിദ്യാർഥികളാണ് തയ്യാറാക്കിയത്. പൗരാണിക ഗ്രീസിൽ സംഘടിപ്പിച്ച ആദ്യ ഒളിമ്പിക്‌സ് മുതൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് വരെയുള്ള അന്താരാഷ്‌ട്ര കായികമത്സരങ്ങളുടെ സമ്പൂർണ്ണ ചരിത്രം പ്രദർശനത്തിൽ വിവരിക്കുന്നു. പി.ടി. ഉഷ, മിൽഖാ സിംഗ്, മേരി കോം തുടങ്ങിയ ഇന്ത്യൻ ഒളിമ്പിക് താരങ്ങൾക്കും പ്രദർശനത്തിൽ ബഹുമതി നൽകിയിട്ടുണ്ട്.
കഠിനാദ്ധ്വാനവും ധൈര്യവുമുണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ലെന്ന് ഇടുക്കിയിലെ കർഷക കുടുംബത്തിൽനിന്നു വന്ന് ഒളിമ്പ്യനായി മാറിയ ബീനാമോൾ പറഞ്ഞു. അധ്യാപകരെ അനുസരിക്കുക, ബഹുമാനിക്കുക, ലോകത്തെ സ്‌നേഹിക്കുക അവർ പറഞ്ഞു. നിഷിലെ വിദ്യാർഥികൾ ദൈവത്തിന്റെ സവിശേഷ സന്തതികളാണെന്നും ബീനാമോൾ പറഞ്ഞു.
ജനങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്നതിനും വ്യക്തിത്വവികസനത്തിനും സ്‌പോർട്‌സ് നിർണായക പങ്ക് വഹിക്കുന്നതായി നിഷ് സെന്റർ ഫോർ അസിസ്റ്റീവ് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ ഡയറക്ടർ ഡോ കെ.ജി. സതീഷ് കുമാർ പറഞ്ഞു. ചീഫ് സൈക്കോളജിസ്റ്റ് ഡോ ആൻ വർഗ്ഗീസ്, അക്കാദമിക്‌സ് ആൻഡ് ഏർലി ഇന്റർവെൻഷൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡെയ്‌സി സെബാസ്റ്റിൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: