നീന്തൽക്കുളത്തിൽ മിന്നിത്തിളങ്ങുകയും അതിനു ശേഷം അഭ്രപാളികളിൽ വിസ്മയം തീർക്കുകയും ചെയ്ത ഒരു താരമുണ്ട് ഒളിമ്പിക്‌സ് ചരിത്രത്തിൽ. 1924ലെ പാരീസ്, 28ലെ ആംസ്റ്റർഡാം ഒളിമ്പിക്‌സുകളിൽ നിന്ന് അഞ്ച് സ്വർണവും ഒരു വെങ്കലവും നേടിയ ജോണി വീസ്മുള്ളർ. അഭ്രപാളികളിലെ ഇദ്ദേഹത്തിന്റെ പ്രശസ്തി ഹോളിവുഡ് സിനിമകളിലെ ടാർസന്റെ വേഷത്തിൽ. പാരീസ് ഒളിമ്പിക്‌സിൽ 100, 400 മീറ്റർ ഫ്രീസ്റ്റൈൽ, 4-200 മീറ്റർ റിലേ എന്നിവയിൽ സ്വർണം. ഇതേ ഒളിമ്പിക്‌സിൽ വാട്ടർപോളോയിൽ വെങ്കലം. ആംസ്റ്റർഡാമിൽ 100 മീറ്റർ, 4-200 മീറ്റർ ഫ്രീസ്റ്റൈൽ റിലേകളിൽ വീണ്ടും സുവർണനേട്ടം.
പാരീസിൽ നിലവിലെ ചാമ്പ്യനും ഒളിമ്പിക് റെക്കോഡിന് അവകാശിയുമായ ഡ്യൂക്ക് കഹാന മോകുവിനെയും അദ്ദേഹത്തിന്റെ സഹോദരൻ പത്തൊമ്പതുകാരൻ സാമുവലിനെയും കീഴടക്കി റെക്കോഡ് പുസ്തകത്തിൽ പേരെഴുതിച്ചേർത്ത് 100 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണം നേടിയത്. ജൂലൈ 20നായിരുന്നു ഈ നേട്ടം. ഈ സഹോദരന്മാർ ഒരു ടീമായി തന്റെ വിജയത്തെ പ്രതിരോധിച്ചു നീന്തുമെന്നായിരുന്നു ജോണിയുടെ ഭയം. എന്നാൽ കഹാനാമോകു ജോണിയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.
അന്നു തന്നെ 4-200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ ലോക റെക്കോഡോടെ സ്വർണം നേടിയ അമേരിക്കൻ ടീമിന്റെ ഭാഗവുമായിരുന്നു വീസ്മുള്ളർ. റാൾഫ് ബെയർ, ഹാരി ഗ്ലാൻസി, വാലി ഒ കോർണർ എന്നിവർ ഫൈനലിൽ നീന്തിയ മറ്റു താരങ്ങൾ. 9:53.4 സെക്കൻഡിൽ അമേരിക്കൻ കുതിപ്പ്. 1920ലെ ആന്റ്‌വെർപ്പ് ഒളിമ്പിക്‌സിൽ സ്ഥാപിക്കപ്പെട്ട 10:04.4 സെക്കൻഡിന്റെ ലോക-ഒളിമ്പിക്‌സ് റെക്കോഡുകളാണ് അന്ന് വഴിമാറിയത്. താമസിയാതെ വാട്ടർപോളോയിലൊരു വെങ്കലം.
ഇതിന് രണ്ട് ദിവസം മുമ്പായിരുന്നു 400 മീറ്ററിൽ ഒളിമ്പിക് റെക്കോഡുമായി സ്വർണം. 5:04.2 സെക്കൻഡിൽ ഫിനിഷ് ചെയ്ത വീസ്മുള്ളർ, 1912-ൽ സ്റ്റോക്ക്‌ഹോമിൽ സ്വീഡന്റെ ജോർജ് ഹോഡ്‌സൺ സ്ഥാപിച്ച 5:24.4 സെക്കൻഡ് നേട്ടം മറികടന്നു. 400 മീറ്ററിൽ സ്വീഡന്റെ ബോർഗ് സഹോദരന്മാരായിരുന്നു ജോണിയുടെ പ്രധാന എതിരാളികൾ. ആസ്റ്റർഡാമിൽ 100മീറ്റർ ഫ്രീസ്‌റ്റൈലിൽ 58.6 സെക്കൻഡിൽ പുതിയ ഒളിമ്പിക് റെക്കോഡോടെ സ്വർണം. 4-200 മീറ്റർ ഫ്രീസ്റ്റൽ റിലേയിൽ 9:36.2 സെക്കൻഡിൽ ലോക റെക്കോഡോടെയും.
1922 ജൂലൈ ഒമ്പതിനാണ് വീസ്മുള്ളർ ആദ്യ ലോകറെക്കോഡ് സ്ഥാപിച്ചത്. ഒപ്പം 100 മീറ്റർ ഫ്രീസ്റ്റൈൽ ഒരുമിനിറ്റിൽ താഴെ സമയം കൊണ്ട് നീന്തിയെത്തിയ ആദ്യ താരമെന്ന ബഹുമതിയും സ്വന്തമാക്കി. അതൊരു ജൈത്രയാത്രയുടെ തുടക്കമായി.
1932 ലെ ലോസ്ഏഞ്ചൽസ് ഒളിമ്പിക്‌സിന് തയാറെടുക്കുന്നതിനിടെയാണ് ജോണി വീസ്മുള്ളറുടെ ജീവിതഗതിയെ മാറ്റിമറിച്ച സംഭവം ഉണ്ടായത്. 1929 മുതൽ ഒരു പരസ്യകമ്പനിയിൽ മോഡലായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. അതിലൂടെ ജോണി ഹോളിവുഡിലേക്കും നടന്നുകയറി. ‘ടാർസന്റെ‘ വേഷം അഭിനയിക്കാൻ. അങ്ങനെ ജോണിയുടെ ആദ്യത്തെ ടാർസൻ സിനിമ -‘ടാർസൻ ദി ഏയ്‌പ് മാൻ‘ 1932-ൽ പുറത്തിറങ്ങി. ജോണി ലോകജനതയുടെ മുഴുവൻ ഹരമായി.
ടാർസൻ വേഷമിട്ട ഒരേയൊരു ഒളിമ്പിക് ചാമ്പ്യനൊന്നുമല്ല ജോണി വീസ് മുള്ളർ. ബസ്റ്റർ ക്രാബ്, ഹെർമൻ ബ്രിക്‌സ്, ഗ്ലെൻ മോറിസ് തുടങ്ങിയ ചാമ്പ്യന്മാരും ടാർസൻ വേഷത്തിലഭിനയിച്ചവർ. പക്ഷേ, ജോണിക്കു ലഭിച്ച സ്വീകാര്യത മറ്റാർക്കുമുണ്ടായില്ലെന്നു മാത്രം. 16 വർഷത്തിനുള്ളിൽ 11 ടാർസൻ സിനിമകളിലഭിനയിച്ച ജോണിയുടെ റെക്കോഡ് അഭേദ്യം.
ആസ്ട്രിയൻ-ഹംഗേറിയാൻ മാതാപിതാക്കളുടെ മകനായി റൊമാനിയയിൽ 1904 ജൂൺ രണ്ടിന് ജോണി വീസ്മുള്ളറുടെ ജനനം. നാലു വർഷത്തിന് ശേഷം ആ കുടുംബം യുഎസിലേക്ക് കുടിയേറി. കൽക്കരി ഖനിയിൽ ജോലിക്കാരനായ ജോണിയുടെ പിതാവ് ഏറെ താമസിയാതെ മരിച്ചു. കൗമാരത്തിൽ എലിവേറ്റർ ഓപ്പറേറ്ററും ബെൽബോയിയുമായി ഇല്ലിനോയിസ് അത്‌ലറ്റിക് ക്ലബ്ബിൽ ജോലി ചെയ്യുന്നതിനിടെ നീന്തൽ കോച്ച് വില്ല്യം ബക്ക്‌റാക്കുമായി ഉണ്ടായ സൗഹൃദമാണ് വീസ്മുള്ളറെ നീന്തൽതാരമാക്കിയത്. 1927-ൽ നൂറുവാര നീന്തലിൽ വീസ്മുള്ളർ സ്ഥാപിച്ച 51 സെക്കൻഡിന്റെ റെക്കോഡ് 17 വർഷം തകർക്കപ്പെടാതെ നിന്നു. നീന്തലിലെ മിന്നും പ്രകടനം 20 നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ ഏറ്റവും മികച്ച താരമായും വീസ്മുള്ളറെ തെരഞ്ഞെടുത്തു. അഞ്ചുവട്ടം വിവാഹിതനായി ജോണി വീസ്മുള്ളർ. ഇതേക്കുറിച്ച് ചോദിച്ചാൽ ജോണി തമാശയായി പറയുമായിരുന്നു. ‘‘ഞാൻ ഒളിമ്പിക്‌സിൽ നേടിയതും അഞ്ചുസ്വർണമായിരുന്നുവല്ലൊ.
മറ്റൊരു സംഭവവും വീസ്മുള്ളറുടെ ജീവിതത്തിലുണ്ടായി. 1959-ലെ ഒരു സായാഹ്നത്തിൽ ജോണി ക്യൂബയിലെ ഹവാനയിലെത്തി. ഒരു ഗോൾഫ് ടൂർണമെന്റിൽ പങ്കെടുക്കുക ലക്ഷ്യം. വാഹനത്തിൽ ജോണിയോടൊപ്പം മറ്റു ചിലരുമുണ്ടായിരുന്നു. അന്ന് ഫിഡൽ കാസ്‌ട്രോയുടെ ഗറില ട്രൂപ്പ് സർക്കാരിനെതിരെ യുദ്ധം ചെയ്തിരുന്ന കാലം.
ജോണിയും സംഘവും സഞ്ചരിച്ച കാർ ഗറിലകൾ വളഞ്ഞത് വളരെപെട്ടെന്ന്. കാറിലുണ്ടായിരുന്ന എല്ലാവരെയും ഗറിലകൾ നിരായുധരാക്കി. ഏതു നിമിഷവും അവർ ആക്രമിച്ചേക്കുമെന്ന നില. ധൈര്യം വീണ്ടെടുത്ത് ജോണി സാവധാനത്തിൽ പുറത്തിറങ്ങി. പിന്നെ അരങ്ങേറിയത് സിനിമയിലേതുപോലൊരു സീൻ. നെഞ്ചിലിടിച്ച്, കൈകൾ കൊണ്ട് വായപൊത്തി ടാർസന്റെ പ്രസിദ്ധമായ ആക്രോശം അവിടെ മുഴങ്ങി. മൈലുകൾക്കകലെ പോലും കേൾക്കാവുന്ന ആക്രോശം. ഗറിലകളുടെ കണ്ണിൽ തിരിച്ചറിവിന്റെ തിളക്കം.
‘ടാർസൻ‘ എന്നവർ അറിയാതെ പറഞ്ഞുപോയി. അക്രമിക്കാനെത്തിയവർ താമസിയാതെ ആ ‘ടാർസന്റെ‘ മുന്നിൽ ആയുധങ്ങൾ അർപ്പിച്ചു. അവർ ആരാധനയോടെ ‘ടാർസനെ‘ ക്യൂബയിലേക്ക് സ്വാഗതം ചെയ്തു. ഗാർഡ് ഓഫ് ഓണർ നൽകിയാണ് താരത്തെ അവർ യാത്രയാക്കിയത്.
1984 ജനുവരി 20ന് മെക്‌സിക്കോയിൽ വച്ച് ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് ജോണി വീസ്മുള്ളർ അന്തരിച്ചു.
















