ന്യൂദൽഹി: ഗുസ്തി താരം നർസിങ് യാദവ് റിയോയിൽ രാജ്യത്തെ പ്രതിനിധീകരിക്കുമോ എന്ന് ഇന്നറിയാം. ബി സാമ്പിൾ പരിശോധനയും പോസിറ്റീവായതോടെ ഒളിമ്പിക്‌സിൽ പങ്കെടുക്കാനുള്ള നർസിംഗിന്റെ സാധ്യത മങ്ങിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അച്ചടക്ക സമിതിയുടെ ഹിയറിങ് ഇന്നലെ നടന്നു.
വിധി ഇന്ന് പറയും. അതേസമയം നർസിങ് യാദവ് പങ്കെടുത്തില്ലെങ്കിൽ പകരം പർവീൺ റായയായിരിക്കും രാജ്യത്തിനായി 74 കി.ഗ്രാം ഗുസ്തിയിൽ റിയോയിൽ പങ്കെടുക്കുക. അമേരിക്കയിൽ 2015ൽ ഇറ്റലിയിലും 2014ൽ അമേരിക്കയിലും നടന്ന അന്താരാഷ്‌ട്ര ടൂർണമെന്റുകളിൽ സ്വർണം നേടിയതാണ് റാണയ്‌ക്കു നേട്ടമായത്. കഴിഞ്ഞ മാസം 25ന് നടന്ന ഉത്തേജക പരിശോധനയുടെ ഫലം പ്രതികൂലമായതോടെ നർസിങിനെ താത്ക്കാലികമായി ഒഴിവാക്കിയിരുന്നു. രണ്ടാമതും പരിശോധന നടത്താനും തീരുമാനിച്ചു.
തുടർന്ന് നടത്തിയ ബി സാമ്പിളിലും നിരോധിത ഉത്തേജകമരുന്നിന്റെ അംശം കണ്ടെത്തുകയായിരുന്നു.
അതേസമയം‘ഭക്ഷണത്തിൽ ഉത്തേജക മരുന്ന് കലർത്തി തന്നെ കുടുക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഗുസ്തിതാരം നർസിങ് യാദവ് നൽകിയ പരാതിയിൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്തു. സോനിപ്പത്ത് പൊലീസാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്. കുറ്റകരമായ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കും.
















