നീന്തൽക്കുളത്തിൽനിന്ന് പൊന്നു വാരിയ വനിത… അതാണ് കിഴക്കൻ ജർമനിയുടെ ക്രിസ്റ്റ്യൻ ഓട്ടോ. ഒരു ഒളിമ്പിക്‌സിൽ നീന്തലിൽ ആറ് സ്വർണം നേടിയ ഏക വനിതയാണ് ഇവർ. 1988-ലെ സോൾ ഒളിമ്പിക്‌സിലാണ് ലോകത്തെ വിസ്മയിപ്പിച്ച പ്രകടനം. ഈ ആറിൽ നാലും ഒളിമ്പിക്‌സ് റെക്കോഡോടെയന്നത് ഈ പ്രതിഭയുടെ മാറ്റ് വർധിപ്പിക്കുന്നു.
ഇതിലൊതുങ്ങില്ല ഓട്ടോയുടെ നേട്ടങ്ങൾ. ലോക ചാമ്പ്യൻഷിപ്പിൽ ഏഴും, യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഒമ്പതും സ്വർണം വാരി അവർ.
1988 സെപ്തംബർ 19നാണ് ക്രിസ്റ്റ്യൻ ഓട്ടോ ഒളിമ്പിക്‌സിലെ ആദ്യ സ്വർണം നേടിയത്. 100 മീറ്റർ ഫ്രീസ്റ്റൈൽ 54.93 സെക്കൻഡിൽ ഫിനിഷ് ചെയ്തു. എന്നാൽ, ഓട്ടോയുടെ പേരിലെ ലോകെറക്കോഡ് ഭേദിക്കാനായില്ല. മൂന്നു ദിവസത്തിനു ശേഷം രണ്ട് സ്വർണം കൂടി ഓട്ടോയുടെ അക്കൗണ്ടിൽ. 100 മീറ്റർ ബാക്ക് സ്‌ട്രോക്കിൽ 1:00.89 സെക്കൻഡിൽ സ്വർണം നേടിയപ്പോൾ, 4-100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ ഒളിമ്പിക് റെക്കോഡോടെ നേട്ടം.
ഓട്ടോക്കു പുറമെ കാതറിൻ മെയ്‌സ്‌നർ, ഡാനിയേല ഹങ്കർ, മാന്വേല സ്റ്റൈൽമാക്ക് എന്നിവരുൾപ്പെട്ട ടീം 3:40.63 സെക്കൻഡിൽ ഫിനിഷ് ചെയ്തു. തൊട്ടടുത്ത ദിവസം നാലാം സ്വർണം ഒളിമ്പിക് റെക്കോർഡോടെ ഓട്ടോ കഴുത്തിലണിഞ്ഞു. 100 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്കിൽ 59.00 സെക്കൻഡിൽ ഫിനിഷ് ചെയ്തു. 1984ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിൽ അമേരിക്കയുടെ മേരി ടി. മേഘർ സ്ഥാപിച്ച 59.05 സെക്കൻഡിന്റെ റെക്കോഡ് പഴങ്കഥ. അടുത്ത ദിവസം വീണ്ടും രണ്ട് റെക്കോഡ് സ്വർണം. ഒളിമ്പിക്‌സിൽ ആദ്യമായി ഉൾപ്പെടുത്തിയ വനിതകളുടെ 50 മീറ്റർ ഫ്രീസ്റ്റൈലിൽ 25.49 സെക്കൻഡിൽ ഫിനിഷ് ചെയ്ത് റെക്കോഡ് സ്വർണം.
അന്ന് തന്നെ 4-100 മീറ്റർ മെഡ്‌ലെ റിലേയിൽ 4:03.74 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സിൽക്കെ ഹോർനർ, ബ്രിറ്റ് വീഗാങ്, കാതറിൻ മെയ്‌സ്‌നർ, ക്രിസ്റ്റ്യൻ ഓട്ടോ എന്നിവരുൾപ്പെട്ട വീണ്ടും റെക്കോഡ് കുറിച്ച് പൊന്നണിഞ്ഞു. മിന്നുന്ന പ്രകടനത്തിലൂടെ മാർക്ക് സ്പിറ്റ്‌സിന്റെ വനിതാ പതിപ്പായി ഒാട്ടോ വളർന്നു. നേരത്തെ 4-100 മീറ്റർ മെഡ്‌ലെ റിലേയിൽ തന്റെ ടീമിനുവേണ്ടി സ്വർണം നേടിയപ്പോൾ, നാട്ടുകാരിയായ കോർണീലിയ എൻഡറുടെ പേരിലുള്ള നാല് നീന്തൽ സ്വർണമെന്ന നേട്ടം ഓട്ടോ തിരുത്തിയെഴുതി. ഒളിമ്പിക്‌സിൽ സ്വർണം വാരിക്കൂട്ടുമ്പോൾ ഓട്ടോക്ക് പ്രായം 22 വയസ് മാത്രം.
‘‘ഒരു കായികതാരം എന്ന നിലയിൽ ഒളിമ്പിക്‌സിൽ പങ്കെടുക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. എന്നാൽ, സ്വർണം നേടിയപ്പോൾ അത് ലോക റെക്കോഡ് സൃഷ്ടിക്കുന്നതിനേക്കാൾ സന്തോഷകരമായി‘‘ എന്നാണ് ഓട്ടോ പറഞ്ഞത്.
നാലു വർഷം മുമ്പ് 1984-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിൽ സ്വർണവേട്ടക്ക് തയാറെടുത്തിരുന്നു ഓട്ടോ. എന്നാൽ, സോവിയറ്റ് യൂണിയന്റെ ബഹിഷ്‌കരണം താരത്തിന്റെ അവസരം നഷ്ടപ്പെടുത്തി. പിന്നീട് നാലു വർഷത്തെ കാത്തിരിപ്പ്. ലിപ്‌സിഗ് നഗരവാസിയായ ഓട്ടോയ്‌ക്ക് പിന്നെ വാശിയായി. ഒളിമ്പിക്‌സിൽ മെഡൽക്കൊയ്‌ത്ത് നടത്തണമെന്ന വാശി.
തന്റെ ആദ്യ ഒളിമ്പിക്‌സിനും ആറു വർഷം മുമ്പാണ് ഓട്ടോ ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനിറങ്ങിയത്. 1982-ലെ ഗ്വയാക്വിൽ ചാമ്പ്യൻഷിപ്പിൽ. അന്ന് 100 മീറ്റർ ബാക്ക്‌സ്‌ട്രോക്ക്, 4-100 മീറ്റർ ഫ്രീസ്റ്റൈൽ, 4-100 മീറ്റർ മെഡ്‌ലെ റിലേ എന്നിവയിൽ സ്വർണം. നാല് വർഷത്തിനു ശേഷം 1986-ൽ മാഡ്രിഡ് ചാമ്പ്യൻഷിപ്പിൽ സ്വർണനേട്ടം നാലായി. ഒപ്പം രണ്ട് വെള്ളിയും. 100 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ മെഡ്‌ലെ, 4-100 മീറ്റർ ഫ്രീസ്റ്റൈൽ, 4-100 മീറ്റർ മെഡ്‌ലെ റിലേ എന്നിവയിൽ സ്വർണം. 50 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബട്ടർഫ്‌ളൈ എന്നിവയിൽ വെള്ളി.
1989ലെ ബോൺ ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ബാക്ക് സ്‌ട്രോക്കിലും 4-100 മീറ്റർ മെഡ്‌ലെ റിലേയിലും സ്വർണം നേടി. 1984ലെ ഫ്രണ്ട്ഷിപ്പ് ഗെയിംസിൽ 100, 200 മീറ്റർ ഫ്രീസ്റ്റൈൽ, 4-100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ എന്നിവയിൽ സ്വർണവും 100 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ വെള്ളിയും 200 മീറ്റർ ബാക്ക് സ്‌ട്രോക്കിൽ വെങ്കലവും ക്രിസ്റ്റ്യൻ ഓട്ടോ സ്വന്തമാക്കി. 1989-ൽ നീന്തൽക്കുളത്തോട് വിടപറഞ്ഞു. 100 മീറ്റർ ബാക്ക് സ്‌ട്രോക്ക് ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട് നീന്തിയ ആദ്യ വനിതയും ഓട്ടോയാണ്.
1966 ഫെബ്രുവരി ഏഴിന് ജനിച്ച ഓട്ടോ പത്താം വയസിലാണ് നീന്തൽക്കുളത്തിലെത്തിയത്. 16 വയസ് തികയുന്നതിന് മുൻപ് ലോകോത്തരതാരമായി വളർന്നു. വിജയത്തിനു പിന്നിൽ മറ്റു രഹസ്യങ്ങളൊന്നുമില്ലെന്ന് ഓട്ടോ പറഞ്ഞുവെങ്കിലും ഉത്തേജകത്തിന്റെ പേരിൽ ഈ ജർമൻ വനിത സംശയിക്കപ്പെട്ടിരുന്നു. പിന്നീട് മത്സരരംഗം വിട്ടതിനുശേഷം ഡ്രഗ്‌സുപയോഗിച്ചിരുന്നുവെന്ന് ഓട്ടോ കുമ്പസാരവും നടത്തി.
ഫിസിക്‌സ് പ്രൊഫസറായിരുന്നു ഓട്ടോയുടെ പിതാവ്. അമ്മയാവട്ടെ ഒരു ഫിസിക്കൽ തെറാപ്പിസ്റ്റും. റിട്ടയർമെന്റിനു ശേഷം ജർമൻ ടെലിവിഷനിൽ സ്‌പോർട്ട്‌സ് റിപ്പോർട്ടായാണ് ജോലി ചെയ്യുന്നത്. സോൡലെ ആറു സ്വർണമെന്ന അത്ഭുതപ്രകടനത്തിലൂടെ ഓട്ടോ പണക്കാരിയുമായി. ഓരോ സ്വർണമെഡലിനും പൂർവജർമനി സമ്മാനിച്ചത് 16,500 ഡോളർ മാത്രം. സ്‌പോൺസർഷിപ്പ് തുകവേറെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: