ന്യൂദൽഹി: ഉത്തേജകമരുന്നു പരിശോധനയിൽ കുടുങ്ങിയ ഗുസ്തി താരം നർസിങ് യാദവിന് ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ പിന്തുണ. നർസിങ് നിരപരാധിയെന്നും ഗൂഢാലോചയുടെ ഇരയെന്നും ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്. നർസിങ്ങിന് നിരപരാധിത്വം തെളിയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഒളിമ്പിക്‌സിന് ദിവസങ്ങൾ മാത്രം അവശേഷിക്കെയുള്ള വിവാദം നർസിങ്ങിന്റെ കരിയർ നശിപ്പാക്കാനാണ്. കായിക രംഗത്ത് ക്ലീൻ ഇമേജുള്ള നർസിങ്ങിനെ രക്ഷിക്കേണ്ടത് ഫെഡറേഷന്റെ ബാധ്യതയെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. ഗൂഢാലോചനയാണുണ്ടായതെന്നു ചൂണ്ടിക്കാട്ടി നർസിങ് ഫെഡറേഷനു കത്തു നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നർസിംഗ് യാദവിന്റെ റിയോ സ്വപ്‌നങ്ങൾ പൊലിഞ്ഞെന്ന് കായിക മന്ത്രി വിജയ് ഗോയൽ. എന്നാൽ താരത്തിന് സ്വയം പ്രതിരോധത്തിന് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിംഗിന്റെ മരുന്നടി വിവാദം രാജ്യാന്തര കായിക നിയമപ്രകാരം കൈകാര്യം ചെയ്യുമെന്നും ഗോയൽ വ്യക്തമാക്കി. ഗൂഢാലോചനയുടെ കാര്യം തങ്ങളോട് സിംഗ് പറഞ്ഞിട്ടില്ലെന്നും ഇതേക്കുറിച്ചുളള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി റിയോയിൽ 119 ഇന്ത്യൻ താരങ്ങൾ മാറ്റുരയ്‌ക്കുമെന്നും ഗോയൽ പറഞ്ഞു.
















