ഒളിമ്പിക്‌സില്‍ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി വളര്‍ന്നുനിന്ന അത്ഭുത അത്‌ലറ്റായിരുന്നു അമേരിക്കാരി വില്‍മ റുഡോള്‍ഫ്. 1956ലെ മെല്‍ബണ്‍ ഒളിമ്പിക്‌സിലും 4-100 മീറ്റര്‍ റിലേയില്‍ വെങ്കലം കൊണ്ട് തൃപ്തിയടഞ്ഞ വില്‍മ റുഡോള്‍ഫിന്റെ കുതിപ്പിന് കുതിപ്പിന് സാക്ഷ്യം വഹിച്ചത് 1960ലെ റോം ഒളിമ്പിക്‌സാണ്. അത്ഭുതത്തോടെയാണ് അന്ന് ലോകം ഈ താരത്തിന്റെ പ്രകടനം നോക്കിനിന്നത്.
മൂന്ന് സ്വര്‍ണം നേടിയാണ് വില്‍മ സൂപ്പര്‍താരമായി മാറിയത്. 100, 200 മീറ്ററുകളിലും 4-100 മീറ്റര്‍ റിലേയിലുമായിരുന്നു അവര്‍ പൊന്നണിഞ്ഞത്. ഇതോടെ അത്‌ലറ്റിക്‌സില്‍ ഒരു ഒളിമ്പിക്‌സില്‍ മൂന്ന് സ്വര്‍ണം നേടുന്ന ആദ്യ വനിതയായി മാറാനും ദ ടൊര്‍ണാഡോ, ദ ബ്ലാക്ക് പേള്‍ എന്നീ പേരുകളില്‍ പ്രശസ്തയായ വില്‍മയ്‌ക്ക് കഴിഞ്ഞു.
വില്‍മ ഒരു കായികതാരമായി വളര്‍ന്നതുതന്നെ അത്ഭുതമാണ്. അമേരിക്കയിലെ ഗ്രാമപ്രദേശമായ ടെന്നസിയില്‍ 1940 ജൂണ്‍ 23ന് ജനിച്ചു വീണതുതന്നെ ഒരു രോഗിയായി. റെയില്‍വേ പോര്‍ട്ടറായ എഡിന്റെയും ബ്ലാങ്കിന്റെയും 22 മക്കളില്‍ 20-ാമത്തെ കുട്ടി. പൂര്‍ണ വളര്‍ച്ചയില്ലാതെ ജനിക്കുമ്പോള്‍ കുട്ടിക്ക് നാലര പൗണ്ട് തൂക്കം മാത്രം. പിന്നെ രോഗങ്ങളുടെ ഘോഷയാത്രയായി. പോളിയോ, ന്യൂമോണിയ, സ്‌കാര്‍ലറ്റ് ഫീവര്‍ എന്ന ശോണപ്പനി, ഇടതുകാലിന് സ്വാധീനക്കുറവ് വേറെ. ഏറെക്കാലം ജീവിക്കില്ലെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ വിധിയെഴുതി.
എന്നാല്‍, വില്‍മ വിധിയെയാണ് വെല്ലുവിളിച്ചത്. അതിജീവനത്തിന്റെ നാള്‍വഴികള്‍ പിന്നിട്ട് ഒമ്പതാം വയസില്‍ ഓര്‍ത്തോപീഡിക് ഷൂസ് ധരിച്ച് നടക്കാന്‍ പഠിക്കുകയും വ്യായാമത്തിന് ശേഷം ഓടാന്‍ ശീലിക്കുകയും ചെയ്തു. ഒടുവില്‍ കളിക്കളത്തിലുമെത്തി. ആദ്യം ബാസ്‌ക്കറ്റ്‌ബോള്‍. പിന്നെ ഓട്ടം. 16 വയസ് തികയുന്നതിന് മുമ്പെ വില്‍മ ഒരു മുത്തശ്ശിക്കഥയിലെന്നപോലെ അമേരിക്കയുടെ ഒളിമ്പിക് ടീമിലും സ്ഥാനം കണ്ടെത്തി.
അമേരിക്കയുടെ ഈ സ്റ്റാര്‍ റണ്ണര്‍ ആദ്യം പങ്കെടുത്തത് 1956ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍. പക്ഷേ, ആദ്യ റൗണ്ടില്‍തന്നെ പുറത്ത്. എന്നാല്‍, 4-100 മീ. റിലേ ടീമംഗമായി 16-ാമത്തെ വയസില്‍ വെങ്കലവുമായാണ് അമേരിക്കയില്‍ തിരിച്ചെത്തിയത്. മൂന്നാം ലാപ്പിലാണ് ഓടിയത്. മെഡല്‍ നേടിയ ദിനത്തില്‍ തന്നെ വില്‍മ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ഉടന്‍ ടെന്നസിയിലെ ക്ലാര്‍ക്‌സ് വില്ലയിലെത്തണമെന്നായിരുന്നു നിര്‍ദ്ദേശം. സ്വന്തം ഹൈസ്‌കൂള്‍ ടീമിന് വേണ്ടി ബാസ്‌ക്കറ്റ് കളിക്കാനായിരുന്നു ധൃതിപിടിച്ച ഈ യാത്ര.
1959ലെ പാന്‍ അമേരിക്കന്‍ ഗെയിംസില്‍ 100 മീറ്ററില്‍ വെള്ളിയും 4-100 മീറ്റര്‍ റിലേയില്‍ സ്വര്‍ണവും നേടി. അതേവര്‍ഷം തന്നെ അസോസിയേഷന്‍ ഓഫ് അമേരിക്കന്‍യൂണിവേഴ്‌സിറ്റി മീറ്റില്‍ 100 മീറ്ററില്‍ സ്വര്‍ണം. പിന്നീട് തുടര്‍ച്ചയായ നാല് വര്‍ഷം വില്‍മയെ വെല്ലാന്‍ യൂണിവേഴ്‌സിറ്റി മീറ്റില്‍ ആളുണ്ടായില്ല.
നാലു വര്‍ഷം പിന്നെയും കടന്നുപോയി. വില്‍മ ആകെ മാറിയിരുന്നു. ഉയരം അഞ്ചടി പതിനൊന്നിഞ്ചിലെത്തി. ഒരമ്മ കൂടിയായിരുന്നു അപ്പോള്‍ അവര്‍. ടെന്നസി സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ ‘ടൈഗര്‍ ബെല്‍സില്‍’ അംഗവും. റോം ഒളിമ്പിക്‌സില്‍ വില്‍മ യാത്രതിരിച്ചത് ഏറെ പ്രതീക്ഷകളുമായാണ്. ബെറ്റി കുട്ബര്‍ട്ടിന്റെ പിന്‍ഗാമിയാവുകയെന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. ലോകത്തിലെ വേഗത കൂടിയ വനിതയായി ബെറ്റി നിറഞ്ഞുനിന്ന കാലഘട്ടമാണത്.
സെമിഫൈനല്‍ മത്സരങ്ങള്‍ക്കു ശേഷമാണ് 100 മീറ്ററില്‍ വില്‍മ ശരിക്കുമൊന്നെ് ഉണര്‍ന്നത്. ഫൈനലില്‍ ആ അത്ഭുതവും പിറന്നു വീണു. തൊട്ടടുത്ത എതിരാളിയെ മൂന്നുവാരയോളം പിന്നിലാക്കി ലോക റെക്കോഡ് ഭേദിച്ച് ഐതിഹാസിക വിജയം. 11 സെക്കന്‍ഡിലാണ് ഈ ഫിനിഷിങ്. ഷര്‍ളി സ്ട്രിക്‌ലാന്‍ഡ്, വിയേറ ക്രെപ്കിന എന്നിവരുടെ പേരിലുള്ള ലോക റെക്കോഡ് കടപുഴകി. എന്നാല്‍, അത് റെക്കോഡ് ബുക്കില്‍ രേഖപ്പെടുത്തപ്പെട്ടില്ല. കാറ്റിന് വേഗം കൂടിയതായിരുന്നു കാരണം. ബ്രിട്ടന്റെ ഡൊറോത്തി ഹൈമറന്‍, ഇറ്റലിയുടെ ഗിസെപ്പിന ലിയോണ്‍ എന്നിവര്‍ പിന്നിലായി.
200 മീറ്ററിലും വില്‍മയുടെ വിജയം മികവുറ്റതായിരുന്നു. ഇത്തവണ 24.13 സെക്കന്‍ഡില്‍ ഓടിയെത്തി. അപ്പോള്‍ വില്‍മയുടെ പേരിലുണ്ടായിരുന്ന ലോക റെക്കോഡ് അഭേദ്യമായി നിലനിന്നു. ആദ്യ റൗണ്ടില്‍ ഒളിമ്പിക് റെക്കോഡ് തിരുത്തിയെന്നു മാത്രം. കോടീശ്വരപുത്രിയായ ജര്‍മ്മനിയുടെ ജൂട്ടഹീന്‍ വെള്ളിയും ബ്രിട്ടന്റെ ദൊറോത്തി ഹൈമാന്‍ വെങ്കലവും നേടി. പിന്നാലെ മാര്‍ട്ടിന ഹഡ്‌സന്‍, ലുസിന്‍ഡ വില്യംസ്, ബാര്‍ബറ ജോണ്‍സ് എന്നിവര്‍ക്കൊപ്പം വില്‍മ 4-100 മീ. റിലെയും സ്വര്‍ണം നേടി. 1962-ല്‍ 22-ാം വയസ്സില്‍ വില്‍മ റുഡോള്‍ഫ് ട്രാക്കിനോട് വിടപറഞ്ഞു. സ്റ്റാന്‍ഫോര്‍ഡില്‍ നടന്ന യുഎസ്-സോവിയറ്റ് മീറ്റില്‍ രണ്ട് സ്വര്‍ണം നേടിയ ശേഷമായിരുന്നു റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചത്.
1960-ല്‍ വില്‍മ യുണൈറ്റഡ് പ്രസ് അത്‌ലറ്റ് ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ട് വര്‍ഷം (1960, 61) അസോസിയേറ്റ് പ്രസ് വിമന്‍ അത്‌ലറ്റ് ഓഫ് ദ ഇയര്‍ അവാര്‍ഡും ലഭിച്ചു. 1961-ല്‍ തന്നെ പിതാവിന്റെ മരണത്തിനു പിന്നാലെ അമേരിക്കയിലെ ഏറ്റവും മികച്ച അമച്വര്‍ അത്‌ലറ്റുകള്‍ക്ക് നല്‍കുന്ന ജെയിംസ് ഇ സുള്ളിവന്‍ അവാര്‍ഡും ലഭിച്ചു. 1983-ല്‍ യുഎസ് ഒളിമ്പിക്‌സ് ഹാള്‍ ഓഫ് ഫെയിമിലും ഇടംപിടിച്ചു. 1993-ല്‍ നാഷണല്‍ സ്‌പോര്‍ട്‌സ് അവാര്‍ഡും 1994-ല്‍ നാഷണല്‍ വിമന്‍സ് ഹാള്‍ ഓഫ് ഫെയിമിലും വില്‍മ റുഡോള്‍ഫ് അംഗമായി.
അതിനുശേഷം സ്‌കൂള്‍ ടീച്ചറായി വില്‍മക്ക് ജോലി ലഭിച്ചു. 1994 ജൂലൈയില്‍ അമ്മ മരിച്ചു. അതേ വര്‍ഷം നവംബര്‍ 12ന് തന്റെ 54-ാം വയസില്‍ വില്‍മ റുഡോള്‍ഫ്ജീവിതത്തോട് വിടപറഞ്ഞു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച വില്‍മ നാഷ്‌വില്ലെയിലെ സ്വന്തം വീട്ടില്‍ വച്ചാണ് അന്തരിച്ചത്.
















