ന്യൂദൽഹി: പ്രേതങ്ങളെക്കുറിച്ചും അന്ധ വിശ്വാസങ്ങളെക്കുറിച്ചും ഗവേഷണം നടത്തി വന്നിരുന്ന ഭാരതത്തിലെ പ്രശസ്ത പ്രേത നിരീക്ഷകൻ ഗൗരവ് തിവാരിയെ ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 32കാരനായ ഗൗരവ് ദ്വാരകയിലെ തന്റെ ഫ്ലാറ്റിൽ വച്ചാണ് മരണപ്പെട്ടത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11 മണിയോടെ ബാത്ത്റൂമിൽ കയറിയ ഗൗരവ് ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് വന്നില്ല. തുടർന്ന് ബാത്ത്‌റൂമിൽ നിന്നും ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഭാര്യയും മാതാപിതാക്കളും വാതിൽ തള്ളി തുറന്നപ്പോഴാണ് ഇയാൾ ബോധ രഹിതനായി നിലത്ത് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗൗരവ് മരണപ്പെടുകയായിരുന്നു.
ഗൗരവിന്റെ കഴുത്തിനു ചുറ്റും കറുത്ത നിറത്തിൽ പാടുണ്ടെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ശ്വാസം മുട്ടിയാണ് ഗൗരവ് മരണപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മരണപ്പെടുന്ന സമയത്ത് ഗൗരവ് മാത്രമാണ് ബാത്ത്റൂമിൽ ഉണ്ടായിരുന്നു എന്നത് ഏവരിലും ആശങ്ക ഉണർത്തുന്നു.
പൈലറ്റായ ഗൗരവ് പ്രേതങ്ങളെക്കുറിച്ചും മറ്റ് അദൃശ്യ ശക്തികളെ കുറിച്ചും നിരവധി വർഷങ്ങളായി ഗവേഷണം നടത്തി വരുകയാണ്. ഇതിനായി ‘ഇന്ത്യൻ പാരാനോർമൽ സൊസൈറ്റി’ എന്ന പേരിൽ സംഘടന രൂപീകരിച്ചിരുന്നു. അന്ധ വിശ്വാസങ്ങളെക്കുറിച്ചും പ്രേതബാധകളെക്കുറിച്ചും സാധാരണക്കാർക്കുള്ള തെറ്റിദ്ധാരണകൾ മാറ്റുന്നതിനും അവരുടെ സംശയങ്ങൾ തീർക്കുന്നതിനുമായിട്ടാണ് അദ്ദേഹം ഈ പ്രസ്ഥാനം തുടങ്ങിയത്.
അദ്ദേഹം ഏകദേശം 6000ത്തോളം പ്രേതബാധയുണ്ട് എന്ന് പറയപ്പെടുന്ന പ്രദേശങ്ങൾ സന്ദർശിക്കുകയും ഗവേഷണം നടത്തുകയും ചെയ്തിരുന്നു. അംഗീകൃത പ്രേത ഗവേഷകനും ഹിപ്‌നോടൈസ് ചെയ്യുന്ന വ്യക്തിയുമായിരുന്നു ഗൗരവ് തിവാരി.
















