മുംബൈ: മൊണാലിസയുടെ അഴകളവുകൾക്ക് ശിവഭഗവാന്റെ പഴയ പെയ്ന്റിങ്ങുകളോട് സാമ്യമുണ്ടെന്ന് ഭാരതീയ പ്രകൃതിശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ഹോമിബാബ സെന്റർ ഫോർ എഡ്യൂക്കേഷനിലെ വിജയ് സിങ്ങും പ്രവീൺ പട്‌നായ്‌ക്കുമാണ് പരമശിവന്റെ ബീഹാറിൽ നിന്നുള്ള പഴയ പെയ്ന്റിങ്ങുകൾക്കും ഡാവിഞ്ചിയുടെ ലോകപ്രശസ്ത ചിത്രമായ മൊണാലിസയ്‌ക്കുമുള്ള ഇഴയടുപ്പം ശാസ്ത്രീയമായി തെളിയിച്ചിരിക്കുന്നത്. ഇവരുടെ പഠനങ്ങൾ യൂറോപ്യൻ ജേർണൽ ഓഫ് ഫിസിക്‌സ് പ്രസിദ്ധീകരിച്ചു.
ഡാവിഞ്ചിയുടെ വിർച്ചൂറിയൻ മാൻ, മൊണാലിസ തുടങ്ങിയ പെയ്ന്റിങ്ങുകളുടെ അനുപാതങ്ങൾ വിശദീകരിക്കുന്ന സൂചകം അതിനുമെത്രയോ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ഭാരതത്തിന് പരിചിതമായിരുന്നു. ‘പൈ‘ (ഗണിതശാസ്ത്രത്തിലുപയോഗിക്കുന്ന സൂചകം) എന്ന ഗ്രീക്ക് അക്ഷരമാണ് ഡാവിഞ്ചി ഇതിനായി ഉപയോഗിച്ചത്. സുവർണ്ണ അനുപാതം എന്നാണ് ഇത് അറിയപ്പെടുന്നത്. സൗന്ദര്യശാസ്ത്രത്തിൽ പഠനവിഷയമായ ‘പൈ‘ ക്ക് ഗണിതശാസ്ത്രത്തിലും ഊർജ്ജതന്ത്രത്തിലും ഒരുപോലെ പ്രധാന്യമുണ്ട്.
പ്രകൃതിയെ ഇന്ദ്രിയ ഗോചരമാക്കുന്നതിൽ, ക്ഷീരപഥം മുതൽ ഒച്ചിന്റെ പുറംതോടുവരെയും പൂക്കൾ മുതൽ ആൽഗവരെയുമുള്ള പ്രകൃതിയുടെ വിന്യാസങ്ങളിൽ എല്ലാം പൈയുടെ സൂത്രവാക്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. പക്ഷേ പൈ സൂചിപ്പിക്കുന്ന അക്കം യുഗങ്ങൾക്കപ്പുറത്ത് ഭാരതീയർ ആത്മീയവും ശാസ്ത്രീയവുമായ വിഷയങ്ങളിൽ ഉപയോഗിച്ചിരുന്നുവെന്നാണ് വിജയ് സിങ്ങും പ്രവീൺ പഥക്കും തെളിയിച്ചിരിക്കുന്നത്.
ഭോജ്പൂരിൽ, ശിവനെ പകർത്തിയ നാടോടിചിത്രങ്ങളിലേക്ക് കണ്ണോടിച്ച ഇരുവരെയും വിസ്മയപ്പെടുത്തിയത് ശിവന്റെ തിരുമുടിയിലെ ചന്ദ്രക്കലയായിരുന്നു. വലിയൊരു വൃത്തത്തിൽ നിന്ന് മുറിച്ചുമാറ്റിയ ഒരു കൊച്ചു വൃത്തമായി അത് തോന്നിപ്പിച്ചു. രണ്ടിന്റെയും വ്യാസങ്ങളുടെ അനുപാതം നോക്കിയപ്പോൾ 1.618. അതായത് ഡാവിഞ്ചിയുടെ സുവർണ്ണാനുപാതത്തിന് തുല്യം.
നമ്മുടെ പൗരാണികമായ അറിവുകൾ എത്ര ശ്രേഷ്ഠമെന്ന് തെളിയിക്കാൻ ഇതൊന്നുമാത്രം മതി. വിഖ്യാത സാഹിത്യകാരൻ ഡാൻ ബ്രൗണിന്റെ ‘ഡാവിഞ്ചി കോഡ് ‘ എന്ന നോവലിലൂടെയാണ് സുവർണ്ണാനുപാതത്തിന് പെരുമയേറിയത്. ഇപ്പോൾ ഫാഷൻ ഡിസൈനിങ്ങിലും തിളങ്ങുന്നുണ്ട് ‘ഡാവിഞ്ചി കോഡ്’.
സ്ത്രീകളുടെ അടിവസ്ത്ര നിർമ്മാണ രംഗത്തെ ഒരു പ്രമുഖ ബ്രാൻഡ് ഹോളിവുഡ് നടിയും മോഡലുമായ സ്‌കാർലറ്റ് ജൊഹൻസിന്റെയും ടിവി താരം കിം കർദാസിയാന്റേയും ആകാര ഭംഗിയ്‌ക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകിയതും ഇതേ അനുപാതത്തെ ആധാരമാക്കിയായിരുന്നു.
















