അഞ്ചാലുംമൂട്: സംസ്ഥാനത്തെയാകെ ദു:ഖത്തിലാഴ്‌ത്തിയ പെരുമണ്‍ ട്രെയിന്‍ ദുരന്തസ്മാരകത്തെ അധികൃതര്‍ അവഗണിക്കുന്നു. 105 പേരുടെ ജീവന്‍ അപഹരിക്കുകയും 600ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തവാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും വിമുക്തമായിട്ടില്ലാത്ത പ്രദേശമാണ് ഇന്നും പെരുമണ്‍. 1988 ജൂലൈ എട്ടിനാണ് നാടിനെ നടുക്കിയ മഹാദുരന്തത്തിന് പെരുമണ്‍ സാക്ഷിയായത്.
എറണാകുളം ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഐലന്റ് എക്‌സ്പ്രസ് വന്‍ശബ്ദത്തോടെ അഷ്ടമുടിക്കായലിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ദുരന്തത്തില്‍പെട്ടവരെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി നാട്ടുകാരായ പലരും കായലിലേക്ക് എടുത്തുചാടി. കൈമെയ് മറന്ന് അവര്‍ ദുരന്തഭൂമിയില്‍ സജീവമായി. അങ്ങനെ ജീവനുമായി പോരടിക്കുന്ന പലരെയും രക്ഷിക്കാനായി. എന്നാല്‍ ദുരന്തഭൂമിയില്‍ കര്‍മനിരതരായവരില്‍ പലര്‍ക്കും ഇതിനിടയില്‍ പരിക്കേറ്റു. ദുരന്തത്തിന്റെ സ്മരണ നിലനിര്‍ത്താനായി ദുരന്തവാര്‍ഷിക തലേന്ന് പരിസരം വൃത്തിയാക്കി ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ലൈഫ് മെമ്പേഴ്‌സ്, കടപ്പായില്‍ നഴ്‌സിങ് ഹോം അഞ്ചാലുംമൂട്, ഫ്രണ്ട്‌സ് ഓഫ് ബേര്‍ഡ്‌സ് അഞ്ചാലുംമൂട്, കേരള പ്രതികരണ വേദി, കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള എന്നിവ സംയുക്തമായി മുടങ്ങാതെ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. എന്നാല്‍ ജൂലൈ എട്ട് കഴിയുമ്പോള്‍ സ്മാരകത്തിന്റെ അവസ്ഥ പഴയപടിയാകും. ഓരോ അനുസ്മരണചടങ്ങിലും എത്തുന്ന ജനപ്രതിനിധികള്‍ സ്മാരകത്തെ സംരക്ഷിക്കും എന്ന പല്ലവി മാത്രമാണ് നടത്തുന്നത്. പനയം ഗ്രാമപഞ്ചായത്ത് പെരുമണ്‍ ജങ്കാര്‍കടവിന് സമീപം ലക്ഷങ്ങള്‍ ചിലവാക്കി സ്മാരകം നിര്‍മ്മിച്ചിരുന്നു. യഥാര്‍ത്ഥ സ്മാരകത്തെ അവഗണിച്ചാണ് പഞ്ചായത്ത് സ്മാരകം നിര്‍മ്മിച്ചതെന്ന് ആരോപണം നിലനില്‍ക്കുമ്പോഴും പുതിയ സ്മാരകത്തിനും ഇതേ അവസ്ഥ തന്നെയാണ് ഉള്ളത്. അനുസ്മരണവും പുഷ്പാര്‍ച്ചനയും വര്‍ഷത്തിലൊരിക്കല്‍ ഇരുസ്മാരകത്തിലും മത്സരബുദ്ധിയോടെ സംഘടിപ്പിക്കുന്നുണ്ട്. ദുരന്തം നടന്ന് 28 വര്‍ഷം തികയുമ്പോഴും ദുരന്തകാരണം അവ്യക്തമായി തുടരുകയാണ്. മുമ്പെങ്ങും കേട്ടുകേള്‍വി പോലുമില്ലാത്ത’ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ കാരണം ഒതുക്കി ജീവനക്കാരെ സംരക്ഷിക്കുകയാണ് റെയില്‍വേ ചെയ്തത്. എന്നാല്‍ ഈ ഭാഗത്ത് ഇങ്ങനെയൊരു കാറ്റുണ്ടായിട്ടില്ലെന്ന് ദൃക്‌സാക്ഷികളായിരുന്ന വള്ളക്കാരും മറ്റും ആവര്‍ത്തിക്കുന്നു. റെയില്‍വേ സുരക്ഷിതത്വ വിഭാഗം സിവില്‍ വ്യോമയാന വിഭാഗത്തിന് കീഴിലായിരുന്നു അന്വേഷണം. ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണറിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ പോലും വയ്‌ക്കേണ്ട എന്ന കീഴ്‌വഴക്കം ഇത് തങ്ങളില്‍ തന്നെ ഒതുക്കിവയ്‌ക്കാന്‍ റെയില്‍വേക്ക് സഹായകമായി. ദുരന്തത്തെപറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ഇന്നും തുടരുകയാണ്. ദുരന്തകാരണത്തെ പറ്റി അന്വേഷിക്കാന്‍ നിയമിച്ച റെയില്‍വേ കമ്മീഷണര്‍ സൂര്യനാരായണറാവു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അഷ്ടമുടിക്കായലില്‍ ഉണ്ടായ ചുഴലിക്കാറ്റാണ് ദുരന്തത്തിന് കാരണമെന്നാണ് കണ്ടെത്തിയിരുന്നത്.
എന്നാല്‍ കായലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന വള്ളങ്ങളില്‍ ഒന്നുപോലും മറിയാതെ ഐലന്റ് എക്‌സ്പ്രസ് മാത്രം മറിഞ്ഞതെങ്ങനെയെന്ന നാട്ടുകാരുടെ സംശയം ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍ പിന്നീട് നിയമിച്ച സി.എസ്.നായിക് കമ്മീഷന്‍ ഈ കാരണത്തെ ആദ്യം തിരുത്തിയെങ്കിലും സൂര്യനാരായണറാവുവിന്റെ വിശദീകരണമാണ് ഇന്നും റെയില്‍വെ അംഗീകരിച്ചിരിക്കുന്നത്.
















