രാഷ്‌ട്രത്തിന്റെ ഭരണഘടനയെ മാനിച്ചുകൊണ്ടുമാത്രമേ ഏതൊരു പൗരനും ഒരു രാഷ്‌ട്രത്തില്‍ പുലരാനാവൂ. ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിച്ചുകൊണ്ടും അനുസരിച്ചുകൊണ്ടും ബഹുമാനിച്ചുകൊണ്ടും മാത്രമെ ഭാരതീയനായി കഴിയാനാകൂ. ജനപ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെടുന്ന ഏതൊരു വ്യക്തിയും ഭരണഘടനയെ മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്താലേ ജനപ്രതിനിധിയായി മാറുന്നുള്ളൂ. ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കിയാല്‍ ഇന്ത്യയിലെ 18 കോടി മുസ്ലീങ്ങള്‍ അടങ്ങിയിരിക്കില്ലെന്നും ഇത് രാജ്യത്തെ ആഭ്യന്തരകലാപത്തിലേയ്‌ക്ക് നയിക്കുമെന്നുമുള്ള വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ എം. ഐ. ഷാനവാസിന്റെ ‘പ്രസ്താവന ഭരണഘടനക്കെതിരും മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതും ജനങ്ങളെ തമ്മിലടിപ്പിച്ച് ആഭ്യന്തര കലാപത്തിന് പ്രേരിപ്പിക്കുന്നതും രാജ്യദ്രോഹപരവും മുസ്ലീം സമൂഹത്തെ ദ്രോഹിക്കുന്നതുമാണ്. എംപിയായ ഷാനവാസിന് അയോഗ്യത കല്‍പിക്കപ്പെടേണ്ടത്ര കൊടിയ കുറ്റമാണിത്. ഭാരതപൗരനായിരിക്കാന്‍കൂടി ഷാനവാസ് യോഗ്യനല്ല.
ഒരു വിഭാഗം ജനങ്ങളുടെ അജ്ഞത മുതലെടുത്തുകൊണ്ടുള്ള ഷാനവാസിന്റെ പ്രസ്താവനയുടെ ഭവിഷ്യത്തുകള്‍ ഒന്ന് വിലയിരുത്താം. ‘യൂണിഫോം സിവില്‍ കോഡ് എന്ന ഭരണഘടനാ വ്യവസ്ഥ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ 18 കോടിയോളം വരുന്ന മുസ്ലീം ജനത ആഭ്യന്തര കലഹം ഉണ്ടാക്കുമെന്ന ഷാനവാസിന്റെ വാക്കുകേള്‍ക്കുമ്പോള്‍ മുസ്ലീം ലീഗിന്റെ 1940 ലെ കുപ്രസിദ്ധ ലാഹോര്‍ പ്രമേയത്തിനുശേഷമുള്ള (പാക്കിസ്ഥാന്‍ പ്രമേയം) വിഷംചീറ്റുന്ന ജിന്നയുടെ വാക്കുകളാണ് ഓര്‍മ്മ വരുന്നത്: സംസ്‌കാരംകൊണ്ടും മറ്റെല്ലാ വിധത്തിലും ഹിന്ദുക്കളും മുസ്ലീംങ്ങളും എതിര്‍ ദിശയിലാണ്. ഒരു കൂട്ടരുടെ ‘നായകന്‍ മറ്റു കൂട്ടരുടെ വില്ലനായെന്നിരിക്കും. 200 വര്‍ഷക്കാലത്തെ പാശ്ചാത്യ അധിനിവേശ കാലഘട്ടത്തില്‍ മാത്രമേ രണ്ടു കൂട്ടരും തമ്മില്‍ കുറച്ചെങ്കിലും സഹകരിച്ചിട്ടുള്ളൂ. ജനസംഖ്യയുടെ 25% വരുന്ന മുസ്ലീം ജനത കേവലം ന്യൂനപക്ഷമല്ല, മറിച്ച് എല്ലാ അര്‍ത്ഥത്തിലും വ്യത്യസ്ഥ രാഷ്‌ട്രമാണ്. അത്തരം രണ്ടു വിഭാഗങ്ങളെ ഒരു സര്‍ക്കാരിന്റെ കീഴില്‍ നിലനിര്‍ത്താമെന്നു വ്യാമോഹിക്കുന്നത്, ഒരു നുകത്തില്‍ രണ്ടു കുതിരകളെ കെട്ടി രണ്ടു ദിക്കിലേക്ക് വലിക്കുന്നത് പോലെ അപ്രായോഗികമായിരിക്കും. ‘ഇതൊക്കെയായിരുന്നു വിഭജനത്തിനു വേണ്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും ജിന്നയും മുന്നോട്ടു വച്ച വാദഗതികള്‍. മാത്രമല്ല വിഭജനം അംഗീകരിക്കാന്‍ വേണ്ടി ‘ഡയറക്റ്റ് ആക്ഷന്‍’ എന്ന പേരില്‍ 1946 ആഗസ്റ്റ് 16 മുതല്‍ ആഭ്യന്തര ലഹളയ്‌ക്ക് ആഹ്വാനവും ചെയ്തു. മുസ്ലീം ലീഗിന്റെ ‘ഡയറക്ട് ആക്ഷന്‍’ ആഹ്വാനം മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. അതിന്റെ ഏതാണ്ടൊരു രൂപം ഇങ്ങനെയാണ്:
ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഒന്നടങ്കം പാകിസ്ഥാനുവേണ്ടി മരിക്കാന്‍ വരെ തയ്യാറാകണം. പാകിസ്ഥാന്‍ നിലവില്‍ വരുന്നതോടുകൂടി ഇന്ത്യ ആക്രമിക്കപ്പെടണം. ഇന്ത്യന്‍ ജനത ഒന്നടങ്കം ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടണം. വിഭജനം സാധ്യമാകുന്നതുവരെ ഇനിപറയുന്ന നടപടികള്‍ കൈകൊള്ളണം. ഹിന്ദുക്കളുടെ ഫാക്ടറികളും കടകളും കൊള്ളയടിച്ച്, കത്തിച്ച് നശിപ്പിക്കണം. കൊള്ളമുതല്‍ ലീഗ് ഓഫീസിലേല്‍പ്പിക്കണം. എല്ലാ മുസ്ലീങ്ങളും നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ആയുധങ്ങള്‍ കൈയ്യിലേന്തണം.ഹിന്ദുക്കളെ കൊന്നൊടുക്കിക്കൊണ്ട് അവരുടെ ജനസംഖ്യ കുറക്കണം. ക്ഷേത്രങ്ങളൊക്കെയും നശിപ്പിക്കണം. കോണ്‍ഗ്രസ്സ് നേതാക്കളെ ഒന്നൊന്നായി കൊന്നൊടുക്കണം. 1946 ഡിസംബറോടു കൂടി കറാച്ചി, ബോംബെ, കല്‍ക്കട്ട, മദ്രാസ്, ഗോവ, വിശാഖപട്ടണം തുടങ്ങിയ പട്ടണങ്ങള്‍ മുസ്ലീം വോളണ്ടിയര്‍മാരെക്കൊണ്ട് നിശ്ചലമാക്കപ്പെടണം. മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ കീഴില്‍ പണിയെടുക്കരുത്. ഇന്ത്യയെ ആക്രമിച്ചു കീഴ്‌പ്പെടുത്തുന്നതിനുവേണ്ടി മുസ്ലീങ്ങള്‍ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റുകളെ അട്ടിമറിക്കണം. പഞ്ചാബ്, സിന്ധ്, ബംഗാള്‍ തുടങ്ങിയ പ്രവിശ്യകള്‍ മുസ്ലീം രാഷ്‌ട്ര നിര്‍മ്മാണത്തിനു വേണ്ടിയുള്ള ആയുധശാലകളായി മാറണം. ബോംബെ, കല്‍ക്കട്ട, ദല്‍ഹി, മദ്രാസ്, ബാംഗ്‌ളൂര്‍, ലാഹോര്‍, കറാച്ചി എന്നീ മുസ്ലീം ലീഗ് ശാഖകളില്‍ ആയുധങ്ങള്‍ വിതരണം ചെയ്യണം. എല്ലാ ഹിന്ദുക്കളേയും ഭാരതത്തില്‍ നിന്നു പുറത്തുചാടിക്കുന്നതിനായി ഓരോ മുസ്ലീമും പോക്കറ്റിലും ആയുധം കരുതണം. 1946 ഒക്‌ടോബര്‍ പതിനെട്ടു മുതല്‍ ഹിന്ദു സ്ത്രീകളെ തട്ടികൊണ്ടു പോയി ബലാല്‍സംഗം ചെയ്ത് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കണം. ഹിന്ദുസംസ്‌കാരം നശിപ്പിക്കപ്പെടണം. ഹിന്ദുക്കളോട് അതിക്രൂരമായി പെരുമാറുകയും സാമൂഹികമായും സാമ്പത്തികമായും അവരെ ഒറ്റപ്പെടുത്തുകയും വേണം. ഹിന്ദു വ്യാപാരികളില്‍ നിന്ന് യാതൊന്നും വാങ്ങരുത്, ഹിന്ദുക്കള്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ ബഹിഷ്‌കരിക്കണം. എല്ലാ ലീഗുകാരും ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
ഡയറക്റ്റ് ആക്ഷന്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി 1946 ആഗസ്റ്റ് 16 മുതല്‍ കല്‍ക്കട്ട, ബോംബെ, അഹമ്മദാബാദ്, നവഖാലി തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പടെ, ഇന്ത്യയിലൊന്നാകെ ലഹള പൊട്ടിപുറപ്പെടുകയുണ്ടായി. കല്‍ക്കട്ട നഗരം കത്തിയെരിഞ്ഞ് ശവകൂമ്പാരമായി മാറി. കോണ്‍ഗ്രസ്സ് നേതാവ് ബി.സി റോയുടെ വീടാക്രമിക്കപ്പെട്ടു. ‘ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡേര്‍ഡ്’, ‘ആനന്ദ ബസാര്‍ പത്രിക’ തുടങ്ങിയ ദേശീയ പത്രമാഫീസുകള്‍ ആക്രമിക്കപ്പെട്ടു. കല്‍ക്കട്ട നഗരത്തില്‍ നിന്നും 1.5 ലക്ഷത്തോളം ഹിന്ദുക്കള്‍ പലായനം ചെയ്തു. ഔദ്യോഗിക കണക്കനുസരിച്ച് 3468 ശവശരീരങ്ങള്‍ കണ്ടെടുത്തു. എന്നാല്‍ 4400 എന്നാണ് അനൗദ്യോഗിക കണക്ക്. എന്തിനേറെ പറയുന്നു, അക്കാലത്ത് ദല്‍ഹിയിലെ’ഭംഗി’കോളനിയില്‍ വസിച്ചിരുന്ന ഗാന്ധിജി പോലും ആക്രമിക്കപ്പെട്ടു.
ലഹളക്കു മുന്നോടിയായി 1946 ആഗസ്റ്റ് നാലിന് കല്‍ക്കട്ടയില്‍ പ്രാദേശിക മുസ്ലീം ലീഗ് നേതാക്കള്‍ രഹസ്യമായി സമ്മേളിച്ച് മാരകായുധങ്ങള്‍, മണ്ണെണ്ണ, മീതെയിന്‍ സ്പിരിറ്റും മറ്റു കത്തുന്ന ദ്രാവകങ്ങളും സ്റ്റോക്കു ചെയ്തു. പാക്കിസ്ഥാന്‍ ആംബുലന്‍സ് കോര്‍പ്‌സ് രൂപീകരിച്ചു പ്രവര്‍ത്തനക്ഷമമാക്കി മുസ്ലീംപള്ളി പരിസരത്ത് പ്രഥമ ശുശ്രൂഷാകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. പരിക്കുപറ്റി വരാവുന്ന മുസ്ലീംങ്ങള്‍ക്ക് അടിയന്തരശുശ്രൂഷ ഉറപ്പുവരുത്തുവാന്‍ വേണ്ടി എല്ലാ പ്രധാന ആശുപത്രികളിലും മുസ്ലീം വോളണ്ടിയര്‍മാര്‍ നിയോഗിക്കപ്പെട്ടു.
അങ്ങനെ രാഷ്‌ട്രശരീരത്തില്‍ മുറിവേല്‍പിച്ചുകൊണ്ട് അവിഭക്ത ഭാരതജനസംഖ്യയില്‍ 25% വരുന്ന മുസ്ലീംങ്ങള്‍ക്കു വേണ്ടി ഭാരതത്തിന്റെ ഏതാണ്ട് മൂന്നിലൊന്ന് ഭൂപ്രദേശം വീതിച്ച് നല്‍കി. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വിഭജനത്തിന്റെ ഭാഗമായി 80 ലക്ഷത്തോളം വരുന്ന ഭാരതീയര്‍ സ്വന്തം പൈതൃക ഭൂമിയില്‍ നിന്നു പറിച്ചുമാറ്റപ്പെട്ടു. പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു. ലക്ഷങ്ങള്‍ അഭയാര്‍ത്ഥികളായി. എണ്ണിയാലൊടുങ്ങാത്തത്ര സ്ത്രീകള്‍ ആക്രമിക്കപ്പെട്ടു. മതപരിവര്‍ത്തനം ചെയ്യപ്പെട്ടു. എന്നാല്‍ വീതം വാങ്ങി പിരിഞ്ഞവരില്‍ ഒരു വിഭാഗം ഇവിടെ തമ്പടിക്കുകയുണ്ടായി. ഈ വിഭാഗം 18 കോടിയായി പെരുകി ആഭ്യന്തര ലഹളാ ഭീഷണിയുയര്‍ത്തുന്നത് വിലപ്പോവില്ല. അത് നീതിബോധത്തിന്റെ എല്ലാ സീമകള്‍ക്കും അപ്പുറമാണ്. എന്തുകൊണ്ടും ഇനിയൊരു ഭാരത വിഭജനം അചിന്തനീയമാണ്. 1947 ല്‍ സംഭവിച്ച അബദ്ധം ഇനിയൊരിക്കലും ആവര്‍ത്തിക്കുകയില്ല. അന്ന് ഭൂരിപക്ഷത്തിന്റെ ഭാഗം കേള്‍ക്കാനാളുണ്ടായില്ല. ഇന്നത്തെ ഭൂരിപക്ഷം അന്യായത്തിനെതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും.
ഇന്ന് ഇന്ത്യാ രാജ്യത്ത് മുസ്ലീംങ്ങള്‍ അനുഭവിക്കുന്നത്ര സ്വാതന്ത്ര്യവും സമാധാനവും പരിരക്ഷയും മുസ്ലീം രാഷ്‌ട്രങ്ങളുള്‍പ്പെടെ ലോകത്ത് മറ്റൊരു രാഷ്‌ട്രത്തിലും ലഭ്യമല്ല എന്നതാണ് വസ്തുത. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാക്ക്, സിറിയ, ഈജിപ്റ്റ് തുടങ്ങി ഒട്ടനവധി ഇസ്ലാം രാജ്യങ്ങളിലും ആഭ്യന്തരയുദ്ധവും ബോംബു സ്‌ഫോടനവും രക്തച്ചൊരിച്ചിലുമാണ്. ഇസ്ലാംലോകത്തെമ്പാടും’ സുന്നി, ഷിയാ ഏറ്റുമുട്ടല്‍ സാര്‍വത്രികമാണ്. അവിടങ്ങളില്‍ സ്‌ഫോടനം നടത്തുന്നവരും മരണപ്പെടുന്നവരും ഇസ്ലാം വിശ്വാസികള്‍ തന്നെയാണന്നതാണ് ഒരു പ്രത്യേകത. ഇസ്ലാം മതത്തിന്റെ പേരില്‍ സ്ഥാപിച്ച പാക്കിസ്ഥാനില്‍ അഹമ്മദീയ വിഭാഗം മുസ്ലീംങ്ങളാണെന്നവകാശപ്പെടുന്നതുപോലും നിയമ വിരുദ്ധമാണ്, ക്രിമിനല്‍ കുറ്റമാണ്.
ഏകീകൃത വ്യക്തി നിയമത്തെ എതിര്‍ക്കുന്നതിലൂടെ ലക്ഷ്യംവയ്‌ക്കുന്നത് ശരിയത്ത് നിയമം നിര്‍ബാധം തുടരുകയെന്നതാണ്. ഇഷ്ടം പോലെ മൊഴി ചൊല്ലാനും ഒന്നിലധികം നിക്കാഹ് കഴിക്കാനും ഒരേ സമയം നാലു സ്ത്രീകളെ ഭാര്യാസ്ഥാനത്തു നിര്‍ത്താനും പുരുഷന് അനുവാദം നല്‍കിക്കൊണ്ട് സ്ത്രീ സമൂഹത്തെ അവഹേളിക്കാനുമാണിത്. ജരാനരബാധിച്ച അറബി വൃദ്ധന്മാര്‍ ഹൈദരാബാദ്, മലപ്പുറം, അരീക്കോട് തുടങ്ങിയ ഇടങ്ങളില്‍ തമ്പടിച്ച് എട്ടും പൊട്ടും തിരിയാത്ത ബാലികമാരെ ലൈംഗികമായി ചൂഷണം ചെയ്ത് ഇന്ത്യന്‍ ശിക്ഷാ നിയമത്തെ നോക്കുകുത്തിയാക്കി രക്ഷപ്പെടുന്ന 90 ദിവസത്തെ വിവാഹ കരാര്‍ ശരിയത്തിന്റെ ഭാഗമാണ്. ഷാനവാസിന്റെ ഭീഷണി ചെറുത്തു തോല്‍പിക്കേണ്ടത് ആധുനിക സമൂഹത്തിന്റെ വിശിഷ്യാ മുസ്ലീം സ്ത്രീ സമൂഹത്തിന്റെ ചുമതലയാണ്. വിവേകികളും വിദ്യാസമ്പന്നരുമായ മുസ്ലീങ്ങള്‍ എക്കാലവും ഏകപത്‌നി വൃതക്കാര്‍ തന്നെയാണ്. തലാക് തലാക് തലാക്ക്’ എന്ന് മൂന്നുപ്രാവശ്യം ഉരുവിട്ടുകൊണ്ട് അല്ലെങ്കില്‍ ഒരു പോസ്റ്റുകാര്‍ഡില്‍ എഴുതി അയച്ചുകൊണ്ട് വിവാഹമോചനം നേടാനും വീണ്ടും തന്നിഷ്ടം പോലെ നിക്കാഹു കഴിക്കാനും മേഞ്ഞുനടക്കാനും ഒരു ചെറിയ വിഭാഗം മതമൗലിക വാദികള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കും പ്രോത്സാഹനജനകമാണ് ഷാനവാസിന്റെ നിലപാട്. ചുരുക്കിപ്പറഞ്ഞാല്‍ പ്രത്യക്ഷത്തില്‍ മുസ്ലീം ജന സമൂഹത്തിനു വേണ്ടിയാണ് ഷാനവാസിന്റെ അഭിപ്രായ പ്രകടനം എന്നു തോന്നാമെങ്കിലും ആഴത്തില്‍ വിശകലനം ചെയ്യുമ്പോള്‍ മുസ്ലീം സമൂഹത്തെ ഫലത്തില്‍ ദ്രോഹിക്കുകയാണ് ഷാനവാസ് ചെയ്യുന്നത്.
ഏകീകൃത സിവില്‍ കോഡ് എന്നത് ആരുടേയും പുതിയ കണ്ടുപിടിത്തമല്ല. എല്ലാവിധ വിഭാഗീയതകള്‍ക്കുമപ്പുറം മാതൃരാജ്യത്തിനു ജീവിതമുഴിഞ്ഞു വച്ച ഒരുകൂട്ടം സ്വാതന്ത്ര്യ സമരനേതാക്കളായിരുന്നു നമ്മുടെ ഭരണഘടനയ്‌ക്ക് രൂപം നല്‍കിയത്. ജാതിമത ചിന്തകള്‍ക്കതീതമായി ഒരു ഭാരതീയനെ സൃഷ്ടിച്ചെടുക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തോടു കൂടി ഓരോ ഭാരതീയനും ബാധകമായ ഒറ്റ വ്യക്തി നിയമം എന്ന തത്വത്തിലധിഷ്ടിതമായി നമ്മുടെ ഭരണഘടനാ ശില്‍പികള്‍ രൂപപ്പെടുത്തിയതാണ് യൂണിഫോം സിവില്‍ കോഡ് എന്ന ഭരണഘടനാ തത്വം. അത് ഉപരിപ്ലവമായി, യാന്ത്രികമായി ചേര്‍ക്കപ്പട്ടതല്ല. മറിച്ച് ലോകത്ത് അന്ന് നിലവിലുണ്ടായിരുന്ന മറ്റ് ഭരണഘടനകള്‍ പഠിച്ച് ചിന്തിച്ച് ദീര്‍ഘകാലം ചര്‍ച്ചചെയ്ത് രൂപപ്പെടുത്തിയതാണത്. അത് നടപ്പിലാക്കേണ്ടത് ഭരണഘടനയില്‍ അധിഷ്ഠിതമായ ഏതൊരു സര്‍ക്കാരിന്റേയും പ്രാഥമിക കടമയാണ്. ആ കടമ നിറവേറ്റാന്‍ തടസ്സം നില്‍ക്കുക എന്നുവച്ചാല്‍ ഭരണഘടനയെ നിന്ദിക്കുക എന്നു തന്നെയാണര്‍ത്ഥം. കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാല്‍ ഭരണഘടനയില്‍ വിശ്വാസമില്ലാത്തവര്‍ക്കു മാത്രമേ ഷാനവാസിന്റെ അഭിപ്രായം വച്ചുപുലര്‍ത്താനാകു. ഏതെങ്കിലും വിഭാഗത്തിന് നമ്മുടെ ഭരണഘടനയയ്‌ക്കനുസൃതമല്ലാത്ത നിയമം പിന്‍തുടരണമെന്നുണ്ടെങ്കില്‍, അത്തരം നിയമസംഹിത ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ് സാധ്യമായ മാര്‍ഗം. ഇന്ത്യാ വിഭജനവും പാക്കിസ്ഥാന്‍ രൂപീകരണവും അത്തരക്കാര്‍ക്ക് വേണ്ടിയാണ് എന്നോര്‍ക്കുന്നത് നന്ന്.
















