കണ്ണൂര്‍: കാലവര്‍ഷം തുടങ്ങിയതോടെ കണ്ണൂര്‍ നഗരത്തിന്റെ സമീപ പ്രദേശങ്ങളിലെ ദേശീയപാതയില്‍ വന്‍ കുഴികള്‍ പ്രത്യക്ഷപ്പെട്ട് വാഹന യാത്ര ദുഷ്‌കരമായി. വന്‍ കുഴികള്‍ കാരണം വാഹനങ്ങള്‍ ഇഴഞ്ഞു നീങ്ങേണ്ടി വരുന്നതിനാല്‍ ഗതാഗതക്കുരുക്കും പതിവാകുന്നു. വെള്ളം കെട്ടിനില്‍ക്കുന്ന കുഴികളില്‍ ഇരുചക്ര വാഹനങ്ങള്‍ വീണ് അപകടം സംഭവിക്കുന്നതും നിത്യസംഭവമാകുന്നു. പലപ്പോഴും ഭാഗ്യംകൊണ്ടാണ് ദുരന്തങ്ങള്‍ ഒഴിവാകുന്നത്. റോഡിലെ ഭീമന്‍കുഴികള്‍ മൂടാന്‍ അടിയന്തിര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ദുരന്തം വിളിച്ചു വരുത്തലാവും ഫലം.
കണ്ണൂര്‍ തളാപ്പ് ജോണ്‍മില്ലിനു മുന്നില്‍ ദേശീയപാത രണ്ടായി പിളര്‍ന്ന നിലയിലാണ്. മഴക്കു മുമ്പേ ഇവിടെ ടാറിംഗ് ഇളകിത്തുടങ്ങിയിരുന്നു. വാട്ടര്‍ അതോറിറ്റി പൈപ്പിടുന്നതിനായി റോഡ് കുഴിച്ചതിനുശേഷം ചെയ്ത ടാറിംഗിലെ അപാകതയാണു കുഴി രൂപപ്പെടാന്‍ ഇടയാക്കിയതെന്ന് പരാതിയുയര്‍ന്നിരുന്നു. കണ്ണൂര്‍ നഗരത്തില്‍ ദേശീയപാതയില്‍ മാത്രം നിരവധി സ്ഥലത്ത് ഇത്തരത്തില്‍ റോഡ് തകര്‍ന്നു കുണ്ടുംകുഴിയും രൂപം കൊണ്ടിട്ടുണ്ട്. മഴക്കാലത്തിന് മുമ്പ് നടത്തേണ്ട റോഡ് അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയ്യാറാവാത്തതാണ് ചെറിയ കുഴികള്‍ മഴപെയ്തതോടെ വന്‍ കുഴികളായി രൂപാന്തരപ്പെടാന്‍ ഇടയാക്കിയിരിക്കുന്നത്.
പുതിയതെരുവിലും വളപട്ടണം പാലത്തിലും ദേശീയപാത ഏതാനും മാസങ്ങളായി തകര്‍ന്ന് കിടക്കുകയാണ്. വളപട്ടണം പാലത്തിലെ കുഴികള്‍ കാരണം വാഹനങ്ങള്‍ വളരെ സാവധാനത്തിലാണ് പാലത്തിലൂടെ കടന്നുപോകുന്നത്. ഇതുമൂലം ഇവിടേയും പലപ്പോഴും വാഹനങ്ങള്‍ മണിക്കൂറുകളോളം കുരുക്കില്‍പ്പെടുന്ന സ്ഥിതിയാണ്. താഴെചൊവ്വ മുതല്‍ പുതിയതെരുവരെ സ്വതവേയുളള ഗതാഗതക്കുരുക്കിന് പുറമെ റോഡിലെ കുഴികള്‍കൂടി രൂപപ്പെട്ടതോടെ സമയത്തിന് ഓടിയെത്താന്‍ കഴിയാതെ കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസ്സുകളും ട്രിപ്പുകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്. ആറുമാസം മുമ്പ് വളപട്ടണം പാലത്തിലെ കുഴികള്‍ അടച്ചിരുന്നുവെങ്കിലും ശരിയായ രീതിയില്‍ ടാറിംഗ് നടത്താത്തതാണ് വീണ്ടും കുഴികള്‍ രൂപപ്പെടാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അടിയന്തരമായി റോഡിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്തില്ലെങ്കില്‍ മഴ കനക്കുന്നതോടെ ദേശീയപാതയില്‍ ഗതാഗതം കൂടുതല്‍ ദുഷ്‌കരമാകും. വളപട്ടണം പാലത്തിലെ കുഴികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി നടത്തുമെന്നു ദേശീയപാത വിഭാഗം അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ശക്തമായ മഴതുടരവേ എങ്ങനെ പ്രവൃത്തി നടത്തുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.
















