ഗോപാലന്‍ എന്റെ അയല്‍വാസിയാണ്. പെയിന്റിങ്ങാണ് പണി. പാര്‍ട്ടിയെന്നു കേട്ടാല്‍ ജീവന്‍ കളയുന്ന കമ്മ്യൂണിസ്റ്റുകാരന്‍. പത്തിലും അതിനു താഴേക്കും പഠിക്കുന്ന രണ്ടു കുട്ടികളുടെ പിതാവ്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലം-ബാര്‍ പൂട്ടിയിട്ടു കുറച്ചുനാളുകളായിരുന്നു. ഒരു വൈകുന്നേരം കവലയിലെ വെയിറ്റിങ്‌ഷെഡില്‍ ഒറ്റമരത്തേല്‍ നത്ത് ഇരിക്കുന്നതുപോലെ ഗോപാലനിരിക്കുന്നു. കുറച്ചുകാലംമുന്‍പുവരെ ഗോപാലന്റെ കണ്‍വെട്ടത്തു പെടാന്‍ പേടിയായിരുന്നു. തോളില്‍ കൈയിട്ടു വര്‍ത്തമാനവും തെറിപ്പാട്ടും തുടങ്ങും.
‘വിദേശ’ മദ്യത്തിന്റെ രൂക്ഷഗന്ധമടിച്ചിട്ട് ഓക്കാനിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭയപ്പെടാനില്ല, ധൈര്യമായിട്ടടുത്തു ചെല്ലാം. വെറുതെ കുശലം ചോദിച്ചു. ”എങ്ങിനുണ്ട് സഖാവേ ബാര്‍ പൂട്ടിയിട്ട്?” ”സത്യം പറയാമല്ലൊ തിരുമേനീ, നന്നായി. അതുകൊണ്ടാണല്ലോ നേരെ ചൊവ്വേ നടക്കാന്‍ പറ്റുന്നത്. ഇപ്പൊ ഒരു കമ്പനിക്കുവേണ്ടി ശനിയാഴ്ചയോ ഞായറാഴ്ചയോ കഴിച്ചാലായി. എന്തെങ്കിലും കിട്ടണമെങ്കില്‍ പത്തുപതിനഞ്ചു കിലോമീറ്ററകലെ മൂവാറ്റുപുഴയിലോ കോലഞ്ചേരിയിലോ പോയി ക്യൂ നില്‍ക്കണം.
”കവലയില്‍ ബാര്‍ വരുന്നതിനുമുന്‍പും അങ്ങനെ തന്നെയായിരുന്നു. വീക്കെന്റില്‍ ഒരാഘോഷം മാത്രം! ബാര്‍ വന്നതോടെ എല്ലാം പിടിവിട്ടു. സാധനം കൈയെത്തും ദൂരത്ത്. പണി കഴിഞ്ഞ് വൈകിട്ടു കവലയിലേക്കിറങ്ങും ചെറുതു കഴിക്കും. പുറത്തേക്കിറങ്ങുമ്പോഴായിരിക്കും സുഹൃത്തിന്റെ ക്ഷണം-ഒരെണ്ണം കൂടി. അങ്ങനെയങ്ങനെ… രാത്രി പരിചയമുള്ള ഓട്ടോക്കാരാരെങ്കിലുമെടുത്തു വീട്ടല്‍ക്കൊണ്ടാക്കിയാലായി.
അല്ലെങ്കില്‍ കടത്തിണ്ണ തന്നെ ശരണം. വന്നുവന്ന് രാവിലെയും അല്‍പ്പമെങ്കിലുമകത്തു ചെന്നില്ലെങ്കില്‍ കൈ വിറക്കുമെന്നായി. ഒടുവില്‍ പണിക്കുപോകാതായി. പാടത്തു കൊക്കിരിക്കുന്നതുപോലെ ബാറിനു മുമ്പില്‍ ബകധ്യാനം! വീട്ടില്‍ കലഹം; ഭാര്യയും മക്കളും അവരുടെ വീട്ടില്‍. ബാര്‍ പൂട്ടിയപ്പോള്‍ ആദ്യമൊക്കെ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും ക്രമേണ ജീവിതവും കുടുംബവും തിരിച്ചുകിട്ടി. ഇതങ്ങു നിരോധിച്ചാല്‍ മതിയായിരുന്നു..”
തെരഞ്ഞെടുപ്പു വന്നു. ഒടുവില്‍ എല്ലാം ശരിയാക്കിത്തരാമെന്നു പറഞ്ഞ സ്വന്തം പാര്‍ട്ടി തന്നെ അധികാരത്തില്‍ വന്നു. കഴിഞ്ഞയാഴ്ച നയപ്രഖ്യാപനവും ബാറുകള്‍ വീണ്ടും തുറന്നേക്കുമെന്ന അഭ്യൂഹവും. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണത്രെ വേണ്ടത്.
ബോധവല്‍ക്കരണത്തിനു പാര്‍ട്ടി തന്നെ മുന്‍കൈ എടുത്തു ജാഥ നടത്തുന്നു. പിരിവു തുടങ്ങിക്കഴിഞ്ഞു. ബാര്‍ പൂട്ടിയിട്ടും മദ്യത്തിന്റെ ഉപയോഗം കുറഞ്ഞില്ലെന്നു മാത്രമല്ല, കൂടിയെന്നാണ് ബോധവല്‍ക്കരണ സഖാക്കള്‍, സര്‍ക്കാര്‍ കണക്ക് നിരത്തി സമര്‍ത്ഥിക്കുന്നത്. അതിനും ഗോപാലനു കൃത്യമായ മറുപടിയുണ്ട്. ”യഥാര്‍ത്ഥ വില്‍പ്പനയുടെ പത്തിലൊന്ന് കണക്ക് ബാറുകാര്‍ സര്‍ക്കാരിനു കൊടുത്തിരുന്നെന്നു തിരുമേനി കരുതുന്നുണ്ടോ? ഒരു ബിസിനസ്സുകാരും കൊടുക്കാറില്ല, പിന്നെയല്ലേ ബാറുകാര്!
പത്തുകുപ്പി ഒറിജിനല്‍ കാണിച്ചിട്ട് നൂറു കുപ്പി വ്യാജന്‍ വില്‍ക്കുകയല്ലായിരുന്നോ ഇവന്മാരുടെ പരിപാടി. ഇപ്പൊ എല്ലാം കൂടി ബിവറേജസിലേക്കു ചെന്നപ്പോള്‍ കണക്കില്‍, കൂടി!” ഗോപാലന്‍ പറഞ്ഞതാണു ശരി. സത്യത്തില്‍ മദ്യപാനം കുറയുകയാണുണ്ടായത്. എന്റെ അനുഭവത്തില്‍ വീട്ടൂര്‍-നെല്ലാട് പ്രദേശങ്ങളില്‍ മൂക്കറ്റം മദ്യപിച്ചു ലക്കുകെട്ടു നടന്ന പലരും ഇപ്പോള്‍ അപൂര്‍വമായേ മദ്യപിച്ച നിലയില്‍ കാണാറുള്ളൂ. കുടിച്ചാല്‍ തന്നെ അടുത്തു ചെന്നു മണത്തുനോക്കിയാലെ അറിയൂ. ബാറിനു മുന്‍പില്‍ തച്ചിനു കിടന്നുള്ള കുടിയൊക്കെ നിര്‍ത്തിയിരിക്കുന്നു. ലഭ്യത കുറഞ്ഞാല്‍ മുക്കാലും കുറയും.
അമ്പലത്തില്‍ വന്നപ്പോള്‍, ഇന്നലെ ഗോപാലന്റെ ഭാര്യ ശാന്തക്കൊച്ചിനെ കാണാനിടയായി. അവരുടെ മുഖത്ത് വല്ലാത്തൊരാശങ്ക- ”ബാര്‍ ഇനീം തുറക്കുമെന്നാണല്ലോ പറയണെ? ”അതിന് ശാന്തക്കൊച്ച് ആര്‍ക്കാ വോട്ടു ചെയ്‌തെ? വളഞ്ഞതിനല്ലെ? പിന്നെങ്ങനെ നേരെയാകും! ഒക്കെ ശരിയാക്കിത്തരും. ”പണ്ടാരക്കാലന്മാര്! അങ്ങേരെങ്ങാനും പഴയതുപോലെ തുടങ്ങിയാല്‍ ഞാന്‍ പാര്‍ട്ടിയാപ്പീസിന്റെ മുമ്പില്‍ കെട്ടിത്തൂങ്ങിച്ചാവും!” ശാന്തക്കൊച്ച് തിളച്ചു മറിയുകയായിരുന്നു.
















