കേരളത്തിന്റെ വൈദ്യുത പ്രതിസന്ധി കാലാകാലങ്ങളായി പരിഹരിക്കാതെ നീണ്ടുപോകുകയാണ്. വേനല്‍ക്കാലമായാല്‍ അംഗീകാര പവര്‍കട്ടും അനധികൃത പവര്‍കട്ടും. കൊടുംചൂടില്‍ ജനങ്ങള്‍ കഷ്ടപ്പെടുന്നത് നാം കാണുന്നു. സമ്പന്നന്മാര്‍ ഇന്‍വെര്‍ട്ടര്‍ വാങ്ങി പവര്‍കട്ടിനെ തരണം ചെയ്യുന്നു. സാധാരണ ജനങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാകാതെ വലയുന്നു. ഇതിന് ഒരു പരിഹാരം അത്യന്താപേക്ഷിതമാണ്. കാലവര്‍ഷ വ്യതിയാനം സംഭവിക്കുമ്പോള്‍ ഡാമുകളില്‍ ജലലഭ്യത കുറയുകയും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടിവരികയും ജനങ്ങള്‍ കഷ്ടത്തിലാവുകയും ചെയ്യുന്നു. ഇതിന് ഉചിതമായ മാര്‍ഗ്ഗം കണ്ടെത്തണം. ജലവൈദ്യുതിയോടൊപ്പം താപവൈദ്യുത നിലയവും സ്ഥാപിക്കണം.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നു. വൈദ്യുത പ്രതിസന്ധി കുറച്ചെങ്കിലും പരിഹരിക്കാമെങ്കിലും ജലലഭ്യത കാണേണ്ടിയിരിക്കുന്നു. മാത്രമല്ല അതിരപ്പിള്ളി പദ്ധതി നടപ്പില്‍വരുമ്പോള്‍ ഏക്കര്‍ കണക്കിന് വനനശീകരണവും വനസമ്പത്തും പക്ഷിമൃഗാദികളും ഇല്ലാതാകുന്നു. പ്രകൃതിഭംഗിയും ഭാഗികമായി നഷ്ടപ്പെടുന്നു. താപവൈദ്യുത നിലയമോ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയൊ ഭാവിയില്‍ കേരളത്തിന് ഉപയോഗപ്രദമാകുകയെന്ന് ഉത്തരവാദിത്വവും അറിവും ഉള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പഠിച്ച് ഒരു പരിഹാരമുണ്ടാക്കുകയാണ് വേണ്ടത്.
കേരളത്തിന്റെ പരാജയങ്ങള്‍ താല്‍ക്കാലിക ലാഭത്തിനായി മുന്‍പിന്‍ നോക്കാതെ എടുക്കുന്ന തീരുമാനങ്ങള്‍ ആണ്. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ വൈദ്യുത പ്രതിസന്ധി കേരളത്തെ അപേക്ഷിച്ച് പതിന്മടങ്ങ് കുറവാണ് അവിടുത്തെ സര്‍ക്കാരുകള്‍ ദീര്‍ഘവീക്ഷണത്തോടെ ചിന്തിച്ച് അവസരങ്ങള്‍ പാഴാക്കാതെ വൈദ്യുത നിലയങ്ങള്‍ സ്ഥാപിച്ച് ജനങ്ങള്‍ക്ക് ആവശ്യമുള്ള വൈദ്യുതി ലഭ്യമാക്കുന്നു.
പ്രകൃതി നമ്മുടെ പൂര്‍വികസമ്പത്താണ്. അത് നമ്മള്‍ ചൂഷണം ചെയ്യാതെ ആവശ്യത്തിന് ഉപയോഗിക്കുകയും അടുത്തതലമുറയ്‌ക്ക് കൈമാറുകയും ചെയ്യണം. കേരളം രക്ഷപ്പെടണമെങ്കില്‍ കായലും പുഴയും പ്രകൃതിയും കിണറുകളും കുളങ്ങളും സംരക്ഷിക്കണം. പരിഷ്‌കാരങ്ങള്‍ വര്‍ധിച്ച് കുന്നുകളും നെല്‍വയലുകളും നശിക്കുമ്പോള്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംഭവിക്കുന്നു. കുഴല്‍ കിണറുകള്‍ ഭൂമിക്കടിയിലെ ജലസ്രോതസ്സുകള്‍ ഊറ്റി എടുക്കുന്നു. എന്നാല്‍ കിണറുകള്‍, കുളങ്ങള്‍ എന്നിവ പ്രകൃതിയിലെ ജലത്തെ സൂക്ഷിച്ച് മണ്ണിനും നമുക്കും വേനല്‍ക്കാലങ്ങളില്‍ ആവശ്യത്തിന് ഉപയോഗപ്രദമാകുന്നു.
കാടുകള്‍ വെട്ടിത്തെളിച്ച് റബര്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നു. റബര്‍ മരങ്ങള്‍ വെട്ടി കെട്ടിട സമുച്ചയങ്ങള്‍ ഉയരുന്നു. ജനസാന്ദ്രത കൂടുമ്പോള്‍ ഇതെല്ലാം സ്വാഭാവികം. എന്നാല്‍ പ്രകൃതിക്ക് ദോഷമായ വിധത്തില്‍ ഒന്നും ചെയ്യരുത്. വൈദ്യുത പ്രതിസന്ധിക്ക് തെര്‍മല്‍ പവര്‍പ്ലാന്റ് സ്ഥാപിക്കുകയും പ്രസരണശേഷി ചോര്‍ന്നുപോകാതെ തടയുകയും ചെയ്താല്‍ ഒരുവിധം പരിഹരിക്കാം.
പ്രകൃതി നമ്മുടെ സ്വന്തമല്ല, അടുത്ത തലമുറയ്‌ക്കും അവകാശപ്പെട്ടതാണ്. അത് ധൂര്‍ത്തടിച്ചാല്‍ വരുംതലമുറ നമ്മെ കുറ്റപ്പെടുത്തും. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വളരെ ആലോചിച്ച് പ്രകൃതിഭംഗിയും വനനശീകരണവും ഉണ്ടാകാതെ നടപ്പില്‍ വരുത്താന്‍ സാധിക്കുമെങ്കില്‍ നടപ്പില്‍ വരുത്തുക. അതോടൊപ്പം തന്നെ ഭാവിയിലേക്ക് വൈദ്യുത പ്രതിസന്ധി പരിഹരിക്കാന്‍ താപവൈദ്യുത പദ്ധതിയെക്കുറിച്ച് ചിന്തിക്കുക. പരിസ്ഥിതി പ്രവര്‍ത്തകര്‍ സഹകരിക്കുക.
ഒ.പി.നമ്പീശന്‍, മഞ്ചേരി.
സിപിഎം പാര്‍ട്ടി സഖാക്കള്‍ കടുത്ത അസഹിഷ്ണുക്കളാവുന്നത് അവരുടെ അജ്ഞത, അന്ധവിശ്വാസം, അഹങ്കാരം എന്നീ മൂന്ന് തമോഗുണങ്ങള്‍ കാരണമാണ്.
സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്‌ട്ര യോഗദിനാചരണ സമയത്ത് വളരെ താല്‍പ്പര്യപൂര്‍വം യോഗ ചെയ്യുന്ന വിഭിന്ന ജാതിമതസ്ഥരായ ആളുകള്‍ക്കിടയില്‍ സംസ്ഥാന ആരോഗ്യമന്ത്രി കാണിക്കുന്ന അസ്വസ്ഥത കാണികളെ ചിരിപ്പിക്കും എന്നതിന് തര്‍ക്കമില്ല. ബഹിരാകാശത്തുനിന്നും വന്ന ഒരു ജീവിപ്പോലെയാണിവരുടെ പെരുമാറ്റം. യോഗ ചെയ്യാന്‍ താന്‍ കൈ കൂപ്പി പോയാല്‍ താനൊരു അദൃശ്യശക്തിയെ പ്രണയിക്കുകയാണെന്ന് ആരെങ്കിലും കരുതുമോയെന്നാണ് അവരുടെ അന്ധവിശ്വാസം അവരെക്കൊണ്ട് ചിന്തിപ്പിക്കുന്നത്. തലകുമ്പിട്ടാല്‍ താന്‍ മറ്റുള്ളവരെക്കാള്‍ താഴെയോ അല്ലെങ്കില്‍ അവരെപ്പോലെ അനുസരണശീലമുള്ളവളോ ആണെന്ന് കാണികള്‍ കരുതും എന്നവരെക്കൊണ്ട് ചിന്തിപ്പിക്കുന്നത് അവരുടെ അഹങ്കാരമാണ്. ഇത്തരത്തിലെല്ലാം അവരെക്കൊണ്ട് ചിന്തിപ്പിക്കുന്നത് അജ്ഞതകൊണ്ടാണ്. ശൈലജയുടെ പ്രസംഗത്തില്‍ നിന്നും നാം അത് അറിഞ്ഞു.
സംസ്‌കൃത കീര്‍ത്തനം ഹൈന്ദവ ദേവാരാധനക്ക് വേണ്ടിയാവാമെന്നവര്‍ ധരിച്ചു. മോദിയല്ലെ ഇതിന്റെ സൂത്രധാരന്‍! ന്യൂനപക്ഷവിരോധിയായ അദ്ദേഹം ഇതേ ചെയ്യൂവെന്ന് ചിന്തിച്ചു ശൈലജ മന്ത്രി. തങ്ങളുടെ പാര്‍ട്ടിക്ക് വോട്ടുതന്ന മതമൗലികവാദികളെയും വിഘടനവാദികളെയും തൃപ്തിപ്പെടുത്താന്‍ പറഞ്ഞ വാക്കുകള്‍ അവരുടെ അജ്ഞാനം വെളിപ്പെടുത്തി. യോഗ മതേതരമാവണമെന്നും അതില്‍ മനസ്സിനെ ഏകാഗ്രമാക്കാന്‍ വേണ്ടി നടത്തുന്ന പ്രാര്‍ത്ഥന മതേതരമാവണമെന്നും അവര്‍ പ്രസംഗിച്ചു. മതമുള്ളവരും ഇല്ലാത്തവരും യോഗ ചെയ്യാനെത്തുമ്പോള്‍ മതത്തിന്റെ കീര്‍ത്തനം ശരിയല്ലെന്നും അവര്‍ ആക്രോശിച്ചു. എല്ലാത്തരം വിഭിന്നതകളെയും അകറ്റി ഒന്നിപ്പിക്കാന്‍ ആഹ്വാനം നല്‍കുന്ന കീര്‍ത്തനംപോലും വര്‍ഗീയമെന്നാണ് മന്ത്രിക്ക് തോന്നിയത്. ഇതിനെ അരക്കിട്ടുറപ്പിക്കാന്‍ അതേ ഗണത്തില്‍പ്പെട്ട നമ്മുടെ മുഖ്യമന്ത്രി ഒരു സദസ്സില്‍ പറഞ്ഞത് യോഗ ആദ്ധ്യാത്മിക മോചിതമാവണമെന്നാണ്.
വേദിയില്‍ തന്നെ കൊല്ലം രൂപതാ ബിഷപ്പ് ഡോ.സ്റ്റാന്‍ലി റോമന്‍ മുഖ്യമന്ത്രിക്ക് നല്ല മറുപടിയും കൊടുത്തു. അദ്ദേഹം പറഞ്ഞു യോഗ വ്യായാമം മാത്രമല്ല, ആത്മീയതയില്‍ അടിയുറച്ചതാണത്. സെമിനാരി പഠനത്തിന് യോഗക്ക് വലിയ പ്രാധാന്യമുണ്ട്. മനസ്സിനെ ശരിയായ രീതിയില്‍ ചിന്തിപ്പിക്കുന്നതിനും യോഗ സഹായിക്കും.
പിണറായിയും ശൈലജ ടീച്ചറും ഇതൊക്കെ പറഞ്ഞത് ന്യൂനപക്ഷങ്ങളെ സുഖിപ്പിക്കാനായിരുന്നു. ബിഷപ്പിനോ മുസ്ലിംലീഗിന്റെ മുന്‍ വിദ്യാഭ്യാസ മന്ത്രിക്കോ ഇതൊന്നും വലിയ പ്രശ്‌നമില്ലെന്ന് പറഞ്ഞപ്പോള്‍ തകര്‍ന്നത് സഖാക്കളുടെ മനക്കോട്ടയാണ്.
അഡ്വ.ജയഭാനു പി, കോഴിക്കോട്
















