ഇരിട്ടി: സര്‍ക്കാരിന്റെ കപടമായ ആദിവാസി സ്‌നേഹത്തിന്റെ പ്രത്യക്ഷ ഉദാഹരണമായി നില്‍ക്കുകയാണ് ആറളം ഫാമില്‍ ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രം. ഇവിടെ സേവനം നടത്തിയിരുന്ന ഏക ഡോക്ടര്‍ രണ്ടുമാസം മുന്‍പ് സ്ഥലം മാറിപ്പോവുകയും പുതിയ ആളെ നിയമിക്കാത്തതും ആണ് ഇപ്പോള്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുന്നത്.
മൂവായിരത്തി അഞ്ഞൂറോളം ആദിവാസി കുടുംബങ്ങള്‍ക്കാണ് ആറളംഫാം വീതിച്ചു നല്‍കിയിരുന്നത്. ഇതില്‍ ആയിരത്തി ഇരുന്നൂറോളം കുടുംബങ്ങള്‍ ഇപ്പോള്‍ ഫാമില്‍ താമിസിച്ചു വരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയാണ് ഇത് എന്നാണ് പറയപ്പെടുന്നത്. വേണ്ടത്ര അടച്ചുറപ്പോ കാലാവാസ്ഥാമാറ്റം പ്രതിരോധിക്കാനോ ഉള്ള കഴിവ് ഇവര്‍ താമസിക്കുന്ന വീടുകള്‍ക്കൊന്നും ഇല്ല. പലരും വെറും കുടിലുകളിലാണ് കഴിയുന്നത്. ഈ കാരണത്താല്‍ പലപ്പോഴും പകര്‍ച്ച വ്യാധികളും മറ്റും ഇവിടെ എളുപ്പം പടര്‍ന്നുപിടിക്കുന്നു. ഇത്രയേറെ കുടുംബങ്ങള്‍ പാര്‍ക്കുന്ന ഈ ആദിവാസിമേഖലയുടെ ഏക ആശ്രയമാണ് ഇവിടെ സ്ഥാപിക്കപ്പെട്ട െ്രെപമറി ഹെല്‍ത്ത് സെന്റര്‍. ഇവിടെയാണ് അടിസ്ഥാനസൗകര്യങ്ങളോ ഡോക്ടര്‍ അടക്കമുള്ള സ്ഥിരം തസ്ഥികകളോ നല്‍കാതെ സര്‍ക്കാര്‍ ആദിവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്.
ഒരു വര്‍ഷം മുന്‍പ് ഇവിടെ ഹെല്‍ത്ത് സെന്റര്‍ ആരംഭിക്കുമ്പോള്‍ ഇവിടെക്കാവശ്യമായ സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഒരു ഡോക്ടറും ഒരു സ്റ്റാഫ് നേഴ്‌സും മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടു മാസം മുന്‍പ് ഇവിടുത്തെ ഡോക്ടര്‍ സ്ഥലം മാറിപ്പോയതോടെ പിന്നീട് പുതിയ ഒരാളെ നിയമിക്കാനായില്ല. ഒരു സ്റ്റാഫ് നേഴ്‌സ് മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ആഴ്ചയില്‍ രണ്ടു ദിവസം കീഴ്പള്ളി പിയുസി യില്‍ നിന്നും ഇവിടെയെത്തുന്ന ഒരു ഡോക്ടര്‍ മാത്രമാണ് ഏക ആശ്വാസം.
പുനരധിവാസ മേഖലയിലെ ആയിരക്കണക്കായ ആദിവാസികളെ ബാധിക്കുന്ന പ്രശ്‌നം ഈ മേഖലയോട് സര്‍ക്കാര്‍ കാണിക്കുന്ന കപട ആദിവാസി സ്‌നേഹത്തിന്റെ ഉദാഹരണമായി എടുത്തുകാട്ടപ്പെടുന്നു. രോഗികളാവുന്ന ആദിവാസികള്‍ ഇപ്പോള്‍ കിലോമീറ്ററുകള്‍ താണ്ടേണ്ടി വരുന്ന അവസ്ഥയാണ്.
















