വേദ ശാസ്ത്രങ്ങളിലെയും തന്നെ ധര്‍മ്മ കര്‍മ്മങ്ങള്‍ക്കോ, സജ്ജനോപാര്ജ്ജനത്തിനോ വേദശാസ്ത്രങ്ങള്‍ കേള്‍ക്കുന്നതിനോ പഠിക്കുന്നതിനോ സ്ത്രീകള്‍ക്ക് പ്രതിബന്ധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന വസ്തുത ഏതു വ്യക്തിക്കും ചിന്തിക്കുമ്പോള്‍ ബോദ്ധ്യമാകും. ഹിന്ദുധര്‍മ്മം ശാസ്ത്ര ധര്‍മ്മമാണ്. വിശ്വധര്‍മ്മമാണ്. ഇതില്‍ ധര്‍മ്മം, ദൈവം, വേദങ്ങള്‍, വിദ്യ എന്നിവയുടെ ഉത്തമമായ മാര്‍ഗ്ഗം സ്ത്രീകള്‍ക്കായി നിരോധിച്ച്, അവരെ താഴ്ന്ന നിലയില്‍ കഴിയാന്‍ വിവശമാക്കുന്ന ചിന്താഗതിക്ക് സ്ഥാനമില്ല. സകല ജീവജാലങ്ങളിലും ദയയും കാരുണ്യവും ചൊരിയുന്ന ഋഷിമുനിമാര്‍ ദൈവികമായ വേദജ്ഞാനപഠനത്തില് നിന്ന് സ്ത്രീകളെ വഞ്ചിതരാക്കി അവരുടെ ആത്മീയോന്നമന മാര്‍ഗ്ഗം തടയുന്ന ക്രൂരന്മാരായിരിക്കാന്‍ വഴിയില്ല. ഹിന്ദുമതം അത്യധികം ഔദാര്യപൂര്ണ്ണമാണ്. ഇതില്‍ സ്ത്രീകള്‍ക്ക് വിശേഷിച്ച് ബഹുമാനപൂര്‍ണ്ണവും ആദരപൂര്‍ണ്ണവും ഉന്നതവുമായ സ്ഥാനമാണുളളത്. ഈ സ്ഥിതിയില്‍ എങ്ങനെയാണ് സത്രീകളെ ഗായത്രീ സാധനപോലുളള മഹദ്കര്മ്മങ്ങള്ക്ക് അയോഗ്യരായി പ്രഖ്യാപിക്കുക. വേദ ശാസ്ത്രാദ്ധ്യയനത്തിന് സ്ത്രീകള്‍ക്ക് വിലകല്‍പ്പിക്കുന്ന 5-10 ശ്ലോകങ്ങള്‍ അങ്ങിങ്ങായി കാണപ്പെടുന്നുണ്ട്. പൂജാരികള്‍ ഇതിന് പ്രത്യേകം പ്രാധാന്യം കൊടുത്തിരിക്കയാണ്. സ്ത്രീകള്‍ക്ക് വേദാദ്ധ്യയനം പാടില്ല എന്നു തന്നെയായിരുന്നു ആദ്യകാലങ്ങളില്‍ നമ്മുടെയും ധാരണ. എന്നാല്‍ ശാസ്ത്രങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്തോറും ഈ ശ്ലോകങ്ങള്‍ മദ്ധ്യയുഗത്തിലെ ദുഷ്പ്രഭുത്വത്തിന്റെ കാപട്യമാണെന്ന് ബോദ്ധ്യമായി. അക്കാലത്ത് ഇത്തരം ശ്ലോകങ്ങളുണ്ടാക്കി ഗ്രന്ഥങ്ങളില്‍ തിരുകിക്കയറ്റിരുന്നു. സത്യസനാതനവും വേദോക്തവുമായ ഭാരതീയ ധര്‍മ്മത്തിലെ ചിന്താഗതി സ്ത്രീകളുടെ മേല്‍ യാതൊരു പ്രതിബന്ധവും ഏര്‍പ്പെടുത്തുന്നില്ല. അതില്‍ പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും ഈശ്വരോപാസനയും വേദശാസ്ത്രങ്ങളും അവലംബിച്ച് ആത്മീയോന്നതി നേടുന്നതിനുളള സകലസൗകര്യങ്ങളും ഉളളതായി കാണാം.
മാന്യന്മാരായ വിദ്വജ്ജനങ്ങളുടെയും അഭിപ്രായം ഇതുതന്നെയാണ്. യോഗസാധനങ്ങളുടെ പ്രാചീന പാരമ്പര്യത്തെപ്പറ്റി അറിവുളള മഹാത്മാക്കള്‍ പറയുന്നതും സ്ത്രീകള്‍ക്ക് എക്കാലത്തും ഗായത്രീസാധനയ്ക്കുളള അധികാരം ഉണ്ടായിരിക്കുന്നുവെന്നതാണ്. ദിവംഗതനായ മാളവീയജി സനാതന ധര്‍മ്മത്തിന്റെ പ്രാണനായിരുന്നു. അദ്ദേഹത്തിന്റെ ഹിന്ദു സര്‍വ്വകലാശാലയിലും ആദ്യകാലത്ത് സ്ത്രീകള്‍ക്ക് വേദാദ്ധ്യയനം അനുവദിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹം പണ്ഡിതന്മാരുടെ സഹകരണത്തോടെ ഇതിനെപ്പറ്റി വിശദമായി അന്വേഷണം നടത്തിയതിന്റെ ഫലമായി ശാസ്ത്രങ്ങളില്‍ സ്ത്രീകള്‍ക്ക് (വേദപഠനത്തിന്) വിലക്കുകളൊന്നുമില്ലെന്ന നിഗമനത്തിലെത്തി പാരമ്പര്യവാദികളുടെ എതിര്‍പ്പുകളെ ഒട്ടും വകവെയ്ക്കാതെ അദ്ദേഹം ഹിന്ദുസര്‍വ്വകലാശാലയില്‍ സ്ത്രീകള്‍ക്ക് വേദപഠനത്തിനുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയുണ്ടായി.
‘സ്ത്രീകള്‍ക്ക് വേദങ്ങള്‍ക്കും ഗായത്രിക്കും അധികാരമില്ല’ എന്ന് ഇപ്പോഴും പറയുന്ന ചില മാന്യന്മാരുണ്ട്. ഇങ്ങനെയുളളവരുടെ കണ്ണുതുറക്കാനുതകുന്ന അസംഖ്യം പ്രമാണങ്ങളുണ്ട്. ചിലരുടെ എതിര്‍പ്പ് അറിവിന്റെ അഭാവം മൂലമായിരിക്കാം. ബന്ധിത മനോഭാവം കൊണ്ട് ഒരിക്കലും വിവാദങ്ങള്‍ പരിഹരിക്കാനാവുകയില്ല. നാം പറയുന്നത് മാത്രമാണ് സത്യം എന്ന് സ്ഥീരികരിക്കാനുളള ശാഠ്യം ഉചിതമല്ല. വിവേകമതികളുടെ തത്ത്വമിതാണ് – ‘സത്യമെന്തും നമ്മുടേത്’ എന്നാല്‍ വിവേകശൂന്യരുടെ തത്ത്വം, ‘ നമ്മുടേതെന്തും സത്യം’ എന്നാണ്.
ചിന്താശീലരായ വ്യക്തികള്‍ ഏകാന്തതയിലിരുന്ന് സ്വയം ഈ ചോദ്യങ്ങള്‍ ചോദിക്കണം. 1. സ്ത്രീകള്‍ക്ക് ഗായിത്രിയുടെയും വേദമന്ത്രങ്ങളുടെയും അധികാരം ഇല്ലെങ്കില്‍ പ്രാചീനകാലത്തെ സ്ത്രീകള്‍ക്കിടയില്‍ വേദദ്രഷ്ടാക്കള്-ഋഷികള്‍-എങ്ങനെയുണ്ടായത് 2. അവര്‍ വേദങ്ങള്ക്കവകാശമില്ലാത്തവരാണെങ്കില് എന്തുകൊണ്ടാണ് അവരെ ധര്‍മ്മ കര്‍മ്മങ്ങളിലും ഷോഡശ സംസ്കാരങ്ങളിലും പങ്കുകൊള്ളിക്കുന്നത്? 3. വിവാഹാദി കര്‍മ്മങ്ങളില്‍ എന്തുകൊണ്ടാണ് സ്ത്രീകളെ കൊണ്ട് മന്ത്രോച്ചാരണം ചെയ്യിക്കുന്നത്? 4. വേദ മന്ത്രങ്ങളില്ലാതെ നിത്യസന്ധ്യാവന്ദനവും ഹോമങ്ങളും സ്ത്രീകള്‍ക്ക് എങ്ങനെയാണ് ചെയ്യാന്‍ കഴിയുക? 5. സ്ത്രീകള്‍ക്ക് അവകാശമില്ലായിരുന്നുവെങ്കില് അനസൂയ, അഹല്യ, അരുന്ധതി, മൈത്രേയി, മദാലസ ഇത്യാദി അസംഖ്യം സ്ത്രീകള്‍ വേദശാസ്ത്രങ്ങളില്‍ പ്രാഗത്ഭ്യം നേടിയതെങ്ങനെ? 6. ജ്ഞാനം, ധര്‍മ്മം, ഉപാസന എന്നിങ്ങനെയുളള സ്വാഭാവികമായ അധികാരങ്ങളില്‍ നിന്നും സ്ത്രീകളെ വിലക്കുന്നത് അന്യായവും പക്ഷപാതവുമല്ലേ? 7. വേദാദ്ധ്യായനത്തിന് അയോഗ്യരാണ് സ്ത്രീകളെങ്കില്‍ അവരില്‍ നിന്നുണ്ടാകുന്ന സന്താനങ്ങള്‍ ധര്മ്മപാരായണരാകുന്നതെങ്ങനെ? 8. സ്ത്രീ പുരുഷന്റെ അര്‍ദ്ധാംഗിനി ആയിരിക്കെ, അവന്റെ പകുതി ഭാഗത്തിന് അവകാശമുണ്ടായിരിക്കുകയും പകുതി ഭാഗത്തിന് അവകാശമില്ലാതിരിക്കുകയും ചെയ്യുന്നതെങ്ങനെ?
(തുടരും) (സ്ഥാപകന്‍ : വിശ്വഗായത്രീപരിവാര്‍ ശാന്തികുഞ്ജ് ആശ്രമം, ഹരിദ്വാര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: