അമ്പലപ്പുഴ: കടലാക്രമണം മൂലം തീരദേശത്ത് കനത്ത നാശനഷ്ടം ഉണ്ടാകുമ്പോഴും അടിയന്തരമായി കടല്‍ഭിത്തി നിര്‍മ്മാണം നടത്തിയ കരാറുകാര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കിയില്ലെന്ന് പരാതി. പുറക്കാട്, അമ്പലപ്പുഴ വടക്ക്, ചേര്‍ത്തല എന്നിവിങ്ങളിലായി 2013 മുതല്‍ അടിയന്തര കടല്‍ഭിത്തി നിര്‍മ്മാണം നടത്തിയ ആറോളം കരാറുകള്‍ക്കാണ് മുന്‍സര്‍ക്കാര്‍ പണം നല്‍കാതെ കബളിപ്പിച്ചത്.
ഏകദേശം 5.62 കോടി രൂപയാണ് ഈ ഇനത്തില്‍ കരാറുകാര്‍ക്ക് നല്‍കാനുള്ളത്. അടിയന്തര സാഹചര്യം നേരിടാന്‍ ഭരണാനുമതി ഇല്ലാതെയായിരിക്കും നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുക. ഇതിന്റെ ഭരണാനുമതി സാധാരണം പിന്നീടാണ് ഇറങ്ങുന്നത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് കൂടിയ യോഗമാണ് ഭരണാനുമതി ഇല്ലാതെ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്താന്‍ അനുവാദം നല്‍കിയത്. ഇതനുസരിച്ച് കരാറുകാര്‍ പണം മുന്‍കൂര്‍ മുടക്കിയാണ് പലയിടങ്ങളിലും നിര്‍മ്മാണം നടത്തിയത്.
ഇറിഗേഷന്‍ വകുപ്പ് ചീഫ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍മ്മാണം നേരില്‍കണ്ട് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഒരു രൂപ പോലും കരാറുകാര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെ കരാറുകാരും സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത് ഇനി നടക്കാനിരിക്കുന്ന കടല്‍ഭിത്തി നിര്‍മ്മാണത്തെ ബാധിക്കാനാണ് സാദ്ധ്യത. ഇതുകണക്കിലെടുത്ത് കൂടുതല്‍ കടലാക്രമണഭീഷണി നേരിടുന്ന അമ്പലപ്പുഴ മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മന്ത്രി ജി. സുധാകരന്‍ മുന്‍കൈയെടുത്ത് കുടിശിഖ തുക നല്‍കാന്‍ ഇടപെടണമെന്നാണ് കരാറുകാരുടെ ആവശ്യം.
















