കോഴിക്കോട്: വിസ നല്‍കാമെന്നു വാഗ്ദാനം നല്കി 15 ലക്ഷം രൂപയുമായി മുങ്ങിയ യുവാവിനെ നടക്കാവ് പോലീസ് പിടികൂടി. ഐക്കരപ്പടി ലക്ഷംവീട് കോളനി ജുനൈദിനെയാണു നടക്കാവ് എസ്ഐ ജി. ഗോപകുമാറും ക്രൈം സ്ക്വാഡും ചേര്‍ന്നു പിടികൂടിയത്. കാനഡ, മക്കാവ്, ചൈന എന്നിവിടങ്ങളിലേക്കു വിസ നല്‍കാമെന്നു പറഞ്ഞു പലരില്‍ നിന്നായി 15 ലക്ഷത്തോളം രൂപ ഇയാള്‍ കവര്‍ന്നുവെന്നാണ് കേസ്.
മക്കാവിലേക്ക് സെക്യൂരിറ്റി ജോലിക്ക് ഒന്നര ലക്ഷം രൂപ ശമ്പളം കിട്ടുമെന്നു പറഞ്ഞ് തലക്കുളത്തൂര്‍ കളപ്പിലാവില്‍ ജിനീഷില്‍ നിന്നും 5,60,000 രൂപയും രാമനാട്ടുകര പെരിങ്ങാവ് കാഞ്ഞിരകുന്നുമ്മല്‍ ധനേഷില്‍ നിന്നും 4,60,000 രൂപയും വട്ടക്കിണര്‍ കണ്ണനാരി റാഷിക്കില്‍ നിന്ന് 4,60,000 രൂപയും നോര്‍ത്ത് ബേപ്പൂര്‍ സ്വദേശി ആലിയക്കോട് ഷബിന്‍ലാലില്‍ നിന്ന് 1,10,000 രൂപയും വാങ്ങി ജുനൈദ് മുങ്ങുകയായിരുന്നു. കൂടാതെ ചൈനയിലേക്ക് വിസ ശരിയാക്കിത്തരാമെന്നു പറഞ്ഞ് ബേപ്പൂര്‍ സ്വദേശികളായ നിഖില്‍, രാഗേഷ് എന്നിവരില്‍ നിന്ന് 20,000 രൂപ വീതവും അരീക്കോട് തയ്യില്‍ അഖില്‍ എന്നയാളില്‍ നിന്നും 25,000 രൂപയും പ്രതി വാങ്ങിയിട്ടുണ്ട്.
റാസിക്കും ജിനേഷും ധനേഷ്കുമാറും പ്രതിയെ ഫോണിലൂടെ വിളിച്ചു വിസ ആവശ്യപ്പെട്ടെങ്കിലും പലവിധകാരണങ്ങള്‍ പറഞ്ഞു മുങ്ങുകയായിരുന്നു. പിന്നീട് ധനേഷ് കുമാറിനെ മക്കാവിലേക്കെത്തിച്ചു.
വിസ ഇല്ലാത്തതിനാല്‍ എയര്‍പോര്‍ട്ടില്‍ നിന്നു ധനേഷിനെ തിരിച്ചയച്ചു. തട്ടിപ്പ് മനസിലാക്കി തിരിച്ചു വന്ന ധനേഷ് തന്റെ സുഹൃത്തുക്കളായ ജിനീഷ്, റാസിക്ക് എന്നിവരെ ബന്ധപ്പെടുകയും ജുനൈദിന്റെ തട്ടിപ്പിനെ കുറച്ച് അറിയിക്കുകയുമായിരുന്നു.
തുടര്‍ന്നു ധനേഷും ജീനിഷും റാസിക്കും ജുനൈദിനെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചു. തട്ടിപ്പ് പുറത്തറിയുമെന്ന ഭീതിയില്‍ ഒടുവില്‍ ജുനൈദ് മൂവരെയും വയനാട്ടിലെ റിസോര്‍ട്ടിലത്തെിച്ചു കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. ഇതിനായി ക്വട്ടേഷന്‍ സംഘത്തിനു രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. ക്വട്ടേഷന്‍ സംഘത്തിനെ കുറിച്ചു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു വിസതട്ടിപ്പിന്റെ ചുരുളഴിയുന്നത്.
പരാതിക്കാരില്ലാത്ത വിസതട്ടിപ്പു കേസിന്റെ പ്രാധാന്യം കണക്കിലെടുത്തു നോര്‍ത്ത് അസി. കമ്മിഷണര്‍ പി.കെ. അഷ്റഫിന്റെ നിര്‍ദ്ദേശപ്രകാരം ജുനൈദിനെ പിടികൂടുകയായിരുന്നു. ജുനൈദ് രണ്ടു മാസത്തോളം മക്കാവില്‍ ജോലി ചെയ്തിരുന്നു. ഈ ബന്ധം മുന്‍നിര്‍ത്തിയാണ് തട്ടിപ്പ് നടത്തിയത്. കിട്ടുന്ന പണം ധൂര്‍ത്തടിച്ചും ആര്‍ഭാട ജീവിതം നയിച്ചും കഴിയുകയായിരുന്നു.
പഞ്ചനക്ഷത്ര ഹോട്ടലുകളിലത്തെി സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ചും പല സ്ഥലങ്ങളിലായി ലോഡ്ജുകള്‍ എടുക്കുകയും കാറും ബൈക്കും വാടകക്കെടുത്ത് ഉല്ലാസ ജീവിതം നയിക്കുകയായിരുന്നു. നല്ല വേഷവിധാനത്തോടെ വാക് ചാതുര്യത്തോടെ ആളുകളെ കയ്യിലെടുക്കുകയാണ് ജുനൈദിന്റെ പതിവ്. സഹപാഠികളുടെയും ബന്ധുക്കളുടെയും വീട്ടിലത്തെി രക്ഷിതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചും പണം കൈപ്പറ്റിയിട്ടുണ്ട്. ഭാര്യയും മൂന്ന് മക്കളുമുള്ള ജുനൈദ് മറ്റൊരു വിവാഹം കഴിച്ച് അവരോടൊപ്പം താമസിച്ച് വരികയായിരുന്നു.
നോര്‍ത്ത് ക്രൈം സ്ക്വാഡിലെ മനോജ് പാലാഴി, മുഹമ്മദ് ഷാഫി മുക്കം, സജി ചേവരമ്പലം, അബ്ദുറഹിമാന് മേപ്പയൂര്‍, രണ്‍ധീര്‍ പൂനുര്, ആഷിക് റഹ്മാന് കൊടുവള്ളി, അഖിലേഷ് മുക്കം, സുനില്‍ കുമാര്‍ പാവങ്ങാട് എന്നിവരും നടക്കാട് സ്റ്റേഷനിലെ എസ്.ഐ വേണുഗോപാല്‍, ഷാജു കെ. പുല്ലാളൂര്‍, ഷിജില എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: