കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലും സമീപ ജില്ലകളിലും പുഴയിലും വെളളക്കെട്ടിലും വീണ് കുട്ടികള്‍ മരണപ്പെടാനിടയായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്കി.
കുട്ടികളുടെ മേല്‍ എപ്പോഴും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധ ഉണ്ടായിരിക്കണം. കളിക്കാനായി അവരെ വെളളക്കെട്ടുകളുളള ഭാഗങ്ങളിലേക്ക് വിടരുത്. രക്ഷിതാക്കളുടെ ശ്രദ്ധയിലല്ലാതെ അവരെ നീന്താന്‍ അനുവദിക്കരുത്. കടവുകളില്‍ അപകടം സൂചിപ്പിക്കുന്ന ബോര്‍ഡ് വെക്കേണ്ടതാണ്. പന്തുകളിക്കുമ്പോള്‍ ദൂരെവീണ പന്തെടുക്കാന്‍ കയങ്ങളില്‍ ഇറങ്ങുന്നത് ശ്രദ്ധിക്കണം. കുട്ടികള്‍ കൂട്ടമായി കളിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. പരസ്പരം വഴക്ക് കൂടാനും കാണാത്തിടങ്ങളിലേക്ക് ഒളിച്ചുപോയി അവര്‍ അപകടപ്പെടാനും സാധ്യതയുണ്ട്. യാത്രാ വേളകള്‍, സല്‍ക്കാര വേളകള്‍, പൊതു ചടങ്ങുകള്‍ എന്നിവയില്‍ മുതിര്‍ന്നവര്‍ സ്വയംമറന്ന് സംഭാഷണങ്ങളില്‍ മുഴുകുമ്പോള്‍ കുട്ടികളിലെ ശ്രദ്ധ വിട്ടുപോകുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. കൗതുകം കാണുന്നിടങ്ങളിലേക്ക് കുട്ടികള്‍ ഓടിപ്പോയി അപകടമുണ്ടാകും.
മഴക്കാലമായതിനാല്‍ വൈദ്യുതിതൂണുകള്‍ കുട്ടികള്‍ സ്പര്ശിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കണം. ടിവി പ്രവര്‍ത്തിപ്പിക്കാന്‍ കുട്ടികളെ ഒരിക്കലും അനുവദിക്കരുത്. കറന്റ് ഇസ്തിരിപ്പെട്ടി, ഫ്രിഡ്ജ് എന്നിവയിലും അവരുടെ ഇടപെടലുണ്ടാകാതെ സൂക്ഷിക്കണം. വൈദ്യുതി ലൈനുകള്‍ താഴ്ന്നുകിടക്കുന്നതോ പൊട്ടിവീണതോ കണ്ടാല്‍ ഉടന്‍ കെഎസ്ഇബിയെ അറിയിക്കണം. കുട്ടികള്‍ തൊടാനും വലിക്കാനുമുളള സാധ്യതയുണ്ടെന്ന് ഓര്‍മ്മിക്കേണ്ടതാണ്.
കുട്ടികളാണ് ഏറ്റവും വലിയ സമ്പത്തെന്നും കൈവിട്ടാല്‍ തിരിച്ചുകിട്ടാത്ത ഏക സമ്പത്താണ് അതെന്നും ഓര്‍ത്ത് രക്ഷിതാക്കള്‍ ജാഗരൂകരാകണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: