ചെങ്ങന്നൂര്‍: പമ്പാ പുനരുദ്ധാരണം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനെത്തിയ കേന്ദ്രസംഘം പമ്പയുടെ കൈവഴിയായ വരട്ടാര്‍ സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചയോടെ ഇടനാട് വഞ്ചിപ്പോട്ടില്‍ക്കടവില്‍ എത്തിയ സംഘം പഴയ പമ്പയുടെ കൈയേറ്റ ഭാഗങ്ങള്‍ നേരില്‍ കാണുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. നാട്ടുകാരില്‍ നിന്ന് വിവരം ചോദിച്ചറിഞ്ഞ സംഘം സന്നദ്ധ സംഘടനകളില്‍ നിന്ന് നിവേദനങ്ങളും സ്വീകരിച്ചു.
മുന്‍പ് പമ്പ ഒഴുകിയിരുന്ന പാതയില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച കലുങ്കും നേരില്‍ കണ്ടു. വരട്ടാറിന്റെ ഉത്ഭവവും അവസാനവും വ്യക്തമായി സംഘത്തിന് മനസിലാക്കി കൊടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് ആശയക്കുഴപ്പമുണ്ടായി.
പമ്പയില്‍ തുടങ്ങി പമ്പയില്‍ അവസാനിക്കുന്നതാണ് വരട്ടാര്‍ എന്നതാണ് അശയക്കുഴപ്പമുണ്ടാക്കിയത്. എന്നാല്‍ ഉദ്യോഗസ്ഥ സംഘം കൊണ്ടുവന്ന ഭൂപടം കാണിച്ച് നാട്ടുകാര്‍ മണിമല, പമ്പ എന്നീ നദികളുടെ സ്വാഭാവിക നദീബന്ധനമാണ് വരട്ടാര്‍ എന്ന് ചൂണ്ടിക്കാട്ടി.
റവന്യു രേഖകളില്‍ ഇത് പഴയ പമ്പയാണെന്ന് കാണിക്കുന്നില്ലെന്നതും ആശയക്കുഴപ്പത്തിനിടയാക്കി. ഇതിന് കേട്ടറിവല്ലാതെ എന്താണ് തെളിവ് എന്നാണ് കേന്ദ്ര ജലക്കമ്മീഷന്‍ ചീഫ് എന്‍ജിനീയര്‍ ജെ.സി. അയ്യര്‍ ചോദിച്ചു. ഇതിനും നാട്ടുകാരിലൊരാള്‍ നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നു.
പമ്പാനദിക്ക് സമാനമായ വീതിയാണ് പഴയ പമ്പയ്‌ക്ക് ഇപ്പോഴുമുള്ളതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഈ ഭൂമി ഇപ്പോഴും റവന്യൂ ഭൂമിയാണ്. മുന്‍പ് വരട്ടാറിന്റെ പുനരുദ്ധാരണത്തിന് നടത്തിയ ശ്രമങ്ങളും ഇത് നടപ്പാക്കുന്നതിന് ഉണ്ടായ സാങ്കേതിക തടസ്സങ്ങളും ചര്‍ച്ചയായി. മണ്ണ് നീക്കം ചെയ്യുന്നത് സംബന്ധിച്ച് വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തത് മുഖ്യ തടസ്സമായിരുന്നു.
സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് റീജണല്‍ ഡയറക്ടര്‍ വി കുഞ്ഞമ്പു, കേന്ദ്ര ജലകമ്മീഷനിലെ ഡോ. ആര്‍.എന്‍. സംഘ്‌വാ, ദേശീയ നദീജല അതോറിട്ടി ജോയിന്റ് ഡയറക്ടര്‍ വിനോദ് സിംഗ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
















