അവരോട് രാജാവ് വിനയാന്വിതനായി പറഞ്ഞു: ‘അവിടുന്ന് ഈ രാജ്യം തന്നെ സ്വീകരിച്ചാലും. ഞാന്‍ സേനാപതിയായി കഴിഞ്ഞുകൊള്ളാം. അല്ലെങ്കില്‍ പാതി രാജ്യം സ്വീകരിച്ചാലും. നിങ്ങള്‍ വാരാണസിയില്‍ത്തന്നെ കഴിയുന്നതാണ് എനിക്കിഷ്ടം. മറ്റു പട്ടണങ്ങളിലോ വനത്തിലോ പോയി നിങ്ങള്‍ താമസിക്കുന്നതെന്തിനാണ് ? ഇവിടെ വന്ന രാജാക്കന്മാര് വഴക്കുണ്ടാക്കും എന്ന് തീര്‍ച്ചയാണ്. ആദ്യം നമുക്കവരെ അനുനയിപ്പിക്കാന്‍ നോക്കാം.
സാമം കഴിഞ്ഞാല്‍ പിന്നെയുമുണ്ടല്ലോ ഭേദവും ദണ്ഡവും. അതുമല്ലെങ്കില്‍ ഒടുവില്‍ യുദ്ധം തന്നെ നടക്കട്ടെ. ജയാപജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത് ഈശ്വരനാണ്. ധര്‍മ്മം ഒടുവില്‍ ജയിക്കും എന്നത് തീര്‍ച്ചയാണ്. അധാര്‍മ്മികരായ രാജാക്കന്മാര്ക്ക് വിജയം ഉണ്ടാവുകയില്ല.’
എന്നാല്‍ മനോരമ സന്തോഷത്തോടെ പറഞ്ഞത് തനിക്ക് രാജ്യമൊന്നും വേണ്ട എന്നാണ്. ‘അങ്ങേയ്ക്ക് മംഗളം ഭവിക്കട്ടെ.
അയോദ്ധ്യ വീണ്ടെടുത്ത് എന്റെ മകന് ഇങ്ങെത്തും എന്നെനിക്കുറപ്പുണ്ട്. ഞങ്ങളെ മടങ്ങാന്‍ അനുവദിക്കുക. ജഗദംബികയെ സദാ പൂജിക്കുന്ന എനിക്ക് ഭയമില്ല. മറ്റൊരാഗ്രഹങ്ങളും എനിക്കില്ല.’ അമൃതസമാനമായ വാക്കുകള്‍ പരസ്പരം പറഞ്ഞു സന്തോഷചിത്തരായി അവര്‍ ആ രാത്രി അവിടെക്കഴിഞ്ഞു.
രാവിലെതന്നെ രാജാക്കന്മാര് വിവാഹവൃത്താന്തം മനസ്സിലാക്കി. ‘രാജാക്കന്മാര്ക്ക് കളങ്കമാണ് സുബാഹു. യോഗ്യതയില്ലാത്തവന് കന്യാദാനം ചെയ്ത അവനെയും, കുമാരിയേയും, ആ ബാലനെയും കൊന്നുകളഞ്ഞ് അവന്റെ സ്വത്തും നമുക്ക് കൈയ്ക്കലാക്കാം. അല്ലാതെ നാണംകെട്ട് വെറും കൈയോടെ നാമെങ്ങനെ മടങ്ങിപ്പോകും? അതാ ആ കേള്‍ക്കുന്നത് വിവാഹാഘോഷത്തിന്റെ ഭേരിയും വേദമന്ത്രങ്ങളും ഒക്കെയല്ലേ? നമ്മളെയെല്ലാം പറ്റിച്ചിട്ട് സുബാഹു പുത്രിയെ ആ സുദര്ശനന് നല്കി.
ഇനിയിപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് നമ്മള് ആലോചിച്ചു തീരുമാനിക്കണം.’ ഇങ്ങനെ രാജാക്കന്മാര് സംസാരിച്ചു നില്ക്കവേ, സുബാഹു വന്ന് അവരോട് നടന്ന കാര്യങ്ങള്‍ പറഞ്ഞു. രാജാക്കന്മാര് മൗനമലംബിച്ചു നിന്നതേയുള്ളു. കൈകൂപ്പി സുബാഹു അവരെ വിവാഹസദ്യ കഴിക്കാനായി ക്ഷണിച്ചു. ‘കുമാരി ആ രാജകുമാരനെത്തന്നെ വേണമെന്ന പിടിവാശിയിലായിപ്പോയി. ഞാനെന്തുചെയ്യാന്. മഹാന്മാരായ നിങ്ങള്‍ ക്ഷമിക്കണം.’.
‘ഞങ്ങള്‍ക്ക് ഊണെല്ലാം മതിയായി.
നീ നിന്റെ വീട്ടിലേയ്ക്ക് മടങ്ങിപ്പോയി സ്വന്തം കാര്യങ്ങള്‍ നടത്തിക്കൊള്ളുക. രാജാക്കന്മാരെല്ലാം മടങ്ങുകയാണ്’, എന്നവര്‍ ക്രുദ്ധരായി പറഞ്ഞു. അവരിനി എന്തൊക്കെ വരുത്തിവയ്ക്കും എന്നറിയാതെ സുബാഹു കൊട്ടാരത്തിലേയ്ക്ക് മടങ്ങി. രാജാവ് പോയപ്പോള്‍ കുമാരനെ കൊന്നുകളഞ്ഞ് കുമാരിയെ തട്ടിക്കൊണ്ടു പോവാന്‍ അവര്‍ തീരുമാനിച്ചു. എന്നാല്‍ ചിലര്‍ പറഞ്ഞത്, ‘ആ കുമാരനെ കൊന്നിട്ടെന്തു കാര്യം? നമുക്കീ കോലാഹലമൊക്കെ ആസ്വദിച്ചു സദ്യയും ഉണ്ട് സാവധാനം മടങ്ങിയാല്‍ പോരേ?’ എന്നായിരുന്നു. രാജാക്കന്മാര് വിവാഹാഘോഷത്തിനു വഴിതടയാന്‍ തയ്യാറായി അവിടെത്തന്നെ നിന്നു. സുബാഹുവാകട്ടെ തന്റെ കര്‍മ്മങ്ങളില്‍ മുഴുകുകയും ചെയ്തു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: