കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പടിഞ്ഞാറേക്കര ഗ്രാമത്തില്‍ ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ സിപിഎം ഗുണ്ടാസംഘത്തിന്റെ തേര്‍വാഴ്ച. വടിവാളുകളും ബിയര്‍കുപ്പികളും കരിങ്കല്‍ ചീളുകളും സോഡാ കുപ്പികളുമായി സിപിഎം സംഘം നടത്തിയ അക്രമത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകളും പിഞ്ചുകുട്ടികളും ഉള്‍പ്പെടെ 25 ലധികം പേര്‍ക്ക് പരിക്കേറ്റു. അധികാര ലബ്ദിയുടെ ബലത്തില്‍ ജില്ലയില്‍ സിപിഎം അണികളുടെ അക്രമം തുടര്‍ക്കഥയാകുന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പടിഞ്ഞാറെക്കരയില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ വൃക്ഷതൈ നട്ടു പിടിപ്പിക്കുകയും ഓടകള്‍ വൃത്തിയാക്കുകയും ചെയ്തിരുന്നു. വന്‍ ജനപങ്കാളിത്തത്തോടെയാണ് പരിപാടി നടന്നത്. ഇതില്‍ ക്രുദ്ധരായ പ്രദേശത്തെ സിപിഎം ക്രിമിനലുകള്‍ ഇന്നലെ വൈകുന്നേരം പടിഞ്ഞാറേക്കര ശാഖാ കാര്യവാഹ് കെ.മധു, കെ.വിഷ്ണു(20), രാഹുല്‍(18) എന്നിവരെ ആക്രമിക്കുകയായിരുന്നു. അരമണിക്കൂറിനുള്ളില്‍ അടോട്ട്, മഡിയന്‍, മാണിക്കോത്ത്, നോര്‍ത്ത് കോട്ടച്ചേരി എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ എത്തുകയും വ്യാപകമായി അക്രമം അഴിച്ചുവിടുകയുമായിരുന്നു.
കളിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടികളെയടക്കം ക്രൂരമായി മര്‍ദ്ധിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു. തടയാന്‍ ചെന്ന സ്ത്രീകളെയടക്കം വടിവാളും, കരിങ്കല്‍ചീളുകളും, സോഡാകുപ്പികളും, മറ്റും കൊണ്ട് അക്രമിക്കുകയായിരുന്നു. അന്‍പതോളം വരുന്ന അക്രമി സംഘം രണ്ട് മണിക്കൂറോളം പടിഞ്ഞാറേക്കരയില്‍ വീടുകള്‍ക്കു നേരെയും അക്രമണം അഴിച്ചുവിട്ടു. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ശബരി (7), ദൃശ്യ(11), നന്ദിനി(11) എന്നിവരെയും അക്രമി സംഘം വെറുതെ വിട്ടില്ല. വിനു-രമ്യ ദമ്പതികളുടെ മൂന്നുവയസ്സുകാരനായ മകന്‍ വിനായകിനെ നിലത്തേക്ക് വലിച്ചെറിഞ്ഞു. കുട്ടികളെ വീടുകള്‍ക്കുള്ളിലും പുറത്തുമായി ഓടിച്ചിട്ട് മര്‍ദ്ദിക്കുകയായിരുന്നു സിപിഎം അക്രമിസംഘം. വീടുകളില്‍ അതിക്രമിച്ചുകയറി സ്ത്രീകളും കുട്ടികളുമടക്കമുള്ള വര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തി.
അക്രമത്തില്‍ പരുക്കേറ്റ 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പിപ്പാരയും വടിവാളും അടക്കമുള്ള ആയുധങ്ങളുമായാണ് അക്രമികള്‍ സംഘടിതമായി എത്തിയതെന്ന് പരുക്കേറ്റ കെ.വിജയന്‍ (46) പറഞ്ഞു. 19 വയസ്സുകാരനായ കെ.വി ശരത്തിനെ വടിവാളുകൊണ്ട് വെട്ടി പരുക്കേല്‍പ്പിപ്പിച്ചു. കെ.വിപിനെ (18) റോഡിലൂടെ അക്രമികള്‍ വലിച്ചിഴച്ചു. കെ.സുനിലിനെ (19) പട്ടിക കൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചു.
കെ.മധു(43), വിഷ്ണു കെ(20), രാഹുല്‍(18), കെ.സനല്‍(18), പി. മനോഹരന്‍(48), ഉഷ ഉണ്ണികൃഷ്ണന്‍(40), സുനിത(36), സിന്ധു.എം(39),കെ. വി മനീഷ് (22), കെ. പ്രജിത്ത് (22), എം. സനിത (30), കെ.വി ശരത്ത്(20), കെ.സുനില്‍(19), കെ.വിജയന്‍(46) , കെ.വിപിന്‍ (18), അമല്‍(17) എന്നിങ്ങനെ 16ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.കെ.വിഷ്ണു (23), ഷാജി(45), ഹരിശങ്കര്‍ (14), ഹരികൃഷ്ണന്‍(14), ഉണ്ടച്ചി (17), വിനായക്(3), കെ.കെ. മധു(42), വിനോദ് (40), അഖില്‍ (20) എന്നിവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
സ്ത്രീകളും കുട്ടികളും ഉല്‍പ്പെടെയുള്ളവരെ ഇരുമ്പ് വടികൊണ്ടടിച്ചും കല്ലുകള്‍ കൊണ്ട് എറിഞ്ഞും ദേഹം മുഴുവന്‍ പരിക്കേല്‍പ്പിച്ചിരിക്കുകയാണ്. ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് പലരുടേയും കൈകള്‍ ഒടിഞ്ഞിട്ടുണ്ട്. വിപിനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി റോഡിലൂടെ വലിച്ചിഴച്ചു. സ്ത്രീകളുടെ കൈകള്‍ പിടിച്ച് തിരിക്കുകയും മുടി പിടിച്ചുവലിച്ച് നിലത്തിട്ട് ചവിട്ടുകയും ചെയ്തു. കൂടാതെ പലരെയും ചുമരിനോട് ചേര്‍ത്ത് പിടിച്ച് മര്‍ദ്ദിച്ചു. നിരവധി സ്ത്രീകളെ വീടുകള്‍ കയറി കൈയ്യേറ്റം ചെയ്തിട്ടുണ്ട്.
നമ്മുടെ ഭരണത്തില്‍ ഞങ്ങള്‍ പറയുന്നത് പോലെ നില്‍ക്കണം, ഇല്ലെങ്കില്‍ നാടുവിട്ട് പോകണമെന്ന് അക്രോശിച്ചുകൊണ്ടാണ് സിപിഎം ഗുണ്ടാസംഘം വീടുകള്‍ കയറി അക്രമണം നടത്തിയതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പത്തിലധികം വീടുകളാണ് അക്രമത്തിന് ഇരയായത്. കൊളവയല്‍, നോര്‍ത്ത് കോട്ടച്ചേരി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് വന്ന സിപിഎം ഗുണ്ടകളാണ് അക്രമണം നടത്തിയത്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് വാഹനങ്ങളില്‍ ഇരച്ചെത്തിയ സിപിഎം സംഘത്തിന്റെ പെട്ടെന്നുണ്ടായ അക്രമം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്.
മന്ത്രി ഇ.ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലും വിവിധ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുന്ന സമയത്താണ് സിപിഎം ക്രിമിനല്‍ സംഘം അഴിഞ്ഞാടിയത്. മന്ത്രിയുടെ സുരക്ഷക്കായി പോലീസ് സംഘത്തെ മുഴുവന്‍ നിയോഗിച്ച് അക്രമണത്തിന് സര്‍ക്കാറും കൂട്ട് നിന്നു. സിപിഎമ്മിന്റെയും സര്‍ക്കാറിന്റെയും അറിവോടെയാണ് അക്രമണത്തിനായി ഈ ദിവസം തന്നെ തിരഞ്ഞെടുത്ത് ക്രിമിനലുകളെത്തിയതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. അക്രമി സംഘം നരനായാട്ട് കഴിഞ്ഞ് തിരിച്ച് പോയതിനു ശേഷം മണിക്കുറുകള്‍ കഴിഞ്ഞാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്. പരിക്ക് പറ്റിയവരെ ആശുപത്രിയിലെത്തിക്കാന്‍ സ്ഥലത്ത് മണിക്കൂറികളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്രിമിനല്‍ സംഘം അനുവദിച്ചില്ല.

സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍
















