ചാത്തന്നൂര്‍: ലഹരിക്ക് അടിമകളാകുന്ന കുട്ടികളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നതായി എക്‌സൈസും പോലീസ് ഉദ്യോഗസ്ഥരും പറയുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ നടന്ന റെയ്ഡുകളില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചിട്ടുള്ളത് ഇതെന്നാണ് പോലീസുകാരുടെയും എക്‌സൈസ് ഉദ്യോഗസ്ഥരുടെയും വെളിപ്പെടുത്തല്‍.
സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് മദ്യമയക്കുമരുന്ന് മാഫിയ അരങ്ങ് വാഴുന്നത്. മദ്യനിരോധനം എങ്ങനെ നടപ്പാക്കും എന്ന് സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടക്കുമ്പോള്‍ മദ്യത്തിന്റെ സ്ഥാനത്ത് കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നവരുടെ എണ്ണവും ദിനംപ്രതി കൂടി വരുന്നതായാണ് കണ്ടെത്തല്‍. അമിതമദ്യപാനവും ലഹരി ഉപയോഗവും മൂലം ഉണ്ടാകുന്ന മാനസിക അസുഖങ്ങള്‍ ഉള്ളവരുടെ എണ്ണവും അനുസൃതമായി വര്‍ദ്ധിക്കുന്നതായും ഇവര്‍ പറയുന്നു. വലിയ രീതിയിലാണ് ജില്ലയില്‍ കഞ്ചാവ് മാഫിയകളുടെ പ്രവര്‍ത്തനം. അഞ്ചാംക്ലാസുകാരന്‍ മുതലുള്ള പ്രായക്കാര്‍ ലഹരിക്ക് അടിമകളാണ്. വലിയ ഒരു ക്യാമ്പയിനാണ് ഇതിനെ മറികടക്കാനുള്ള പ്രധാന മാര്‍ഗം. പോലീസിനും എക്‌സൈസിനും എത്തിപ്പെടാത്ത ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം നടക്കുന്നു. ഇതിനെ തടയിടാന്‍ ത്രിതല പഞ്ചായത്ത് സംവിധാനത്തിലൂടെ കുടുംബശ്രീ പോലുള്ള ജനകീയ സംവിധാനങ്ങളോട് കോര്‍ത്തിണക്കി എക്‌സൈസ്-പോലീസ് ഉദ്യോഗസ്ഥരുടേയും പ്രൈമറി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടേയും ഡോക്ടര്‍മാരുടേയും സഹായത്തോടെ പഞ്ചായത്തുകളില്‍ വാര്‍ഡുതലത്തില്‍തന്നെ ലഹരിവിരുദ്ധ സ്ഥിരം സമിതികളുണ്ടാക്കി പ്രചരണവും ബോധവല്‍ക്കരണവും നടത്തണം. ഒപ്പം തന്നെ സ്‌കൂള്‍, കോളേജ് തലത്തിലും അധ്യാപകരേയും രക്ഷാകര്‍ത്താക്കളേയും ഉള്‍പ്പെടുത്തി ശക്തമായ സംവിധാനങ്ങള്‍ ഉണ്ടാക്കി നാടിനെ ലഹരിവിമുക്തമാക്കണം.
ഒരു വശത്ത് മയക്കുമരുന്നിന് അടിമകളാവുന്നവരെ ചികിത്സക്കായി ചൂഷക സംവിധാനങ്ങള്‍ ഒരുക്കി കാത്തിരിക്കുന്നവരെയും ഒരേ പോലെ തകര്‍ത്ത് ശക്തമായ ജനകീയ സംവിധാനങ്ങള്‍ ഉണ്ടാക്കി നാടിനെ ലഹരിവിമുക്തമാക്കാനാണ് എക്‌സൈസും പോലീസും ഒരുങ്ങുന്നത്. ഒപ്പംതന്നെ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുതല്‍ മുകളിലോട്ട് മെഡിക്കല്‍ കോളേജില്‍ വരെ ലഹരിവിമോചന പുനരധിവാസകേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് ആവശ്യവും ഉന്നയിക്കുന്നു.
















