ശ്രീരജ്ഞിനി
വിളപ്പില്‍ശാല: അലിയ മോള്‍ക്ക് കരള്‍ പകുത്തുനല്‍കി നാടിനു മാതൃകയായവള്‍ ഇന്ന് ജീവിതം വഴിമുട്ടി വാടകവീട്ടില്‍ തനിച്ചാണ്. കുരുന്നുജീവന്റെ തുടിപ്പുകള്‍ നിലനിര്‍ത്താന്‍ സ്വന്തം കരള്‍ ദാനം നല്‍കിയ ശ്രീരഞ്ജിനി(38) യാണ് ജീവിത വഴിയില്‍ ഒറ്റപ്പെട്ടുപോയത്.
ഉറ്റവരും ഉടയവരും കയ്യൊഴിഞ്ഞതോടെ ഒരു നേരത്തെ ആഹാരത്തിനോ മരുന്നിനോ ഗതിയില്ലാതെ ആരോടും പരിഭവമില്ലാതെ ഇല്ലായ്‌മകള്‍ക്ക് നടുവില്‍ ഒതുങ്ങിക്കൂടുകയാണ് ശ്രീരഞ്ജിനി. ചെയ്ത പുണ്യപ്രവൃത്തിയുടെ നന്മ തിരിച്ചറിഞ്ഞ് നാട്ടുകാരില്‍ ചിലര്‍ വല്ലപ്പോഴും വച്ചുനീട്ടുന്ന സഹായം മാത്രമാണ് ഇന്ന് ശ്രീരഞ്ജിനിയുടെ വിശപ്പകറ്റുന്നത്.
പൂജപ്പുര തമലം സ്വദേശിനിയായ ശ്രീരഞ്ജിനി ആശാവര്‍ക്കറായിരുന്നു. ജോലിയുടെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി മാസം തമലത്തെ അങ്കണവാടിയില്‍ കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് കൊടുക്കാന്‍ പോയപ്പോഴാണ് അലിയ ഫാത്തിമ എന്ന പത്തുമാസം പ്രായമുള്ള ബാലികയെ ശ്രീരഞ്ജിനി കാണുന്നത്.
കണ്ണുകള്‍ മഞ്ഞളിച്ച്, ശോഷിച്ച ദേഹവുമായി അമ്മയുടെ ഒക്കത്തിരുന്ന് വിതുമ്പുന്ന അലിയ ഫാത്തിമയെ ശ്രീരഞ്ജിനി ശ്രദ്ധിച്ചു. ആരിലും നൊമ്പരമുണര്‍ത്തുന്ന ആ കുരുന്നിന് കരള്‍ രോഗമാണെന്ന് അറിഞ്ഞപ്പോള്‍ ശ്രീരഞ്ജിനിയുടെ മാതൃഹൃദയം തേങ്ങി. തന്റെ കരളില്‍ ഒരല്‍പ്പം പകുത്തുനല്‍കി അലിയയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ അവള്‍ തീരുമാനിച്ചു. വിവരമറിഞ്ഞ് ശ്രീരഞ്ജിനിയുടെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ആ എതിര്‍പ്പുകള്‍ അവഗണിച്ച് കഴിഞ്ഞ ഏപ്രില്‍ ആറിന് അലിയയ്‌ക്ക് സ്വന്തം കരള്‍ പകുത്തുനല്‍കി. ശ്രീരഞ്ജിനിയുടെ നല്ല മനസിനെ പൊതുസമൂഹം വാനോളം പുകഴ്‌ത്തി. മാധ്യമങ്ങളില്‍ ശ്രീരജ്ഞിനിയുടെ സഹജീവി സ്‌നേഹത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നു. പക്ഷേ അലിയയ്‌ക്ക് കരള്‍ നല്‍കിയതിനു ശേഷം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ ശ്രീരഞ്ജിനിക്ക് മുന്നോട്ടുള്ള ജീവിതം നരകതുല്യമായി.
മൂന്നു വര്‍ഷം മുന്‍പ് മക്കളായ വൈഷ്ണവിനെയും വൈശാഖിനെയും ഒപ്പംകൂട്ടി ഭര്‍ത്താവ് ശ്രീരഞ്ജിനിയെ ഉപേക്ഷിച്ചുപോയി. മാനസികരോഗിയായ അമ്മയും രോഗിയായ അച്ഛനും വികലാംഗരായ രണ്ട് സഹോദരന്മാരും കഴിയുന്ന ചോര്‍ന്നൊലിക്കുന്ന വീട്ടിലെ പ്രാരാബ്ദങ്ങള്‍ക്കിടയിലേക്ക് ശ്രീരഞ്ജിനി പോകാറില്ല. കുടുംബ ഓഹരിയായി കിട്ടിയ നാലു സെന്റ് സ്ഥലത്ത് ഓലമേഞ്ഞ ചെറിയൊരു വീട്ടിലായിരുന്നു ശ്രീരഞ്ജിനിയുടെ താമസം. ഒന്നരവര്‍ഷം മുന്‍പുണ്ടായ കനത്ത മഴയില്‍ ആകെയുണ്ടായിരുന്ന ഓലപ്പുര തകര്‍ന്നുവീണു. പിന്നിട് ബന്ധുവീടുകളിലായിരുന്നു ശ്രീരഞ്ജിനിയുടെ താമസം. കരള്‍ ദാനം ചെയ്തതോടെ ശ്രീരഞ്ജിനിയെ ബന്ധുക്കള്‍ വീട്ടില്‍നിന്ന് പടിയിറക്കി. ഉറ്റവര്‍ ഉപേക്ഷിച്ചതോടെ പേയാട് മിണ്ണംകോട് സിഎസ്‌ഐ പള്ളിക്ക് സമീപം ഒരു വീട് വാടകയ്‌ക്കെടുത്താണ് ശ്രീരഞ്ജിനി ഇപ്പോള്‍ താമസിക്കുന്നത്.
പ്രതിമാസം ആയിരം രൂപ വേതനത്തിലാണ് ശ്രീരഞ്ജിനി തൃക്കണ്ണാപുരം പ്രൈമറി ഹെല്‍ത്ത് സെന്ററിനു കീഴില്‍ ആശാവര്‍ക്കറായി ജോലി ചെയ്യുന്നത്. വേതനം കൃത്യമായി കിട്ടാറില്ല. കഴിഞ്ഞ ഡിസംബറിനു ശേഷം ഇതേവരെ ശമ്പളം കിട്ടിയിട്ടില്ല. മൂന്നുമാസം ദേഹം അനങ്ങാതെ വിശ്രമിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മറ്റ് വരുമാനം ഒന്നുമില്ലാത്തതിനാല്‍ ഭക്ഷണം, വീട്ടുവാടക, മരുന്ന്, ചികിത്സ ഇവയ്‌ക്കൊന്നും നിവൃത്തിയില്ലാതെ ശ്രീരഞ്ജിനി ജീവിതത്തിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ്.
സ്ഥിരവരുമാനമുള്ള ഒരു ജോലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായെങ്കില്‍ ശ്രീരഞ്ജിനിക്ക് പട്ടിണികൂടാതെ കഴിയാനാകും. നഗരസഭയില്‍ ശുചീകരണ ജോലിക്കായുള്ള ലിസ്റ്റില്‍ ശ്രീരഞ്ജിനിയുടെ പേരുണ്ട്. പട്ടികജാതിക്കാരിയായ ശ്രീരജ്ഞിനിയുടെ പേരു ജനറല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇതേവരെ നിയമനം ലഭിച്ചിട്ടില്ല. ബന്ധുക്കളുടെ ഒറ്റപ്പെടുത്തലിലോ പട്ടിണിയിലോ ശ്രീരഞ്ജിനി തളരുന്നില്ല. തന്റെ കരളിലൂടെ ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷമാണ് ആ മുഖത്തുള്ളത്.
















