ന്യൂദല്‍ഹി: പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പിന്തുണയോടെ ബംഗാള്‍ ഘടകം നടപ്പാക്കിയ കോണ്‍ഗ്രസ്-സിപിഎം സഖ്യം ദയനീയമായി പരാജയപ്പെട്ട വിഷയത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോയില്‍ യെച്ചൂരിക്ക് രൂക്ഷവിമര്‍ശനം. പരസ്യമായ സഖ്യമല്ല, മറിച്ച് കോണ്‍ഗ്രസുമായി ധാരണ മാത്രം മതിയെന്ന കേന്ദ്രകമ്മറ്റി തീരുമാനം ബംഗാളില്‍ നടപ്പായില്ലെന്നും പി.ബിയില്‍ വിമര്‍ശനമുയര്‍ന്നു.
സഖ്യമാവശ്യമില്ലെന്ന കേന്ദ്രകമ്മറ്റിയിലെ തീരുമാനം ബംഗാളില്‍ നടപ്പാക്കുന്നതില്‍ വേണ്ട ഇടപെടല്‍ നടത്തുന്നതില്‍ യെച്ചൂരി പരാജയപ്പെട്ടെന്ന് പ്രകാശ് കാരാട്ട് വിഭാഗം ഉന്നയിച്ചു. പരസ്യ സഖ്യത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിട്ടും യെച്ചൂരി തടഞ്ഞില്ല. ഇതുമൂലം പാര്‍ട്ടി ദയനീയമായി തെരഞ്ഞെടുപ്പില്‍ തോറ്റു. നിയമസഭയിലെ അംഗസംഖ്യ 2011ലേക്കാള്‍ വലിയ തോതില്‍ കുറഞ്ഞപ്പോള്‍ സഖ്യംകൂടിയ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി.
ഇതെല്ലാം സഖ്യം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണെന്ന് പി.ബിയില്‍ വിമര്‍ശനം ഉയര്‍ന്നു.
ബംഗാളിലെ തുടര്‍ച്ചയായ തോല്‍വികളും കോണ്‍ഗ്രസുമായുണ്ടാക്കിയ ബന്ധവും അന്വേഷിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ സ്ഥിരം സംവിധാനം ആവശ്യമുണ്ടെന്നും കാരാട്ട് വിഭാഗം ഉന്നയിക്കുന്നു. എന്നാല്‍ തോല്‍വിയും കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യവും ബംഗാള്‍ ഘടകം വിശദീകരിക്കട്ടെയെന്ന നിലപാടാണ് പിബിയില്‍ യെച്ചൂരി സ്വീകരിച്ചത്. കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യം ശരിയായിരുന്നെന്ന നിലപാടില്‍ തന്നെയാണ് പശ്ചിമബംഗാള്‍ ഘടകം.
വി.എസ് അച്യുതാനന്ദന് ഉചിതമായ പദവി നല്‍കണമെന്ന നിര്‍ദ്ദേശം പോളിറ്റ് ബ്യൂറോ ഇന്ന് ചര്‍ച്ച ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തുക, എല്‍ഡിഎഫ് ചെയര്‍മാനാക്കുക, സര്‍ക്കാരിന്റെ ഉപദേശകനാക്കുക തുടങ്ങിയ വിഎസിന്റെ വിവാദ കുറിപ്പിലെ ആവശ്യങ്ങളും പിബി ഇന്ന് ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: