തിരുവനന്തപുരം: എല്ലാവരുടെയും നന്മയും സുഖവും കാംക്ഷിക്കുന്നതാണ് ഭാരതത്തിന്റെ രാഷ്ട്രീയ സങ്കല്‍പ്പമെന്ന് നിയുക്ത എംഎല്‍എ ഒ. രാജഗോപാല്‍. എന്നാല്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വക്താവായി മാറുന്ന തരത്തിലുള്ള രാഷ്ട്രീയമാണ് ഇന്ന് തുടരുന്നത്. ഇത് പാശ്ചാത്യ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുള്ളതാണ്. ഭാരതീയ സങ്കല്‍പ്പമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് കലാസാംസ്കാരി സംഘടനയായ സായന്തനം സംഘടിപ്പിച്ച ഒ. രാജഗോപാലുമൊത്തൊരു സായാഹ്നം
പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജഗോപാല്‍.
ഭാരതീയ കാഴ്ചപ്പാട് പിന്തിരിപ്പനാണെന്ന ചിന്താഗതി മാറിവരികയാണ്. വരാനുള്ളത് തീര്‍ച്ചയായും നല്ല കാലം തന്നെ. വെറും സാമ്പത്തികവളര്‍ച്ച മാത്രമല്ല ഉണ്ടാകാന്‍ പോകുന്നത്. വ്യക്തിയുടെ ശാരീരിക, മാനസിക, ബൗദ്ധിക, ആധ്യാത്മിക വളര്‍ച്ചയിലൂന്നിയുള്ള സമഗ്രമായ സാമൂഹിക പുരോഗതി ഉണ്ടാകുമെന്ന് കരുതാം. ശത്രുത, വിദ്വേഷം ഒക്കെ അവസാനിപ്പിച്ച് മനുഷ്യരിലെ നല്ല ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സഹായകരമാകും. സായന്തനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അത്തരത്തില്‍ തുടരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
സായന്തനം വൈസ് പ്രസിഡന്റ് ജസീന്താ മോറീസിന്റെ കവിതയുടെ സംഗീത-ദൃശ്യാവിഷ്കാരമുള്ക്കൊള്ളിച്ചുകൊണ്ടുള്ള സിഡി അനശ്വര പ്രണയത്തിന്റെ ജീവിക്കുന്ന ഇതിഹാസമായ കാഞ്ചനമാലയ്ക്ക് നല്കി ഒ. രാജഗോപാല്‍ പ്രകാശിപ്പിച്ചു. ആര്‍കിടെക്ട് ജി. ശങ്കര്‍ ആധ്യക്ഷം വഹിച്ചു. സായന്തനം പ്രസിഡന്റ് എന്‍. മോഹന്‍കുമാര്‍, പാര്‍വതീപുരം പദ്മനാഭ അയ്യര്‍ എന്നിവര്‍ സംസാരിച്ചു. രാജഗോപാലിന് ആദരവ് അര്‍പ്പിച്ച് രതീഷ് ഗാനാര്‍ച്ചന നടത്തി. പിഎന്‍പി പ്രസിഡന്റ് വെള്ളായണി ശ്രീകുമാര്‍, സലിം മറ്റപ്പള്ളി, സിജി നായര്‍, ശ്രീകാന്ത്, ജസീന്താ മോറീസ് എന്നിവര്‍ പങ്കെടുത്തു. സായന്തനം ജനറല്‍ സെക്രട്ടറി എസ്. ഹരീഷ്കുമാര്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ആര്. ഹരികൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. എന്‍. മോഹന്‍കുമാര്‍, രാധികാ നായര്‍, എസ്.എച്ച്.എസ്. ശര്‍മ എന്നിവരുടെ നേതൃത്വത്തില്‍ പഴയകാല നാടക-സിനിമാ ഗാനങ്ങള്‍ കോര്‍ത്തിണക്കി സംഗീത വിരുന്നും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: