കുട്ടനാട്: കുട്ടനാടിനൊരു മന്ത്രി എന്ന വാഗ്ദാനം നല്‍കിയാണ് ഇത്തവണ തോമസ് ചാണ്ടിയും എല്‍ഡിഎഫും തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചതും ഈ വാഗ്ദാനത്തിന്റെ മറവിലാണ്. ഒടുവില്‍ പതിവുപോലെ കുട്ടനാടുകാര്‍ കബളിപ്പിക്കപ്പെട്ടു. തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം ഇല്ല. സ്വന്തം പാര്‍ട്ടിക്കുലഭിച്ചതാകട്ടെ ഗതാഗതവകുപ്പും. കുട്ടനാടിനെ പ്രതിനിധീകരിച്ച് മന്ത്രിയുണ്ടായിട്ട് പതിറ്റാണ്ടുകളായി.
ഇത്തവണ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ താന്‍ ജയിച്ചാല്‍ മന്ത്രിയാകുമെന്ന് തോമസ് ചാണ്ടി പ്രഖ്യാപിച്ചിരുന്നു. അതും ജലവിഭവ വകുപ്പ് ഉറപ്പാണെന്നും അദ്ദേഹം വീരവാദം മുഴക്കി. കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന കുട്ടനാടിനെ പത്തുകൊല്ലം പ്രതിനിധീകരിച്ച തോമസ് ചാണ്ടിക്ക് ഈ വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇത്തവണ വിജയിച്ച് താന്‍ ജലവിഭവ വകുപ്പ് മന്ത്രിയാകുന്നതോടെ കുട്ടനാട്ടിലെ ശുദ്ധജലദൗര്‍ലഭ്യം പൂര്‍ണമായും പരിഹരിക്കുമെന്ന് ചാണ്ടി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവായ പ്രഫുല്‍ പട്ടേലും കുട്ടനാട്ടിലെത്തി ഒരു മന്ത്രിയെ വാഗ്ദാനം ചെയ്തു. കുട്ടനാട്ടുകാരാകട്ടെ ഇത് വിശ്വസിക്കുകയും ചെയ്തു.
ഇത്തവണ തെരഞ്ഞെടുപ്പില്‍ കഷ്ടിച്ച കടന്നുകയറിയത് കുട്ടനാട്ടുകാരുടെ ഈ വിശ്വാസം മുതലെടുത്തായിരുന്നു. പക്ഷേ കുട്ടനാട്ടുകാരുടെ ഗതി പഴയതുതന്നെ. ജലവിഭവ വകുപ്പ് ജനതാദള്‍ എസിനാണ് ലഭിച്ചത്. തൊട്ടടുത്ത മണ്ഡലമായ തിരുവല്ലയെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് അദ്ദേഹമെന്നതാണ് ഏക ആശ്വാസം. മണ്ഡലത്തില്‍ കടുത്ത മത്സരം കാഴ്ചവച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നെങ്കില്‍ കുട്ടനാട്ടിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ പ്രത്യേക പാക്കേജ് എങ്കിലും ലഭിക്കുമായിരുന്നുവെന്നും തോമസ് ചാണ്ടിയുടെ പ്രഖ്യാപനത്തില്‍ കബളിപ്പിക്കപ്പെട്ട പല കുട്ടനാട്ടുകാരും ഇപ്പോള്‍ പരിതപിക്കുന്നു.
പ്രധാനമന്ത്രി കുട്ടനാട്ടിലെത്തിയാണ് ഇവിടുത്തെ രൂക്ഷമായ കുടിവെള്ളക്ഷാമത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി ഉറപ്പായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
















