അങ്ങാടിപ്പുറം: നാടിനെ നടുക്കി സിപിഎം നരനായാട്ട് വീണ്ടും. ഒമ്പത് വയസും 14 വയസുമുള്ള കുഞ്ഞുങ്ങളെ ഉള്‍പ്പടെ അടിച്ച് അവശരാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മങ്കടയിലേറ്റ തോല്‍വിയെ തുടര്‍ന്ന് വ്യാപക അക്രമണമാണ് മണ്ഡലത്തിലെ ഉള്‍ഗ്രാമങ്ങളില്‍ പോലും സിപിഎം അഴിച്ചു വിടുന്നത്.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് നാലംഗ ഗുണ്ടാസംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഉള്ളാട്ടില്‍ സൈതലവിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്. മാരകായുധങ്ങളുമായെത്തിയ അക്രമികള്‍ ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്. യാതൊരു കരുണയുമില്ലാതെ സൈതലവിയുടെ ഒമ്പത് വയസുള്ള മകള്‍ ഫര്സിനയെ മര്‍ദ്ദിച്ചു. മറ്റുമക്കളായ ഫര്സിന് (14), സുഹൈല്‍ ബാബു (21) എന്നിവരെയും വളഞ്ഞിട്ട് മര്‍ദ്ദിച്ചു.
ഇതേസമയം തന്നെ മറ്റു രണ്ട് ഗുണ്ടകള്‍ ഗൃഹനാഥനായ സൈതലവിയെയും (45) ഭാര്യ സുഹ്റയെയും അതിക്രൂരമായി മര്‍ദ്ദിച്ചു. സൈതലവിയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം ഒഴുകാന്‍ തുടങ്ങിയിട്ടും അക്രമികള്‍ പിന്മാറിയില്ല. അടികൊണ്ട് അവശനായി ബോധം മറഞ്ഞതിന് ശേഷമാണ് അക്രമികള്‍ നിര്‍ത്തിയത്. പിന്നീട് നാട്ടുകാരാണ് ഇവരെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
സ്ഥലത്ത് ഭീകരാന്തരീക്ഷം സംജാതമായിട്ടും പോലീസ് എത്താത്തതിനെതിരെ ജനരോഷം പുകയുകയാണ്. സിപിഎം ഗുണ്ടായിസത്തിന് പോലീസ് മൗനാനുവാദം നല്‍കുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സെയ്തലവിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: