അമ്പലപ്പുഴ: പഴം, പച്ചക്കറികള്‍ക്കു തോന്നുന്ന വില ഈടാക്കുന്നതായി പരാതി. വിലക്കയറ്റം മുതലെടുത്തു വ്യാപാരികള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണ്. പരിശോധനാ സംവിധാനങ്ങള്‍ നോക്കുകുത്തിയായി മാറി. വേനല്‍ കനത്തതാണു പഴം, പച്ചക്കറികള്‍ക്കു വില വര്‍ദ്ധിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു.
കടകളില്‍ സാധനങ്ങളുടെ വിലവിവരപ്പട്ടിക എഴുതി പ്രദര്‍ശിപ്പിക്കണമെന്നാണു ചട്ടം. എന്നാല്‍ മിക്ക കടയുടമകളും വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാറില്ല. ഇതുമൂലം സാധനങ്ങളുടെ യഥാര്‍ഥവിലയറിയാതെ ഉപഭോക്താക്കള്‍ വഞ്ചിതരാകുന്നു.
ഒരേ സാധനത്തിനു പല കടകളിലും പല വിലയാണ് ഈടാക്കുന്നത്. യഥാര്‍ഥ വിലയറിയാതെ ഉപഭോക്താക്കള്‍ വഞ്ചിതരാകുകയാണ്.ഉദ്യോഗസ്ഥര്‍ വിലവിവരം കൃത്യമായി പരിശോധിക്കാത്തതാണ് പലകടകളിലേയും വില വ്യത്യസ്തമാകാന്‍ കാരണമെന്നാണ് ആക്ഷേപം ഉയരുന്നത്.
കടകളില്‍ വിലവിവരപ്പട്ടിക എഴുതി പ്രദര്‍ശിപ്പിക്കണമെന്ന നിയമം കടലാസില്‍ ഒതുങ്ങുകയാണ്. പരിശോധിക്കാന്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ മുതിരാറുമില്ല.
ബേക്കറികളില്‍ ശീതളപാനീയങ്ങള്‍ക്കും മറ്റു സാധനങ്ങള്‍ക്കും കടയുടമകള്‍ക്കു തോന്നുന്ന വിലയാണ് ഈടാക്കുന്നത്.ബേക്കറി ഉല്‍പ്പന്നങ്ങളുടെ പ്രധാന ചേരുവകളായ മൈദ, പഞ്ചസാര, മുട്ട, എസന്‍സ് തുടങ്ങിയവയ്‌ക്കു മാര്‍ക്കറ്റില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി വിലനിലവാരത്തില്‍ കാര്യമായ മാറ്റം വന്നിട്ടില്ലെങ്കിലും ഉല്‍പ്പന്നങ്ങള്‍ക്കു മൂന്നിരട്ടിവരെയാണ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നത്.
ശീതള പാനീയവില്‍പ്പന കടകളിലും പലവിലയാണ് ഈടാക്കുന്നത്.ഇതിനു പരിഹാരമായി കടകളില്‍ അടിയന്തിരമായി വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ കടയുടമകള്‍ക്ക് ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദേശം നല്‍കണമെന്നാണു ആവശ്യമുയരുന്നത്.
















