തിരുവനന്തപുരം: മഴക്കാലം വാതില്‍ക്കല്‍ വന്നുനില്‍ക്കെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. ഇതുമൂലം പകര്‍ച്ചവ്യാധി ഭീഷണിയിലാണ് നഗരവാസികള്‍.
നൂറു വാര്‍ഡുകളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 980ല്‍ അധികം ശുചീകരണ തൊഴിലാളികളാണ് പണിയെടുക്കുന്നത്. എന്നാല്‍ നഗരത്തിലെ മാലിന്യങ്ങള്‍ ദിവസങ്ങളായി കുന്നുകൂടിക്കിടക്കുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓടകള്‍ പൊട്ടിയൊലിച്ചും ചവര്‍ കുന്നുകൂടിയും നഗരജീവിതം ദുസ്സഹമാണ്. ഇതിനിടയില്‍ ലഭ്യമായ തൊഴിലാളികളെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയില്ലെന്ന ആക്ഷേപവും ശക്തമാണ്. ശുചീകരണ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് പരാതി പറഞ്ഞിട്ടും നഗരസഭ കേട്ടഭാവം നടിച്ചില്ലെന്ന് ജനം ആരോപിക്കുന്നു.
ദിനംപ്രതി 250 ടണ്‍ മാലിന്യം നഗരത്തില്‍ നിന്നുമാത്രം സൃഷ്ടിക്കപ്പെടുന്നുണ്ട്. നഗരസഭയ്‌ക്ക് ഉറവിടത്തില്‍ത്തന്നെ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളും തൊഴിലാളികളും ഉണ്ടായിരിക്കെ നഗരം ചീഞ്ഞുനാറുന്ന അവസ്ഥയിലായാണ്. ശുചിത്വനഗരം സുന്ദരനഗരമെന്ന് കൊട്ടിഘോഷിക്കുമ്പോഴും മാലിന്യം കാരണം തലസ്ഥാന നഗരിയുടെ മുഖം വികൃതമാകുകയാണ്. മഴക്കാലത്തിനു മുമ്പായി ചെയ്്തു തീര്‍ക്കേണ്ടുന്ന ഓടകോരല്‍, ഓടകളിലെ തടസ്സംനീക്കല്‍, കുളങ്ങള്‍ വൃത്തിയാക്കല്‍, മാലിന്യനീക്കം എന്നിവയെല്ലാം അവതാളത്തിലായിരിക്കുകയാണ്. ഓപ്പറേഷന്‍ അനന്തയ്‌ക്കായി ഓടകള്‍ പൊളിച്ചതില്‍ മിക്കയിടങ്ങളിലും നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല.
കാഞ്ഞിരംമൂട്, പിടിപി നഗര്‍, ശാസ്തമംഗലം, സെക്രട്ടേറിയറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ മാലിന്യം നീക്കംചെയ്യാതെ കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളേറെയായി. മാലിന്യ സംസ്‌കരണത്തിനായി നഗരസഭ സ്ഥാപിച്ച എയ്‌റോബിന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ച മട്ടാണ്. നഗരത്തിലെ വരള്‍ച്ച നേരിടുന്ന പല പ്രദേശങ്ങളിലും വരുന്ന മഴക്കാലത്തെങ്കിലും ജലസംരക്ഷണത്തിനുള്ള സംവിധാനങ്ങളോ ബോധവത്ക്കരണമോ ഇനിയും തുടങ്ങിയിട്ടില്ല.
മഴക്കാല ശുചീകരണത്തിനും മറ്റുമായി അനുവദിച്ച തുകയുടെ ഭൂരിഭാഗവും വകമാറ്റി ചെലവഴിച്ചെന്ന ആരോപണമവുമുണ്ട്. നഗരസഭാ ആരോഗ്യ വിഭാഗത്തിനു കീഴില്‍ സെക്രട്ടറിയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെ നൂറോളം ജീവനക്കാര്‍ ഉണ്ടായിരിക്കെയാണ് ഈ അനാസ്ഥ.
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ നഗരസഭ ഇവയൊന്നും ചെവിക്കൊണ്ടമട്ടില്ല. മഴക്കാല പൂര്‍വ ശുചീകരണത്തിന് അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ നഗരവാസികള്‍ ഗുരുതര പകര്‍ച്ച വ്യാധികള്‍ക്കിരയാവുമെന്ന് ഉറപ്പാണ്.
















