രാജാവിന്റെ മൂത്തപുത്രനായ സുദര്‍ശനനെ രാജാവായി വാഴിക്കാന്‍ മന്ത്രിമാര്‍ തമ്മില്‍ ആലോചിച്ചു. ‘അവനാണെങ്കില്‍ ഉത്തമനും ധര്‍മ്മപത്നിയുടെ പുത്രനുമാണ്. കനിഷ്ഠനായ അവനില്‍ രാജലക്ഷണങ്ങള്‍ ഉണ്ട് താനും. ബാലനാണെങ്കിലും അവനെ രാജാവാക്കാം’ എന്ന് വസിഷ്ഠനും സമ്മതിച്ചു. ഇങ്ങനെ കൊട്ടാരത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ ഉജ്ജയിനിയിലെ രാജാവ് യുധാജിത്ത് അവിടെയെത്തി. ലീലാവതിയുടെ പിതാവായ അദ്ദേഹം ജാമാതാവിന്റെ മരണവൃത്താന്തം അറിഞ്ഞ്വന്നതാണ്. സുദര്‍ശനന്റെ മുത്തച്ഛന് കലിംഗരാജാവ് വീരസേനനനും അപ്പോള്‍ അവിടെയെത്തി. രണ്ടു രാജാക്കന്മാരും അവരുടെ പടയുമായാണ് വന്നിട്ടുള്ളത്. പിന്നെ രാജപുത്രന്മാരില്‍ ആരാണ് കിരീടാവകാശി എന്ന തര്‍ക്കമായി. ‘ഈ രണ്ടു പേരില്‍ ജ്യേഷ്ഠന് രാജാവാകുക എന്നത് ന്യായം. എന്നാല്‍ രാജഗുണങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ശത്രുജിത്താണ് ജ്യേഷ്ഠസ്വഭാവം കാണിക്കുന്നവന്. പ്രായം കൊണ്ട് മുതിര്‍ന്നവനാണെങ്കിലും ജനപ്രിയനായ ശത്രുജിത്തിനെപ്പോലെയല്ല സുദര്ശനന്’ എന്നായി യുധാജിത്ത്. വീരസേനന് സുദര്‍ശനനു വേണ്ടിയും വാദിച്ചു. രാജാക്കന്മാര് തമ്മിലുള്ള തര്‍ക്കം മൂത്തു. യുധാജിത്ത് മന്ത്രിമാരെ ഭര്‍സിച്ചു: ‘ധനമോഹികളായ നിങ്ങള്‍ സുദര്‍ശനനെ രാജാവാക്കി സ്വാര്‍ത്ഥം നേടാന്‍ നോക്കുകയാണ്! ശത്രുജിത്താണ് പരാക്രമശാലിയും ബലവാനും. അങ്ങനെയുള്ളവനാണ് രാജാവാകാന്‍ യോഗ്യന്‍. ഇതിനുവേണ്ടി യുദ്ധം ചെയ്യാനും ഞാനൊരുക്കമാണ്’. ഇങ്ങനെ രാജാക്കന്മാര് തമ്മില്‍ വാക്പോര് തുടര്‍ന്നു.
വീരസേനന് പറഞ്ഞു: ‘രണ്ടു ബാലന്മാരും ഒരേപോലെ ബുദ്ധിമാന്മാരാണ്. അവരില്‍ ഞാനൊരു ഭേദവും കാണുന്നില്ല.’ എങ്ങുമെത്താത്ത ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രിമാരും മറ്റെല്ലാവരും ക്ഷീണിച്ചുവശായി. അപ്പോഴേയ്ക്കും സാമന്തരാജാക്കന്മാരും പ്രഭുക്കന്മാരും യുദ്ധോല്സുകരായി അവിടെയെത്തിച്ചേര്‍ന്നു. തര്‍ക്കം മൂത്ത് രണ്ടു രാജാക്കന്മാരും തമ്മില്‍ യുദ്ധം ആസന്നമായിത്തീര്ന്നു. രണ്ടു കൂട്ടരും യുദ്ധത്തിനു തയ്യാറെടുത്തു. രാജവിയോഗം മനസ്സിലാക്കിയ ശൃംഗവേരപുരവാസികളായ കാട്ടുകള്ളന്മാര് ആ സമയത്ത് കൊട്ടാരം കൊള്ളയടിക്കാനുള്ള ഉദ്ദേശ്യത്തോടെ നഗരത്തില്‍ എത്തിച്ചേര്‍ന്നു. ‘പ്രായപൂര്‍ത്തിയാവാത്ത ചെറുകുമാരന്മാരാണല്ലോ ഇനിയുള്ളത്’ എന്നാണവര്‍ കണക്കു കൂട്ടിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: