തിരുവനന്തപുരം: ബിജെപി മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന സ്വർഗീയ കെ.ജി. മാരാരുടെ സ്മൃതിദിനം ആചരിച്ചു. മാരാർജി ഭവനിൽ കെ.ജി.മാരാരുടെ വെങ്കല പ്രതിമയിൽ പുഷ്പാർച്ചന നടത്തി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സ്മൃതിദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
കേരളത്തിൽ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവായിരുന്നു കെ. ജി മാരാരെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ രാമൻപിള്ള അനുസ്മരിച്ചു. അദ്ദേഹത്തിന്റെ തനതായ ശൈലിയിലുള്ള പ്രസംഗം എതിരാളികളെ പോലും ആകർഷിച്ചിരുന്നു. ഓരോ പ്രവർത്തകരോടും വ്യക്തിബന്ധം സൂക്ഷിച്ച കെ ജി മാരാർ രാഷ്‌ട്രീയക്കാർക്കെല്ലാം മാതൃകയാണെന്നും കെ രാമൻ പിള്ള പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ച അനുസ്മരണ ചടങ്ങിൽ ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, വൈസ് പ്രസിഡണ്ട് കെ സോമൻ, സെക്രട്ടറിമാരായ പൂന്തുറ ശ്രീകുമാർ, എം പി അഞ്ജന, തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, ഡെപ്യൂട്ടി മേയർ ജി ആശാനാഥ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പാർട്ടി ഓഫീസുകളിൽ മാരാർജി അനുസ്മരണ പരിപാടികൾ നടന്നു.
















