വിഴിഞ്ഞം: കോവളം നിയോജക മണ്ഡലത്തിലെ പരസ്യപ്രചാരണത്തിന് സമാപനമായി നടന്ന കൊട്ടിക്കലാശം വലിയ ആവേശമായി. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ കോവളം ടി.എന്‍. സുരേഷിനെ കുടം അടയാളത്തില്‍ വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി രാവിലെ മുതല്‍ തന്നെ പവര്‍ത്തകര്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ച് സജീവമായിരുന്നു. വൈകുന്നേരം മൂന്ന് മണിയോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം നല്‍കി കൊട്ടിക്കലാശത്തിനെത്തുകയായിരുന്നു.
പഞ്ചായത്ത് അടിസ്ഥാനത്തിലാണ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ കൊട്ടിക്കലാശം നിശ്ചയിച്ചിരുന്നത്. ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകളിലുമായി നൂറുകണക്കിന് പേരാണ് ഓരോ സ്ഥലങ്ങളിലും എത്തിച്ചേര്‍ന്നത്. മത്സ്യത്തൊഴിലാളികള്‍ തിങ്ങിനിറഞ്ഞ തീരദേശ മേഖലയും ദളിത് സമൂഹം താമസിക്കുന്ന കോളനികളും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നു വലിയൊരു സമൂഹമാണ് കൊട്ടിക്കലാശത്തെ ആഘോഷമാക്കാന്‍ മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ എത്തിച്ചേര്‍ന്നത്. പല പഞ്ചായത്തുകളിലും പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുവാനുള്ള വ്യാപകമായ ശ്രമങ്ങള്‍ ഇടത്‌വലത് മുന്നണി പ്രവര്‍ത്തകര്‍ നടത്തിയെങ്കിലും ബിജെപി-ബിഡിജെഎസ് നേതാക്കന്മാരുടെ സമയോചിതമായ ഇടപെടല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുകയായിരുന്നു.
മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സിപിഎം- കാണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ നടന്നു. വിഴിഞ്ഞം ജംഗ്ഷനില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം വെല്ലുവിളിച്ചെങ്കിലും പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം പ്രശ്‌നങ്ങള്‍ ഒഴിവാകുകയായിരുന്നു.
ബാലരാമപുരം ജംഗ്ഷനില്‍ ഇരുഭാഗത്തായി സംഘടിച്ചെത്തിയവര്‍ കല്ല് , സോഡാ കുപ്പികള്‍ എന്നിവ ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നു. സിഐയുടെ നേതൃത്വത്തില്‍ ഇരുവിഭാഗത്തെയും സ്ഥലത്തുനിന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയായിരുന്നു. അല്‍പ്പസമയം കഴിഞ്ഞ് വീണ്ടും ഇരുഭാഗത്തായി സംഘടിച്ചെത്തിയവര്‍ അക്രമം തുടരുകയായിരുന്നു. രൂക്ഷമായ കല്ലേറിലും അടിപിടിയിലും നിരവധി പ്രവര്‍ത്തകര്‍ക്കും വിഴിഞ്ഞം എസ്‌ഐ ഉള്‍പ്പെടെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും പ്രചാരണ വാഹനങ്ങളും അടിച്ചുതകര്‍ത്തിട്ടുണ്ട്. പല സ്ഥലങ്ങളിലും ബൂത്ത് ഓഫീസുകള്‍ ഉള്‍പ്പെടെ തകര്‍ത്തു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും സംഘര്‍ഷാവസ്ഥയ്‌ക്ക് അയവ് വന്നിട്ടില്ല. ഈ സമയത്ത് കൊട്ടിക്കലാശത്തിന് എത്തിയ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രവര്‍ത്തകര്‍ക്ക് നേരേയും കല്ലേറുണ്ടായെങ്കിലും അവര്‍ സംയമനം പാലിക്കുകയായിരുന്നു.
















