വാനരന്മാര് തങ്ങളുടെ പരമാവധി ശക്തി പ്രയോഗിച്ച് രാക്ഷസന്മാരെ കടന്നാക്രമിച്ചു. ഇന്ദ്രജിത്ത് ശരമാരി ചൊരിഞ്ഞ് വാനരന്മാരെ പിളര്‍ക്കാന്‍ തുടങ്ങി. യുദ്ധത്തില്‍ അമ്പേറ്റ് വിഷമിച്ച് ഉടലെല്ലാം കീറിയ വാനരന്മാര് തുരുതുരെ വീണുതുടങ്ങി. വാനരവീരന്മാര് ഒരുമിച്ചുചേര്‍ന്ന് മേഘനാഥനെ എതിരിട്ടു. അവര്‍ ജീവനെ പരിഗണിക്കാതെ രാമനുവേണ്ടി പോരാടി. ഇന്ദ്രജിത്താകട്ടെ അവരുടെ വൃക്ഷപ്രയോഗത്തെയും പാറപ്രവാഹത്തെയും അസ്ത്രങ്ങള്‍കൊണ്ട് ഛിന്നഭിന്നമാക്കി.
ഗന്ധമാദനനെ പതിനെട്ട് ബാണംകൊണ്ടും ഒന്പതമ്പുകൊണ്ട് നളനേയും പിളര്‍ന്നു. ജാംബവാനെ പത്തുബാണം കൊണ്ടും അതുപോലെ നീലനേയും സുഗ്രീവനേയും അംഗദനേയും ദ്വിവിദനേയും വീഴ്ത്തി. പ്രളയാഗ്നിപോലെ വാനരന്മാരെയെല്ലാം അവന് നിലംപതിപ്പിച്ചു. അത്രമാത്രം വരബലം ഇന്ദ്രജിത്തിനുണ്ടായിരുന്നു. മഹാതേജസ്വിയും ബലവാനുമായ രാവണപുത്രന്‍ ബാണവര്ഷവും ഘോരമായ ആയുധവര്ഷവുംകൊണ്ട് ഒട്ടുമുക്കാല്‍ വാനരന്മാരെയും വീഴ്ത്തി.
മായയാല്‍ മറഞ്ഞുനിന്നുകൊണ്ടുള്ള ഈ ആക്രമണത്തെ വാനരന്മാര്ക്ക് തടുക്കാന്‍ കഴിഞ്ഞില്ല. അവര്‍ അനേ്യാന്യം കെട്ടിപ്പിടിച്ച് നിലവിളിച്ചുകൊണ്ട് വീണുകിടന്നു. ഇന്ദ്രജിത്ത് മറഞ്ഞുനിന്ന് ബ്രഹ്മാസ്ത്രം പ്രയോഗിച്ച് വാനരന്മാരെയെല്ലാം നിലംപതിപ്പിച്ചപ്പോള് ശ്രീരാമന് പറഞ്ഞു: ”ലക്ഷ്മണാ, ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്രം കൊണ്ട് വാനരന്മാരെ വീഴ്ത്തിയശേഷം നമ്മെയും ആക്രമിക്കുന്നു. നീയത് സഹിച്ചുകൊള്ളുക.
ബ്രഹ്മാസ്ത്രത്തെ മാനിക്കണം. നമ്മളിരുവരും വീണുകിടക്കുന്നത് കാണുമ്പോള്‍ ഇവന് ജയഭേരിയോടെ ലങ്കയിലേക്കു മടങ്ങും. രാത്രിയായപ്പോള്‍ യുദ്ധത്തില്‍ താന്‍ ജയിച്ചുവെന്ന് ഭേരിയടിച്ചുകൊണ്ട് മേഘനാദന് മടങ്ങി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: