കണ്ണൂര്‍: ഒരു മാസത്തിലേറെ നീണ്ടുനിന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്നലെ കലാശക്കൊട്ടോടെ കൊടിയിറങ്ങി. ഇനി ഒരു ദിവസം നിശ്ശബ്ദ പ്രചാരണമാണ്. പ്രചാരണത്തിന്റെ ആവേശം മുഴുവന്‍ കാട്ടിയ കൊട്ടിക്കലാശത്തിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ജില്ലയിലെ പതിനൊന്ന് നിയോജക മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളും നേതാക്കന്‍മാരും, പാര്‍ട്ടി പ്രവര്‍ത്തകരും അണിചേര്‍ന്നു. ഓരോ നിയോജകമണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളില്‍ അതത് പാര്‍ട്ടികള്‍ക്ക് നല്‍കിയ സ്ഥലങ്ങളിലാണ് സമാപനം നടന്നത്. ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളില്‍ ആകെ 81 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 19.12 ലക്ഷം വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇത്തവണ അക്രമസാധ്യതയുള്ള 615 ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിച്ച് ശക്തമായ സുരക്ഷയൊരുക്കും. ജില്ലയില്‍ 23 കമ്പനി കേന്ദ്രസായുധ സേനയെ വിന്യസിക്കുമെന്നാണ് എസ്പി ഹരിസങ്കര്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് നിരീക്ഷകരായി ജില്ലയില്‍ 14 പേരെ നിയോഗിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ലഭിച്ച വന്‍ ജനസാന്നിധ്യവും, ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ള നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതിന്റെയും ആത്മവിശ്വാസം എന്‍ഡിഎ ക്യാമ്പിലുണ്ട്. മുന്‍തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ജില്ലയില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഇടതു മുന്നണിക്കകത്ത് ഉടലെടുത്ത പ്രശ്‌നങ്ങളും യുഡിഎഫിനകത്തുള്ള വിമതപ്രശനവും ഇരുമുന്നണികളെയും പ്രതിസന്ധിയിലാക്കുമ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ സാധിച്ചുവെന്ന സാധ്യതയും എന്‍ഡിഎക്ക് ഉണ്ട്.
കണ്ണൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി കെ.ജി.ബാബുവിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ സമാപന റാലി എസ് എന്‍ പാര്‍ക്കിന് സമീപത്ത് നിന്നാരംഭിച്ച് ബാങ്ക് റോഡ് വഴി പഴയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം എ.ദാമോദരന്‍, എ.ഒ.രാമചന്ദ്രന്‍, ടി.സി.മനോജ്, വി.വി.പ്രദീപന്‍, എ.ഒ.രാമചന്ദ്രന്‍, കെ.കെ.വിനോദ് കുമാര്‍, ജയരാജന്‍ മാസ്റ്റര്‍, എം.കെ.വിനോദ്, പി.എ.റിതേഷ് കെ.സരോജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















