യാവദ് വിത്തോപാര്‍ജ്ജനസക്ത-
സ്താവന്നിജപരിവാരോ രക്ത:
പശ്ചാജ്ജീവതി ജര്‍ജ്ജരദേഹേ
വാര്‍ത്താം കോപി ന പൃച്ഛതി ഗേഹേ 5
(എത്രത്തോളം കാലം നിനക്ക് ധനം ആര്‍ജ്ജിക്കാന്‍ കഴിയുന്നുവോ അത്രത്തോളം കാലം മാത്രമേ നിന്റെ ബന്ധുക്കള്‍ക്ക് നിന്നോട് താത്പര്യമുണ്ടാകൂ. പിന്നീട് ശരീരം ദുര്‍ബ്ബലമായി ജീവിക്കുമ്പോള്‍ സ്വന്തം വീട്ടില്‍, ഒരു വാക്ക് പോലും ചോദിക്കാന്‍ ആരും ഉണ്ടാവുകയില്ല.)
വാര്‍ദ്ധക്യം അനിവാര്യതയാണ്. ധനവും പദവിയുമുള്ളവരുടെ ആജ്ഞയ്ക്കനുസരിച്ച് ജനങ്ങള്‍ മാത്രമല്ല കുടുംബാംഗങ്ങളും പെരുമാറുന്നു. ഭജഗോവിന്ദത്തിന്റെ കാലഘട്ടത്തിലേക്കാള്‍ വൃദ്ധരുടെ നില തുലോം പരിതാപകരമാണിന്ന്. അവരോട് സംസാരിക്കുവാനോ, ഉപദേശങ്ങള്‍ ചോദിക്കുവാനോ ആര്‍ക്കും താല്പര്യമില്ലാതായിരിക്കുന്നു. ചിലര്‍ക്കാകട്ടെ വൃദ്ധസദനങ്ങള്‍ വീടുകളാകുന്നു.
വാര്‍ദ്ധക്യത്തില്‍ ശാരീരികവും മാനസികവുമായ കഴിവുകള്‍ക്ക് മങ്ങലേല്‍ക്കും. ഭൗതിക സൗകര്യങ്ങള്‍ക്കിടയില്‍ സുരക്ഷിതനാണെന്ന വ്യാമോഹത്തെ ഈ ശ്ലോകത്തിലൂടെ ആചാര്യസ്വാമികള്‍ ഖണ്ഡിയ്ക്കുന്നു. പക്ഷേ ആരും നിരാശരാകാതെ മനസ്സ് ഈശ്വരനിലേക്കു തിരിയ്ക്കണം. ആത്മശുദ്ധീകരണത്തിനായി സാധനയും ആത്മാന്വേഷണവും തുടരുക. അങ്ങനെയായാല്‍ ലോകം നിങ്ങളെ തള്ളിക്കളയുന്നതിനു മുമ്പേ നിങ്ങള്‍ക്ക് ലോകത്തെ തള്ളിക്കളയാനാകും.
യാവത്പവനോ നിവസതി ദേഹേ
താവല്‍ പൃച്ഛതി കുശലം ഗേഹേ
ഗതവതി വായൗ ദേഹാപായേ
ഭാര്യാ ബിഭ്യതി തസ്മിന് കായേ 6
എത്രത്തോളം കാലം ശരീരത്തില്‍ പ്രാണന് നില്ക്കുന്നുവോ അത്രത്തോളം കാലമേ വീട്ടുകാര്‍ നിന്റെ കുശലം അന്വേഷിക്കുകയുള്ളൂ. പ്രാണന് പോയ ശേഷം ദേഹം ചീഞ്ഞു തുടങ്ങിയാല്‍ ഭാര്യ പോലും ആ ദേഹം കണ്ട് ഭയക്കുന്നു.
ജീവിതകാലത്തു നാമെല്ലാം ശരീരത്തിനു അമിത പ്രാധാന്യം കൊടുക്കുന്നു. ശരീരത്തെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ അതു നശിക്കുമെന്നോ ഊഷ്മളമായ നമ്മുടെ ബന്ധങ്ങള്‍ പലതും ക്ഷണഭംഗുരങ്ങളാണെന്നോ ജീവിതകാലത്തുതിരിച്ചറിയാറില്ല.
ഞാന്‍ എന്നാല്‍ എന്റെ ശരീരമാണെന്ന തോന്നലില്‍നിന്ന് മോചനം നേടി ഞാന്‍ ചൈതന്യ സ്വരൂപമായ ബ്രഹ്മത്തിന്റെ ഭാഗമാണെന്നും അഗ്നിക്കും ആയുധങ്ങള്‍ക്കും നശിപ്പിക്കാനാവാത്ത ആത്മാവാണെന്നും മനസ്സിലാക്കുകയും ശരീരപോഷണത്തോടും സുഖസൗകര്യങ്ങളോടുമൊപ്പം അതിന്റെ പോഷണത്തിനായുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുകയും വേണം. ഇതു തന്നെയാണ് ധന്യജീവിതം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: