ശ്രുതോ വൈ ഹരിണാ
ക്ലുപ്തോ യജ്ഞോ
വിസ്തരതോ ദ്വിജ
മഹിമാനം യഥാംബായാ
വദ വിസ്തരതോ മമ
ശ്രുത്വാ ദേവ്യാശ്ചരിത്രം
വൈ കുര്‍വ്വേ മഖമനുത്തമം
പ്രസാദാത്തവ വിപ്രേന്ദ്ര
ഭവിഷ്യാമി ച പാവനഃ
ജനമേജയന് പറഞ്ഞു: ‘ഭഗവാന് ശ്രീഹരി അനുഷ്ഠിച്ചതായ അംബായജ്ഞം എങ്ങനെയയിരുന്നുവെന്ന് അങ്ങ് വിവരിച്ചുവല്ലോ. ഇനി ആ ദേവിയുടെ മാഹാത്മ്യത്തെക്കൂടി ഞങ്ങള്‍ക്കായി വര്‍ണ്ണിച്ചാലും. ദേവിയുടെ മഹച്ചരിതം കേട്ടതിനു ശേഷം ഞാന്‍ ആ ദിവ്യമായ ദേവീയജ്ഞം ചെയ്യാം. അങ്ങനെ ഞാന്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തനാവട്ടെ.’
വ്യാസന് പറഞ്ഞു:
‘അതീവ മഹത്തരമായ ദേവീചരിതം ഞാന്‍ വിസ്തരിക്കാം. അതിനായി ഒരു കഥ കേട്ടാലും. സൂര്യവംശത്തില്‍ പുഷ്പപുത്രനായി മഹാതേജസ്വിയായ ധ്രുവസന്ധി എന്നൊരു രാജാവുണ്ടായിരുന്നു. അയോദ്ധ്യയിലെ രാജാവായിരുന്ന അദ്ദേഹം ധര്‍മ്മിഷ്ഠനും വര്‍ണ്ണാശ്രമധര്‍മ്മങ്ങളില്‍ നിഷ്ണാതനുമായിരുന്നു.
അദ്ദേഹത്തന്റെ രാജ്യത്ത് നാല് വര്‍ണ്ണങ്ങളില്‍പ്പെട്ടവരും അവരവരുടെ ധര്‍മങ്ങള്‍ യഥാവിധി അനുഷ്ടിച്ചുവന്നു.
കള്ളന്മാരോ ദുഷ്ടലാക്കുള്ളവരോ രാജ്യത്തുണ്ടായിരുന്നില്ല. മനുഷ്യര്‍ക്ക് ലുബ്ധോ, ധൂര്‍ത്തോ, ഏഷണിയോ, കുബുദ്ധിയോ ഉണ്ടായിരുന്നില്ല. ധ്രുവസന്ധിക്ക് രൂപവതികളായ രണ്ടു രാജ്ഞിമാര്‍ ഉണ്ടായിരുന്നു. മനോരമയും ലീലാവതിയും. രണ്ടുപേരുമായി രാജാവ് നന്ദനോദ്യാനങ്ങളില്‍ ക്രീഡിച്ചും സുഖസമ്പത്തുകള്‍ ആസ്വദിച്ചും ജീവിതം കൊണ്ടാടി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: