1. ഭഗവദ്ഗീത കടുകട്ടി സംസ്കൃതത്തിലാണ്, ദുര്‍ഗ്രഹമാണ് എന്നൊക്കെയുള്ള ധാരണ തെറ്റാണ്. ശ്രദ്ധിച്ച്വായിച്ചാല്‍ ബാലസാഹിത്യംപോലെ ലളിതം. ഉത്തമജീവിതതത്ത്വങ്ങളാണ് നിറയെ.
2. ഭഗവദ്ഗീതയെ നെഞ്ചേറ്റി ജീവിതവിജയം വരിച്ചു ലോകാരാധ്യരായ രണ്ടുപേരെ ഓര്‍ക്കാം-മഹാത്മാഗാന്ധിയും സ്വാമി വിവേകാനന്ദനും.
3. ഭഗവദ്ഗീത ബ്രഹ്മവിദ്യയുടെ ഭാഗമായ യോഗശാസ്ത്രമാണ്. പല ശാസ്ത്രങ്ങളുടെയും ചേര്‍ച്ചയാണ്. വിപ്ലവകരമായ കമ്മ്യൂണിസത്തിന്റെ അടിത്തറയും ഗീതയില്‍ കാണാം.
4. 700 ശ്ലോകങ്ങളുള്ളതില്‍ 574 ഉം ഭഗവാന് പറയുന്നു. അര്ജ്ജുനന് 84, സഞ്ജയന് 41, ധൃതരാഷ്ട്രര്‍ 1 എന്നതാണ് ശ്ലോക വീതം.
5. നാലേ നാല് കഥാപാത്രങ്ങള്‍-ധൃതരാഷ്ട്രന്, സഞ്ജയന്, അര്ജ്ജുനന്, ശ്രീകൃഷ്ണന് അഥവാ രാജാവ്, മന്ത്രി, പ്രജ, മഹാഗുരു-ആത്മീയമായും പ്രതീകാത്മകതയോടെ രാഷ്ട്രീയമായും ഇവരെ അപഗ്രഥിക്കാം.
6. അര്ജ്ജുനന് മുപ്പത് ചോദ്യങ്ങള്‍ ചോദിക്കുന്നു. ജീവിതയുദ്ധമെന്ന പരീക്ഷയും അതിലെ ചോദ്യങ്ങളുമാണ്. ഗുരു ശിഷ്യ സംവാദമാണ് ഭഗവദ്ഗീത.
7. തുടക്കം ധൃതരാഷ്ട്രരുടെ ഒരു ചോദ്യം, ഏറ്റവും ഒടുവില്‍ സഞ്ജയന്റെ ഒറ്റ ശ്ലോകത്തിലുള്ള ഉത്തരം; ഇവയ്ക്കിടയില്‍ കൃഷ്ണന്റെ അര്‍ജ്ജുനോപദേശം-അതാണ് ഭഗവദ്ഗീത.
9. പ്രതിസന്ധിയിലകപ്പെട്ട ഒരാളുടെ അവസ്ഥ, ആധുനിക മനഃശാസ്ത്രം പറയുന്നതെല്ലാം യുദ്ധക്കളത്തിലെ അര്‍ജ്ജുനനില്‍ കാണാം. തളരുന്ന ആ മനസ്സിനെ കൗണ്‍സലിങ്ങിലൂടെ കരുത്തുറ്റതാക്കുകയാണ് ഭഗവാന് കൃഷ്ണന്.
9. ”ഈ രാജ്യംകൊണ്ടും സുഖാനുഭവങ്ങള്‍ കൊണ്ടും ജീവിതംകൊണ്ടും തന്നെയും എന്തുകാര്യമാണുള്ളത് ഗോവിന്ദാ?” എന്ന അര്‍ജ്ജുനന്റെ ആദ്യ ചോദ്യം ഇവിടെ ജനിച്ച മനുഷ്യരുടെയെല്ലാം ചോദ്യമാണ്.
10. ഭഗവദ്ഗീത പറയുന്ന യുദ്ധം ബാഹ്യമല്ല; ആന്തരികമായി ഓരോ വ്യക്തിയിലുമാണ്. മനസ്സിലെ കാമം, ക്രോധം, മദം, മാത്സര്യം തുടങ്ങിയ ശത്രുക്കളെ കൊല്ലാനാണ് ഭഗവാന് ഉപദേശിക്കുന്നത്.
11. ജ്ഞാനത്തെപ്പോലെ പരിശുദ്ധമായി ലോകത്തില്‍ ഒന്നും ഇല്ല. ശ്രദ്ധയുള്ളവന് ജ്ഞാനം ലഭിക്കും. മനോ നിയന്ത്രണവും സമര്‍പ്പണവും ഉണ്ടെങ്കില്‍ ജ്ഞാനമാകുന്ന വാളിനാല്‍ സംശയങ്ങളെ ഇല്ലായ്മ ചെയ്യാം. സംശയങ്ങള്‍ വ്യക്തികളെ നശിപ്പിക്കുന്നു.
12. സര്‍വജീവജാലങ്ങളുടെയും സുഹൃത്താണ് ഞാന്‍ എന്ന് ഭഗവാന് പറയുന്നു. എല്ലായിടത്തും എല്ലാറ്റിലും ഭഗവാനാണെങ്കില്‍ ‘ശത്രു’ എന്ന വാക്കിനുപോലും സ്ഥാനമില്ലല്ലോ. പണ്ഡിതന്മാരുടെ വലിയ ഗുണം സമദര്‍ശിത്വമാണ്.
13. ”പണ്ഡിതനെപ്പോലെ സംസാരിക്കുകയും പാമരന്മാരെപ്പോലെ കരയുകയും ചെയ്യുന്ന അര്‍ജ്ജുനാ, ഇത് ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ല. ഹൃദയ ദൗര്‍ബല്യം കളഞ്ഞ് എഴുന്നേല്ക്കൂ ‘അര്‍ജ്ജുനാ’, എന്നാണ് ആദ്യമേ ഭഗവാന് നല്കുന്ന ഉദ്ബോധനം.
14. ആയുര്‍വേദത്തിലെ ആരോഗ്യദിനചര്യകള്‍ പലതും ഭഗവദ്ഗീതയിലും പറയുന്നുണ്ട്. ധ്യാനവും യോഗയും അനുശീലിക്കേണ്ടതിനെപ്പറ്റിയാണ് ഭഗവാന് യുദ്ധക്കളത്തില്‍ വെച്ച് ക്ലാസ്സെടുക്കുന്നത്!
15. കാറ്റിനെ പിടിച്ചുകെട്ടുന്നതുപോലെ ദുഷ്കരമാണ് മനസ്സിനെ നിയന്ത്രിക്കല്‍. എങ്കിലും അഭ്യാസംകൊണ്ട് അത് സാധിക്കും. ശുഭകര്‍മങ്ങള്‍ ചെയ്യുന്ന ആര്‍ക്കും ദുര്‍ഗതി ഉണ്ടാവില്ല. സകല ചരാചരങ്ങളിലും എന്നെ ദര്‍ശിച്ചു നീ ഒരു യോഗിയാകൂ അര്‍ജ്ജുനാ!
16. മനസ്സിന്റെ വിമലീകരണം, ശാക്തീകരണം, ഉദാത്തീകരണം എന്നിവ ധ്യാനയോഗത്തിലൂടെ സാധ്യമാകുന്നതാണ്. ഒപ്പം ശരീരത്തിനെ ആരോഗ്യപൂര്‍ണവും ആത്മാവിനെ ചൈതന്യപൂര്‍ണവുമാക്കുന്നു. സമസ്തലോകത്തിനും സുഖമാണ് ലക്ഷ്യം.
17. തന്നെപ്പോലെ സകലജീവജാലങ്ങളേയും കാണണം. സുഖവും ദുഃഖവും ആ വിധത്തില്‍ തിരിച്ചറിയണം. മാത്രമല്ല, ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയിലും ഞാന്‍ നിറഞ്ഞിരിക്കുന്നു എന്ന അറിവോടെയും ആദരവോടെയും വേണം പെരുമാറാന്‍.
18. പല രൂപത്തില്‍ ആളുകള്‍ ഈശ്വരനെ ഭജിക്കുന്നു. ആ രൂപത്തിലെല്ലാം ഞാന്‍ അവരെ അനുഗ്രഹിക്കുന്നു-വിശ്വാസത്തിന് ഇളക്കം തട്ടാതെ-ഒന്നായ ഞാന്‍ പലതായി മാറി അനുഗ്രഹിക്കുന്നു-പക്ഷഭേദമില്ലാതെ.
19. മരണസമയത്ത് ഒരാള്‍ എന്തിനെപ്പറ്റി ചിന്തിക്കുന്നുവോ, അതിനെ പ്രാപിക്കും. അഥവാ അതായിത്തീരും. മരണം എപ്പോഴെന്ന് അറിയില്ലാത്തതുകൊണ്ട് എല്ലായ്പ്പോഴും ഈശ്വരചിന്തയോടെ കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ ഈശ്വരനെ പ്രാപിക്കുന്നു.
20. ഈശ്വരാനുഗ്രഹമുണ്ടെങ്കില് ദിവ്യനേത്രങ്ങളാല്‍ വിശ്വരൂപദര്‍ശനം സാധിക്കും. അചിന്ത്യവും അവര്‍ണ്യവും അനന്തവുമാണ് ഭഗവാന്റെ വിശ്വരൂപം.
21. ലോകത്തില്‍ ആദ്യത്തെ സമത്വവാദി-സോഷ്യലിസ്റ്റ്-ആണ് ശ്രീകൃഷ്ണന്. അര്‍ജ്ജുനനും കൃഷ്ണനും പരസ്പരം സഖാവേ എന്നുവിളിക്കുന്നു. കൃഷ്ണന്റെ ഉപദേശങ്ങളെ കൃഷ്ണനിസം എന്നുപറയാം. സൂക്ഷ്മതലത്തിലുള്ള സമത്വാനുഭവമാണത്.
22. നാട്ടിലിപ്പോള്‍ സമരത്വമേയുള്ളൂ; സമത്വമില്ല. കൊടിപിടിച്ചു മുദ്രാവാക്യം വിളിക്കലല്ല സമത്വം; സമഗ്രമായ ഒരനുഭൂതിയാണ്. വിദേശങ്ങളില്‍ ഗീത പഠിപ്പിക്കുന്നു. പക്ഷേ, നമ്മളോ? ഭഗവാന്നെതിരെ, ഗീതയ്ക്കെതിരെ യുദ്ധം ചെയ്യുന്നു! കഷ്ടം!
23. സമുദ്രത്തിലെ ജലം മേഘമായി, മഴയായി, പല പല നീര്‍ച്ചാലുകളായി സമുദ്രത്തില്‍ത്തന്നെ എത്തുന്നു. അതുപോലെ സകലവും ഭഗവാനില്‍നിന്ന് ഉണ്ടായി ഭഗവാനില്‍ ലയിക്കുന്നു.
24. ഓരോ ശരീരവും ക്ഷേത്രമാണ്. എല്ലാ ശരീരങ്ങളിലും നിറയുന്ന ചൈതന്യമാണ് ഈശ്വരന്. എല്ലാ ജീവനിലും ഈശ്വരനുണ്ടെന്നു തോന്നിയാല്‍ ഒന്നിനെയും നോവിക്കാനാവില്ല, സ്നേഹിക്കാനേ പറ്റൂ.
25. ശ്രദ്ധയുള്ളവര്‍ക്ക് ജ്ഞാനം ലഭിക്കുന്നു. അവര്‍ക്ക് തമസ്സ്, രജസ്സ്, സാത്വികം എന്നീ ഗുണങ്ങളെയും മറികടന്ന് ഏകാഗ്രമനസ്കരായി ഭഗവാനെ പ്രാപിക്കുന്നു.
26. പാചകം ചെയ്ത് ഒരു യാമം (മൂന്നു മണിക്കൂര്‍) കഴിഞ്ഞുള്ള ഭക്ഷണം കഴിക്കുന്നവര്‍ താമസസ്വഭാവികളാണ്. തലേന്ന് പാകം ചെയ്തതും രസം പോയതും വൃത്തികെട്ടതും എച്ചിലായതും ദുര്‍ഗന്ധമുള്ളതും കഴിക്കുന്നവര്‍ ഇക്കൂട്ടത്തില്‍പ്പെടും.
27. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ഒരാള്‍ മറ്റൊരാള്‍ക്ക് വേദനയുണ്ടാക്കരുത്. സത്യനിഷ്ഠയോടെ സല്‍പ്രവൃത്തിയില്‍ മുഴുകണം. ആധുനിക മനശ്ശാസ്ത്രവും ആരോഗ്യശാസ്ത്രവും ഉള്‍പ്പെടെ ഉത്തമജീവിതരീതി മുന്നോട്ടുവെക്കുന്ന ഗ്രന്ഥമാണ് ഭഗവദ്ഗീത.
28. ഭഗവദ്ഗീത യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രതിസന്ധികളില്‍ തളര്‍ന്നുപോകുന്നവരെ ആശ്വസിപ്പിച്ച് കരുത്തരാക്കിയെടുക്കുന്ന മന്ത്രോപദേശമാണത്. ശാന്തിയിലേക്കുള്ള രാജപാതയാണത്.
29. പ്രസന്നനായിരിക്കൂ, പ്രശാന്തനായി സമത്വബുദ്ധിയോടെ ഇരിക്കൂ, ആഹാരത്തിലുള്‍പ്പെടെ മിതത്വവും ശുചിത്വവും പാലിക്കൂ, ജ്ഞാനിയായി, ദാനിയായി, സേവനനിരതനായി ഇരിക്കൂ എന്നുപറയുന്ന ഗീത ഒരു വ്യക്തിത്വ വികസനഗ്രന്ഥമാണ്.
30. ലോകമാനവികതയ്ക്കുമപ്പുറം സകലചരാചരസ്നേഹത്തെ ഉദ്ദീപിപ്പിക്കുന്ന, അതിര്‍ത്തികളില്ലാത്ത ലോകത്തിന്റെ ഭരണഘടനയാണ് ഭഗവദ്ഗീത. അതിര്‍ത്തി തിരിഞ്ഞാണെങ്കിലും ഓരോ രാജ്യത്തിനും വ്യക്തിക്കും സ്വന്തമാക്കാവുന്ന ശാന്തിപാഠമാണത്. ഭഗവാനാണ് അദ്ധ്യക്ഷന്‍, ഭഗവാനാണ് ഗുരു, ഭഗവാനാണ് എല്ലാം!
ഓം ശാന്തി! ശാന്തി! ശാന്തി!
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: