മൂഢ ജഹീഹി ധനാഗമതൃഷ്ണാം
കുരു സദ്ബുദ്ധിം മനസി വിതൃഷ്ണാം
യല്ലഭസേ നിജകര്‍മോപാത്തം
വിത്തം തേന വിനോദയ ചിത്തം 2
(ഹേ മൂഢാ, ധനം സമ്പാദിക്കുവാനുള്ള തൃഷ്ണ ത്യജിച്ച് നല്ല ബുദ്ധിയും മനസ്സില്‍ വൈരാഗ്യവും വളര്‍ത്തിയെടുക്കൂ. നിന്റെ കര്‍മ്മത്തിന്റെ ഫലമായി നിനക്ക് എന്ത് ലഭിക്കുന്നുവോ, അതുകൊണ്ട് മനസ്സിനെ തൃപ്തിപ്പെടുത്തൂ.)
ധനസമ്പാദനത്തിനുള്ള അത്യാഗ്രഹം മൂലം എന്തെല്ലാം കാപട്യവും കുതന്ത്രങ്ങളുമാണ് മനുഷ്യന് കാട്ടിക്കൂട്ടുന്നത്. ലഭിക്കുന്തോറും അത് കൂടുതല്‍ കൂടുതല്‍ ആഗ്രഹിക്കുന്നു. ഈ പ്രക്രിയയുടെ ഫലമായി അവന്റെ സദ്ബുദ്ധി നശിക്കുകയും അസദ്ബുദ്ധി ഉടലെടുക്കുകയും ചെയ്യുന്നു. എന്നാല്‍ ധര്‍മ്മത്തിലധിഷ്ഠിതമായി നമുക്ക് കര്‍മ്മം ചെയ്തു കിട്ടുന്ന ധനം കൊണ്ട് മനസ്സിനെ തൃപ്തമാക്കാന്‍ ശീലിക്കണം.
ഇവിടെ കേവലം ധനസമ്പാദനം മാത്രമല്ല, മനുഷ്യനു സുഖം പകരുന്നുവെന്ന്, അവന് കരുതുന്ന സംതൃപ്തിയേകുമെന്ന്, വൃഥാ വിശ്വസിക്കുന്ന സര്‍വ്വസമ്പത്തുക്കളും എന്ന അര്‍ത്ഥത്തിലാണ് ധനം എന്ന വാക്ക് പ്രയോഗിച്ചിരിക്കുന്നത്. നമുക്ക് ധാര്‍മ്മികമായി അവകാശപ്പെട്ടതുകൊണ്ടു തൃപ്തനാകുവാന്‍ ശീലിക്കണം.
നാരീസ്തനഭരനാഭീദേശം
ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതന്മാംസവസാദിവികാരം
മനസി വിചിന്തയ വാരം വാരം 3
(സ്ത്രീകളുടെ സ്തനങ്ങളും നാഭീദേശവും കണ്ടിട്ട് മോഹിതനാകാതിരിക്കൂ. ഇവ മാംസം, കൊഴുപ്പ് എന്നിവയുടെ രൂപാന്തരം മാത്രമാണെന്ന് മനസ്സില്‍ വീണ്ടും വീണ്ടും ചിന്തിച്ചുറപ്പിക്കൂ.)കാമിനി – കാഞ്ചനങ്ങള്‍ നമുക്ക് മോഹം പകരുന്നവയാണ്. ധനസമ്പാദനം
ധാര്മ്മികതയിലൂന്നിയായിരിക്കണമെന്ന് കഴിഞ്ഞ ശ്ലോകത്തില്‍ സൂചിപ്പിച്ചു. സ്ത്രീകളുടെ ശാരീരിക മനോഹാരിതയുടെ യഥാര്‍ത്ഥ ചിത്രമാണ് ഇവിടെ ആചാര്യസ്വാമികള്‍ നല്‍കുന്നത്. ഇവിടെയും ബുദ്ധിയുടെയും ധാര്‍മ്മികതയുടെയും അടിസ്ഥാനത്തില്‍ ഉള്ള നിയന്ത്രണം ആവശ്യമാണല്ലോ. ഭാരതത്തിലെ സംന്യാസി പരമ്പരകളെല്ലാം ആദ്ധ്യാത്മിക അനുഭൂതിക്കായി വൈരാഗ്യത്തിന് ഊന്നല്‍ നല്‍കിയിരുന്നു.
നളിനീദളഗത ജലമതിതരളം
തദ്വജ്ജീവിതമതിശയചപലം
വിദ്ധിവ്യാധ്യഭിമാനഗ്രസ്തം
ലോകം ശോകഹതം ച സമസ്തം 4
(താമരയിതളിലിരിക്കുന്ന നീര്‍ത്തുള്ളി അതീവ തരളമാണ്, ഇളകിക്കൊണ്ടേയിരിയ്ക്കും. അതുപോലെ അതിശയകരമാം വണ്ണം അസ്ഥിരമാണ് ജീവിതവും. രോഗം, അഹന്ത എന്നിവയാല്‍ ഗ്രസിക്കപ്പെട്ട് എല്ലാ ജീവികളും ദുഃഖത്താല്‍ സംതപ്തരാണെന്നും അറിയുക.)
താമരയിലയില്‍ തങ്ങിനില്ക്കുന്ന ജലകണികകള്‍ ഏതു നിമിഷവും കാറ്റേറ്റ് ഇല ഇളകുന്നതനുസരിച്ച് സ്ഥാനം മാറാം.
ഊഷ്മാവ് വ്യത്യാസപ്പെടുന്നതിനനുസൃതമായി ബാഷ്പീകരിക്കപ്പെടാം. ജലാശയത്തിലെ ഒരു തവളയൊ മറ്റോ താമരയിലകളില്‍ വന്നിരുന്നാല്‍ തിരിച്ച് വെള്ളത്തിലേക്കെത്താം. അങ്ങനെ ചഞ്ചലവും ക്ഷണികവുമാണ് ജീവിതം. അതു ജീവിച്ചു തീര്‍ക്കേണ്ട ലോകമാകട്ടെ വ്യാധിയും ശോകവും നിറഞ്ഞതുമാണ്. അതുകൊണ്ട് സമയം ഒട്ടും നഷ്ടപ്പെടുത്താതെ ഇതില്‍നിന്നുള്ള മോചനത്തിനായി ഗോവിന്ദനെ ഭജിക്കുക.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: