ഇരിട്ടി: ഇടതും വലതും മുന്നണികള്‍ മാറിമാറി ഉഴുതു മറിച്ചിട്ട ഭൂമിയായിട്ടും വികസനത്തിന്റെ പച്ചപ്പുകള്‍ നാമ്പെടുക്കാതെ മുരടിച്ചു നില്‍ക്കുന്ന പേരാവൂര്‍ മണ്ഡലത്തിന്റെ മണ്ണില്‍ എന്‍ഡിഎയുടെ വിത്തും വളവുമിട്ട് ജൈത്രയാത്ര തുടരുകയാണ് ഒരു കുടിയേറ്റ കര്‍ഷക പുത്രനായ പൈലി വാത്യാട്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജില്ലയുടെ കുടിയേറ്റ മേഖലയായ കേളകത്ത് കുടിയേറി പാര്‍ത്ത വാത്യാട്ടു കുടുംബത്തില്‍ നിന്നും ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സഖ്യ കക്ഷിയായ ബിഡിജെഎസ്സിന്റെ ഇദ്ദേഹം സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പിന്റെ അരങ്ങില്‍ എത്തുന്നത്. ജില്ലയിലെ വിവിധ മലയോര പഞ്ചായത്തുകളില്‍ ക്ലാര്‍ക്കായും പിന്നീട് സെക്രട്ടറിയായും നേടിയ ഭരണ പരിചയവും, ജനപരിചയവും തുടര്‍ന്ന് റിട്ടയര്‍മെന്റിനു ശേഷം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അരങ്ങത്തു വരികയും ആദ്യ പരീക്ഷണത്തില്‍ തന്നെ വിജയിച്ചു കേളകം പഞ്ചായത്ത് പ്രസിന്റ സ്ഥാനം വഹിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിനകത്തെ തമ്മിലടിയും പടലപ്പിണക്കങ്ങളും കാരണം നാല് വര്‍ഷത്തിനു ശേഷം ഇദ്ദേഹത്തിനു തന്റെ പ്രസിഡന്റ് സ്ഥാനം രാജി വെക്കേണ്ടി വന്നു.
എന്നാല്‍ ബിഡിജെഎസ് എന്ന രാഷ്‌ട്രീയ പ്രസ്ഥാനം രൂപം കൊണ്ടതോടെ തന്റെ സത്യസന്ധമായ രാഷ്‌ട്രീയ ശൈലിക്ക് പാകം ഈ രാഷ്‌ട്രീയ പ്രസ്ഥാനമാണെന്നു മനസ്സിലാക്കുകയും അതിന്റെ അമരക്കാരനായി മാറുകയും ചെയ്ത പൈലി വാത്യാട്ടിന് ബിഡിജെഎസ്സിന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് അങ്കത്തില്‍ തന്നെ നറുക്ക് വീഴുകയായിരുന്നു. ഇരുമുന്നണികളോടും പടപൊരുതി ജയിക്കാന്‍ തന്നെ ഉറച്ചാണ് അദ്ദേഹത്തിന്റെ ഓരോ കാല്‍വെപ്പും എന്ന് പേരാവൂര്‍ നിയോജക മണ്ഡലത്തിന്റെ മുക്കിലും മൂലയിലും നടക്കുന്ന വാശിയേറിയ പോരാട്ടം നമ്മെ ബോധ്യപ്പെടുത്തുന്നു.
തന്റെ മണ്ഡലത്തിലെ രണ്ടുഘട്ട പര്യടനം പൂര്‍ത്തിയാക്കിയ ശേഷം ഇപ്പോള്‍ മൂന്നാമത് പര്യടത്തിലാണ് സ്ഥാനാര്‍ത്ഥി. തിങ്കളാഴ്ച രാവിലെ 7മണിയോടെ പ്രാതല്‍ കഴിച്ച് വീട്ടില്‍ നിന്നും ഇറങ്ങിയ സ്ഥാനാര്‍ഥി തന്റെ മണ്ഡലത്തിലെ ചില പ്രധാന വ്യക്തികളുമായുള്ള കൂടിക്കാഴ്ചക്കായി പുറപ്പെട്ടു. തന്നോടടുപ്പിക്കാനും, ബന്ധങ്ങളെ വോട്ടാക്കി മാറ്റുവാനുമുള്ള സ്വകാര്യ സന്ദര്‍ശനങ്ങള്‍ ആയിരുന്നു അവ. പലയിടങ്ങളിലും വോട്ടഭ്യര്‍ഥനയും സ്‌നേഹബന്ധങ്ങള്‍ പുതുക്കലും കഴിഞ്ഞ ശേഷം രണ്ട് മണിയോടെ ഇരിട്ടിയിലെ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു.
പായം, അയ്യന്‍കുന്ന്, ആറളം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലാണ് ഇന്നലെ പര്യടനം നിശ്ചയിച്ചിരുന്നത്. സ്ഥാനാര്‍ത്ഥി എത്തുമ്പോഴേക്കും ബിജെപി, ബിഡിജെഎസ് നേതാക്കളും വാഹനങ്ങളും പ്രവര്‍ത്തന സജ്ജരായി കഴിഞ്ഞിരുന്നു. ഓരോ കേന്ദ്രങ്ങളിലും പ്രസംഗിക്കേണ്ടവരും വാഹനങ്ങളും റെഡി. സ്ഥാനാര്‍ഥി ഇറങ്ങുന്നതിനു മുന്നേ മൈക്ക് ഘടിപ്പിച്ച പ്രചാരണ വാഹനങ്ങളും ഓരോ കേന്ദ്രങ്ങളിലും പ്രസംഗിക്കേണ്ടവരും. നീങ്ങിക്കഴിഞ്ഞു.
പായം പഞ്ചായത്തിലെ മാടത്തിയില്‍ ആണ് ആദ്യ പരിപാടി നിശ്ചയിച്ചിരുന്നത്. പ്രചാരണ വാഹനങ്ങളും പ്രാസംഗികരും എത്തിയതോടെ പരിപാടി ആരംഭിച്ചു. ബിജെപി പേരാവൂര്‍ നിയോജകമണ്ഡലം ജനറല്‍ സിക്രട്ടറി സി.ബാബുവിനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. സിപിഎമ്മിന് ഏറെ സ്വാധീനമുള്ള ഈ മേഖലയില്‍ ഇടതു വലതു മുന്നണികളുടെ കെടുകാര്യസ്ഥതയും മാറി മാറി മണ്ഡലം ഭരിച്ച മുന്നണികളുടെ കഴിവ് കേടുകളും മറ്റും നിരത്തിയായിരുന്നു ബാബുവിന്റെ പ്രസംഗം. പ്രസംഗം അവസാനിക്കാറാവുമ്പോഴെക്കും സ്ഥാനാര്‍ഥിയും മറ്റു നേതാക്കളും സ്ഥലത്തെത്തി. പിന്നീട് സ്ഥാനാര്‍ഥിയുടെ ഊഴമായിരുന്നു.
സൗമ്യനും വിനീതനുമായ സ്ഥാനാര്‍ഥിയുടെ പ്രസംഗത്തിലും ഈ വിനീത ഭാവം പ്രകടമാണ്. ആരെയും ചീത്ത വിളിക്കാതെ കുറിക്കു കൊള്ളുന്ന പ്രസംഗം. അഞ്ചു മിനിട്ട് മാത്രം നീണ്ടുനിന്ന പ്രസംഗത്തില്‍ വികസനത്തിനായി നാട്ടില്‍ ഒന്നും ചെയ്യാത്ത മുന്നണികളെ വിമര്‍ശിച്ചു. ഒപ്പം നാട്ടിലെ കാര്‍ഷിക പ്രതിസന്ധിയും, കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളും ഒരു കര്‍ഷക പുത്രനായ എനിക്ക് മനസ്സിലാവുമെന്നും കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി ഗവണ്‍മെന്റ് നടപ്പിലാക്കുന്ന നിരവധിയായ വികസന പരിപാടികള്‍ നമ്മുടെ നാട്ടിലും എത്തിക്കണമെങ്കില്‍ എന്‍ഡിഎയെ വിജയിപ്പിക്കണമെന്ന വിനീതമായ അഭ്യര്‍ത്ഥനയോടെ പ്രസംഗം അവസാനിപ്പിച്ചു. അപ്പോഴേക്കും പ്രാസംഗികരും മറ്റ് പ്രചാരണ വാഹനങ്ങളും അടുത്ത കേന്ദ്രത്തില്‍ എത്തി പ്രസംഗം ആരംഭിച്ചിരിക്കും.
പായം പഞ്ചായത്തിലെ കുന്നോത്ത് ആയിരുന്നു അടുത്ത പര്യടന കേന്ദ്രം. തുടര്‍ന്ന് മട്ടിണി, കൂട്ടുപുഴ അയ്യന്‍കുന്ന് പഞ്ചായത്തിലെ ചരല്‍, രണ്ടാംകടവ്, തുടിമരം, മുണ്ടയാം പറമ്പ്, കരിയാല്‍ ആറളം പഞ്ചായത്തിലെ പൂതക്കുണ്ട്, അമ്പലക്കണ്ടി, ചെടിക്കളം, എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ആറളം പഞ്ചായത്തിലെ മലയോര മേഖലയായ ചതിരൂരില്‍ ആയിരുന്നു സമാപനം. എന്‍ഡിഎ നേതാക്കളായ രാമദാസ് എടക്കാനം, രാജു ഇരിക്കൂര്‍, കെ.വി. അജി, എം.ആര്‍. സുരേഷ്, അജയകുമാര്‍, പി.എന്‍.ബാബു , നിര്‍മ്മല അനിരുദ്ധന്‍, ചന്ദ്രമതി ടീച്ചര്‍, സജിത്ത് കീഴൂര്‍, ദാസന്‍ പാലപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
















