വിഴിഞ്ഞം: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ വികസന കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയെ വഴിമാറ്റാനുള്ള കഠിന പ്രയത്‌നത്തിലാണ് കോവളത്ത് ഇടത് വലത് മുന്നണികള്‍. എന്നാല്‍ വോട്ടര്‍മാര്‍ ചര്‍ച്ച ചെയ്യുന്നത് വികസനം മാത്രം.
ആറുപത് വര്‍ഷം കേരളം മാറി മാറി ഭരിച്ചവര്‍ കോവളം നിയോജക മണ്ഡലത്തിന് വേണ്ടി നടപ്പിലാക്കിയ ഒരു സമഗ്ര പദ്ധതി ചൂണ്ടിക്കാണിക്കാന്‍ ജനങ്ങള്‍ വെല്ലുവിളിക്കുന്നു. ഒരു കാലത്ത് കാര്‍ഷിക മേഖലയ്‌ക്ക് സമഗ്രമായ സംഭാവന ചെയ്ത പ്രദേശങ്ങള്‍ ഇന്ന് ഇല്ലാതായിരിക്കുന്നു. കാര്‍ഷിക വിളകളെ സംരക്ഷിക്കാനുള്ള ഒരു പദ്ധതി പോലും നടപ്പിലാക്കാന്‍ കഴിയാത്തവര്‍ കര്‍ഷകരെ എങ്ങനെ രക്ഷിക്കും എന്ന് സാധാരണക്കാര്‍ ചോദിക്കുന്നു. ഒരു കാലത്ത് നെല്‍കൃഷിയും വാഴകൃഷിയും നടത്തിയവര്‍ ഇന്നും കടക്കെണിയില്‍ നിന്നു മോചിതരായിട്ടില്ല. പല ബാങ്കുകളില്‍ നിന്നും കടമെടുത്ത് കൃഷി ചെയ്തവര്‍ക്ക് ആവശ്യമായ വിപണി ഒരുക്കാനോ പ്രകൃതിക്ഷോഭത്തില്‍പെട്ട് കൃഷി വിളകള്‍ നശിച്ചപ്പോള്‍ ഒരു ചെറിയ സഹായം ചെയ്യുവാനോ ആരെങ്കിലും മുന്നോട്ട് വന്നിരുന്നെങ്കില്‍ ഈ ദയനീയ സ്ഥിതി ഉണ്ടാകുമായിരുന്നില്ല എന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
തീരദേശ വാസികളുടെ കാര്യത്തിലും അവസ്ഥ വളരെ ദയനീയമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചിരിച്ച് എത്തുന്നവര്‍ ജനപ്രതിനിധികള്‍ ആയാല്‍ തിരിഞ്ഞുനോക്കാറില്ല എന്നതാണ് യഥാര്‍ത്ഥ്യം. ഇന്നും കുടിലുകളില്‍ കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ അടിമലതുറ, കൊച്ചുപളളി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഉണ്ട്. ചേരി പരിഷ്‌ക്കരണം എന്ന പേരില്‍ ഫഌറ്റ് വച്ച് നല്‍കാം എന്ന് വാഗ്ദാനം നല്‍കി വീടുകള്‍ പൊളിച്ചു മാറ്റിയ കോവളം നിവാസികള്‍ ഇന്നും ജീവിക്കുന്നത് ടാര്‍പോളിന്‍ കൊണ്ട് നാലു വശവും മറച്ച ‘ഫഌറ്റു’ കളിലാണ്.
കടലില്‍ പോയി കിട്ടുന്ന തുശ്ചമായ വരുമാനത്തില്‍ അരി വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ തുക ചെലവാക്കേണ്ടി വരുന്നത് കുടിവെള്ളത്തിനായാണ്. ട്രോളിഗ് നിരോധന സമയത്ത് ദിവസങ്ങളോളം പട്ടിണി കിടക്കുമ്പോഴും തിരിഞ്ഞു നോക്കാന്‍ പോലും ആരുമില്ല എന്ന് കരഞ്ഞു കൊണ്ട് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പരമ്പരാഗത തൊഴില്‍മേഖലയും നാശത്തിന്റെ വക്കില്‍ തന്നെ. വനിതകള്‍ ഉള്‍പ്പെടെയുള്ള ബാലരാമപുരം കൈത്തറി തൊഴിലാളികള്‍, കൊല്ലപ്പണി- സ്വര്‍ണ്ണപ്പണി തൊഴിലാളികള്‍ , ക്ഷീരകര്‍ഷകര്‍ എന്നിവരുടെയും ദുരിത ജീവിതം കാണുവാന്‍ ആരുമില്ല എന്നതാണ് സ്ഥിതി.
ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രകടനപത്രികയുടെ ഭാഗമായി പുറത്തിറക്കിയ വികസന രേഖ ഇവര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നു. ദൈവത്തിന്റെ സ്വന്തം നാടിനെ നമ്മള്‍ വീണ്ടെടുക്കും എന്ന ആദ്യ വാചകങ്ങളില്‍ തന്നെ സാധാരണക്കാരായ കോവളം നിവാസികള്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. ഭൂരഹിതര്‍ക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ടാം ഭൂപരിഷ്‌കരണം നടപ്പിലാക്കി ഭൂമി നല്‍കുമെന്ന വാഗ്ദാനം ആശ്വാസമാകുന്നു. തീരദേശ വാസികളുടെ അടിസ്ഥാന വിഷയമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സമഗ്രമായ പദ്ധതികളാണ് പ്രഖ്യാപനത്തിലുള്ളത്. 24 മണിക്കൂറും കുടിവെള്ളം ലഭിക്കുവാന്‍ ഒരു വര്‍ഷത്തിനുള്ളില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്നും ചേരിരഹിത കേരളം എന്ന സ്വപ്‌നം യഥാര്‍ത്യമാക്കാന്‍ 10,000 ഫഌറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിക്കുമെന്നും രേഖയില്‍ പറയുന്നു. ട്രോളിങ് നിരോധന ധനസഹായം 2,700 രൂപയില്‍ നിന്നു 10,000 രൂപയായി വര്‍ദ്ധിപ്പിക്കും. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ പാര്‍പ്പിട പദ്ധതി നടപ്പിലാക്കുന്നതും പരിഗണനയിലാണ്.
പരമ്പരാഗത വ്യവസായങ്ങള്‍ക്കായി ബ്രാന്‍ഡ് കേരള എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിക്കുകയും ദേശീയ അന്തര്‍ദേശീയ വിപണിയില്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യും. കളരി മര്‍മ്മ സിദ്ധ വൈദ്യത്തിന് അന്താരാഷ്‌ട്ര തലത്തില്‍ പ്രചാരം ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ഉണ്ടാകുമെന്നും വികസന രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.
പരമ്പരാഗത തൊഴില്‍ മേഖലകളായ ആശാരിപ്പണി, കൊല്ല പ്പണി, സ്വര്‍ണ്ണപ്പണി, വാര്‍ക്കപണി, മണ്‍പാത്ര നിര്‍മ്മാണം തുടങ്ങിയവയുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജും നടപ്പിലാക്കും. ജാതി മത വ്യത്യാസമില്ലാതെ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഭാരത കേസരി മന്നത്ത് പദ്മനാഭന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. മത്സ്യത്തൊഴിലാളികള്‍ക്ക് ആധുനിക മത്സ്യബന്ധന പരിശീലവും ധനസഹായവും നല്‍കും. സുനാമി പോലെയുള്ള പ്രകൃതിക്ഷോഭത്തില്‍ നിന്നു സംരക്ഷണാര്‍ത്ഥം കടല്‍ഭിത്തി നിര്‍മ്മാണം ഊര്‍ജ്ജിതമാക്കും. നിലവിലുള്ള കടങ്ങള്‍ എഴുതിത്തള്ളും. മത്സ്യത്തൊഴിലാളികളുടെ പെന്‍ഷന്‍ 2000 രൂപയാക്കി വര്‍ദ്ധിപ്പിക്കുമെന്നും മത്സ്യബന്ധനത്തിനിടയില്‍ മരണപ്പെടുന്നവര്‍ക്ക് 10 ലക്ഷം രൂപാ ധനസഹായവും നല്‍കുമെന്നും വികസനരേഖ പറയുന്നു.
വിവിധ മേഖലകളിലെ സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്‌നങ്ങളെ തൊട്ടറിയുന്ന എന്‍ഡിഎയുടെ വിജയത്തിനായിരിക്കും ഇത്തവണത്തെ വോട്ട് എന്ന് കോവളത്തെ വോട്ടര്‍മാര്‍ ഉറപ്പിച്ചുപറയുന്നു. ഈ തെരഞ്ഞെടുപ്പിലെ കോവളത്തിന്റെ വിധി എന്താകും എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് രണ്ടഭിപ്രായമില്ലെന്ന് എന്‍ഡിഎ സ്ഥാര്‍ത്ഥി ടി.എന്‍ സുരേഷും ആത്മവിശ്വാസത്തോടെ പറയുന്നു.
















